ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്‌റാഹിം റൈസിയുടെ മരണത്തിൽ അനുശോചിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നുവെന്നും ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റൈസി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് മോദി സോഷ്യൽ മീഡിയയായ എക്‌സിൽ കുറിച്ചു. റൈസിയുടെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും ഇന്ത്യൻ പ്രധാനമന്ത്രി വ്യക്തമാക്കി.

ഇറാൻ പ്രസിഡന്റ് ഇബ്‌റാഹിം റൈസി (63) ഹെലികോപ്റ്റർ അപകടത്തിലാണ് കൊല്ലപ്പെട്ടത്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം.

ചില മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായും ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ഇറാൻ അധികൃതർ പറയുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. തകർന്ന് കിടക്കുന്ന ഹെലികോപ്ടറിന്റെ ചിത്രങ്ങൾ ഇറാനിയൻ, അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഹെലികോപ്ടർ പൂർണമായും കത്തിനശിച്ച നിലയിലാണ്.

അതിനിടെ ഇറാനിൽ ഭരണപ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളും ഊർജ്ജിതമയി നടക്കുന്നുണ്ട്. പ്രസിഡന്റിന്റെ ചുമതല ഇനി ആരാകും വഹിക്കുകയെന്ന ചർച്ച സജീവമായി. ഇറാനിയൻ ഭരണഘടന അനുസരിച്ച് ആദ്യ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ ഇടക്കാല പ്രസിഡന്റാകും. 50 ദിവസത്തേക്കാണ് മുഖ്ബർ ചുമതലയേൽക്കുക. ഈ കാലയളവിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കണം. ആദ്യ വൈസ് പ്രസിഡന്റ്, പാർലമെന്റ് സ്പീക്കർ, ജുഡീഷ്യറി മേധാവി എന്നിവരടങ്ങുന്ന ഉന്നതാധികാര കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

നിലവിലെ പ്രസിഡന്റിന് മരണമോ അസുഖമോ ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടി ക്രമം സംബന്ധിച്ച് ഇറാനിയൻ ഭരണഘടനയുടെ അനുച്ഛേദം 131 വ്യവസ്ഥ ചെയ്യുന്നത് ഇപ്രകാരമാണ്. കൊല്ലപ്െട്ട റൈസിയെ പോലെ 68കാരനായ മുഖ്ബറും ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. ഒക്ടോബറിൽ റഷ്യ സന്ദർശിച്ച ഇറാനിയൻ ഉദ്യോഗസ്ഥ സംഘത്തിൽ മുഖ്ബർ ഉണ്ടായിരുന്നു. 2010-ൽ യൂറോപ്യൻ യൂനിയൻ ഉപരോധമേർപ്പെടുത്തിയ നേതാക്കളുടെ പട്ടികയിൽ മുഖ്ബർ ഉണ്ടായിരുന്നു. എന്നാൽ, രണ്ടു വർഷത്തിനുശേഷം ഈ പട്ടികയിൽനിന്ന് മുഖ്ബറിനെ നീക്കി.

ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേയാണ് പ്രസിഡന്റ് കൊല്ലപ്പെട്ടത്. ടെഹ്‌റാനിൽനിന്ന് 600 കിലോമീറ്റർ അകലെ ജുൽഫയിലെ വനമേഖലയിൽ ഹെലികോപ്ടർ തകർന്നുവീണ് പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടത്. റൈസിയുടെ അവസാന ചിത്രങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്.