തിരുവനന്തപുരം: റേഷൻ കടകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ കുറ്റപ്പെടുത്തി.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുള്ളതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിനെ ഇത് ശരിയല്ല എന്ന് അറിയിക്കും. ഇത് ഇവിടെ നടപ്പാക്കാൻ വിഷമമാണെന്നും അറിയിക്കും. തെരഞ്ഞെടുപ്പ് കമീഷനെയും ഇത് അറിയിക്കാൻ പറ്റില്ലേ എന്നും അന്വേഷിക്കും -മുഖ്യമന്ത്രി പറഞ്ഞു.

റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ചിതത്രമുള്ള ബാനറുകൾ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുള്ള കവറുകൾ വിതരണം ചെയ്യണം തുടങ്ങിയവയാണ് കേന്ദ്ര ഭക്ഷ്യസെക്രട്ടറി സംസ്ഥാന ഭക്ഷ്യസെക്രട്ടറിക്ക് നൽകിയ കത്തിലെ നിർദ്ദേശങ്ങൾ. റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകളും സെൽഫി പോയിന്റും ഒരുക്കണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് കർശന നിർദ്ദേശം നൽകിയത്. ബാനറുകളും സെൽഫി പോയിന്റ് ബോർഡുകളും ഉടൻ ലഭ്യമാക്കുമെന്ന് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ അധികൃതരാണ് വ്യക്തമാക്കിയിരുന്നത്.

കേന്ദ്ര സർക്കാർ കിലോയ്ക്ക് 29 രൂപ നിരക്കിൽ ലഭ്യമാകുന്ന ഭാരത് അരി വിഷയവും നിയമസഭയിൽ ചർച്ചയായി. കേന്ദ്രം പല രൂപത്തിൽ ഭക്ഷ്യ പൊതു വിതരണത്തിൽ ഇടപെടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിലും സഭയെ അറിയിച്ചു. കേരളത്തിന് ആവശ്യമായ അരി നൽകുന്നതിൽ പോലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചില്ല. 8 വർഷമായി നൽകുന്ന അരിയുടെ അളവ് വർധിപ്പിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.