ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന ഏഴ് സംസ്ഥാനങ്ങളിലെ പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വന്‍ മുന്നേറ്റം. 13 സീറ്റുകളില്‍ ഫലം വന്ന എട്ടില്‍ ഒരിടത്ത് മാത്രമാണ് ബിജെപി വിജയിച്ചത്. അവശേഷിക്കുന്ന അഞ്ച് സീറ്റില്‍ നാലിടത്തം ബിജെപി പിന്നിലാണ്. ഒരു സീറ്റില്‍ മാത്രം ബിജെപിക്ക് നേരിയ ഭൂരിപക്ഷമുണ്ട്. 13 ല്‍ 11 സീറ്റുകളിലും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളാണ് ജയിക്കുകയോ ലീഡ് നേടുകയോ ചെയ്തത്. ഹിമാചല്‍ പ്രദേശില്‍ രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പിച്ചതോടെ സര്‍ക്കാറിനുള്ള ഭീഷണി മറികടക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.

ബിഹാര്‍, ബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ എന്‍ഡിഎയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടി നേരിട്ടു. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (ബംഗാള്‍), വിക്രവണ്ടി (തമിഴ്‌നാട്), അമര്‍വാര (മധ്യപ്രദേശ്), ഡെഹ്‌റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), റുപൗലി (ബിഹാര്‍), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്) എന്നിവിടങ്ങളിലെ ഫലമാണു വരുന്നത്.

2021ലെ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ മണിക്തല സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ജയിച്ചത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്‍, ബാഗ്ദാ എന്നിവടങ്ങളില്‍ ബിജെപിയാണ് ജയിച്ചത്. ബിജെപി എംഎല്‍എമാര്‍ പിന്നീട് തൃണമൂലിലേക്ക് പോയി. പഞ്ചാബില്‍ സിറ്റിംഗ് എംഎല്‍എ ബിജെപിയിലേക്ക് ചേക്കേറിയ ജലന്ധര്‍ വെസ്റ്റിലെ വിജയം എഎപിക്ക് നിര്‍ണായകമാണ്. എംഎല്‍എമാരുടെ മരണത്തെയും രാജിയെയും തുടര്‍ന്നാണ് ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ബിഹാറിലെ രുപോലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശങ്കര്‍ സിങാണ് മുന്നില്‍. ഹിമാചല്‍ പ്രദേശിലെ ദേറ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കമലേഷ് താക്കൂര്‍ 9399 വോട്ടിന് ബിജെപിയെ പരാജയപ്പെടുത്തി. ഹിമാചലില്‍ തന്നെ ഹമിര്‍പുര്‍ മണ്ഡലത്തില്‍ ബിജെപിയുടെ ആശിഷ് ശര്‍മ 1571 വോട്ട് വ്യത്യാസത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മറികടന്നു. ഇതേ സംസ്ഥാനത്ത് നല്ലഗഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹര്‍ദീപ് സിങ് ബാവയും ജയിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ അമര്‍വറ മണ്ഡലത്തില്‍ ബിജെപിയുടെ കമലേഷ് പ്രതാപ് ഷാ മുന്നിലാണ്. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ ആം ആദ്മി പാര്‍ട്ടിയുടെ മൊഹിന്ദര്‍ ഭഗവത് ജയിച്ചു. തമിഴ്നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തില്‍ വന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നേടിയതിലേറെ വോട്ട് വ്യത്യാസത്തില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി അണ്ണിയൂര്‍ ശിവ മുന്നിലാണ്. ഉത്തരാഖണ്ഡിലെ ബദരീനാഥ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ലഖപത് സിങ് ബുതോലയും മംഗ്ലോര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ തന്നെ ഖാസി മുഹമ്മദ് നിസാമുദ്ദീനും മുന്നിലാണ്. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന റായ്ഗഞ്ച്, റാണാഗഡ് ദക്ഷിണ്‍, ബഗ്ദ മണ്ഡലങ്ങളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. മണിക്തല മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി മുന്നിലാണ്.

പശ്ചിമ ബംഗാളില്‍ മൂന്നിടത്ത് ബിജെപി എംഎല്‍എമാര്‍ രാജിവച്ച് ടിഎംസിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഹിമാചല്‍ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍. ദെഹ്രയില്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂര്‍ 9300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഹാമിര്‍ പൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആശിഷ് ശര്‍മ്മയുടെ വിജയം മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്.

മൂന്നിടത്തും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. മധ്യപ്രദേശിലെ ഒരു സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. ഉത്തരാഖണ്ഡില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. തമിഴ്‌നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി അണ്ണിയൂര്‍ ശിവ വന്‍ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചു. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ മുപ്പത്തിയേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാര്‍ത്ഥി മോഹീന്ദര്‍ ഭഗത് വിജയിച്ചത്. എംഎല്‍എയായിരിക്കേ ബിജെപിയില്‍ ചേര്‍ന്ന ശീതള്‍ അംഗുര്‍ലാല്‍ കനത്ത പരാജയം ഏറ്റുവാങ്ങി. ബിഹാറിലെ രുപൗലിയില്‍ ജെഡിയു എംഎല്‍എ ആര്‍ജെഡിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുണച്ച സംസ്ഥാനങ്ങളില്‍ പോലും വിജയിക്കാനായത് കോണ്‍ഗ്രസിന് വന്‍ ഊര്‍ജ്ജം നല്കുകയാണ്.