ന്യൂഡൽഹി: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിനെതിരായ പരാതി പരിശോധിക്കാൻ നിർദേശിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനാണ് (സിബിഡിടി) കമ്മിഷൻ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ രാജീവ് വസ്തുതകൾ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും യുഡിഎഫും എൽഡിഎഫും പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പു കമ്മീഷൻ വിദശീകരണം തേടിയത്.

2021-22 ൽ 680 രൂപയും 2022-23 ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് കാണിച്ചിരിക്കുന്നത്. ഇതിനെതിരെ സുപ്രീം കോടതി അഭിഭാഷകയും കോൺഗ്രസ് പ്രവർത്തകയുമായ ആവണി ബൻസൽ ആണ് തിരഞ്ഞെടുപ്പ് ഓഫിസറായ തിരുവനന്തപുരം ജില്ലാ കലക്ടർക്കു പരാതി നൽകിയത്. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമായതിനാൽ രാജീവിന്റെ പത്രിക തള്ളണമെന്നായിരുന്നു ആവശ്യം. എന്നാൽ, രാജീവിന്റെ പത്രിക സ്വീകരിച്ചു. 2018 ൽ രാജ്യസഭാ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴും രാജീവ് യഥാർഥ സ്വത്തുവിവരം മറച്ചു വച്ചതായി പരാതിയിലുണ്ട്. ഇതു സംബന്ധിച്ചു ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

2018ലെ പരാതി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് അയച്ചതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നെങ്കിലും തുടർന്ന് എന്തെങ്കിലും നടപടി ഉണ്ടായതായി അറിയില്ലെന്നും ആവണി പറഞ്ഞു. 14.40 കോടിയുടെ സ്ഥാവര വസ്തുക്കളിൽ രാജീവ് താമസിക്കുന്ന ബെംഗളൂരുവിലെ സ്വന്തം പേരിലുള്ള വീട് കാണിച്ചിട്ടില്ല. ഏറ്റവും സമ്പന്നനായ രാജ്യസഭാംഗമാണു രാജീവ് ചന്ദ്രശേഖർ എന്ന വിവരം പുറത്തു വന്നിരിക്കുമ്പോഴാണിതെന്നും പരാതിയിൽ ആക്ഷേപം ഉയർന്നിരുന്നു.

രാജീവിന്റെ പ്രധാന കമ്പനിയായ ജുപ്പീറ്റർ ക്യാപ്പിറ്റലിനേക്കുറിച്ചുള്ള വിവരങ്ങൾ പോലും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നും പരാതിയിൽ ഉന്നയിക്കപ്പെട്ടിരുനന്നു. 29 കോടി 9 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. വാഹനമായി ആകെയുള്ളത് 30 വർഷം മുൻപ് 10,000 രൂപയ്ക്കു വാങ്ങിയ 1942 മോഡൽ റെഡ് ഇന്ത്യൻ സ്‌കോട് ബൈക്കാണെന്നും ചേർത്തിരിക്കുന്നു. ഈ വിവരങ്ങൾ ഉൾപ്പെടെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫും പരാതി നൽകിയിരുന്നു.

അതേസമയം, തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. എല്ലാം നിയമപരമാണെന്നും രാജീവ് വ്യക്തമാക്കി. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതി പരാജയഭീതി കൊണ്ടെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. എന്തെങ്കിലും തെളിവുള്ളവർക്ക് കോടതിയിൽ പോകാം. വികസന അജണ്ട പറയുന്ന തന്നെ അധിക്ഷേപിക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.