ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം രണ്ട് മാസം പിന്നിടുമ്പോൾ ഹമാസ് ഭീകരരെ വ്യാപകമായി കൊന്നൊടുക്കുകയാണ് ഇസ്രയേൽ. ഹമാസിനോട് വിട്ടുവീഴ്‌ച്ചയില്ലെന്ന് തറപ്പിച്ചു പറഞ്ഞു കൊണ്ടാണ് ഇസ്രയേലിന്റെ നീക്കങ്ങൾ. ലോകത്തെമ്പാടുമുള്ള ഹമാസ് നേതാക്കളെയും തീർക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കം പറഞ്ഞത്. ഇതിനിടെ ഗസ്സയിൽ ഹമാസ് ഭീകരരെ കൂട്ടത്തോടെ പിടികൂടി ഇസ്രയേൽ സൈന്യം. പിടുകൂടിയവരെ തുണിയുരിഞ്ഞു മുട്ടിൽ നിരത്തി നിർത്തിയ ദൃശ്യങ്ങളും പുറത്തുവന്നു.

ഇസ്രായൽ സേന പിടിക്കപ്പെടുമെന്നായപ്പോൾ ആധുധം വെച്ചു കീഴ്ടങ്ങിയവരെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗസ്സയിലെ ഫലസ്തീൻ സ്‌ക്വയറിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നത്. ഹമാസ് റാലികൾ പതിവായി നടക്കുന്ന പ്രദേശത്തു നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.

ഇസ്രയേൽ മാധ്യമങ്ങളാണ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. അതേസമയം പുറത്തുവന്ന ദൃശ്യങ്ങളെ കുറിച്ച ഇസ്രയേൽ സൈന്യം വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. വല്ല ന്യൂസ് എന്ന ഇസ്രയേൽ മാധ്യമം റിപ്പോർട്ടു ചെയ്തത് ഇസ്രയേൽ സേനയുടെ മുമ്പാകെ ഇവർ കീഴടങ്ങുകയായിരുന്നു എന്നാണ്. അതേസമയം ദൃശ്യങ്ങൾ പുറത്തുവന്നതോട സോഷ്യൽ മീഡിയയിലും വാദപ്രതിവാദങ്ങൾ ചൂടുപിടിച്ചിട്ടുണ്ട്.

പിടിയിലായവരെ നഗ്നപരേഡ് നടത്തിയത് എന്തിനാണെന്നും ഇവർ ഹമാസ് തീവ്രവാദികളാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ഉന്നയിക്കുന്നത്. അതേസമയം ഇസ്രയേൽ ്ഗസ്സയിൽ വ്യോമാക്രമണവും ശക്തമാക്കിയിട്ടുണ്ട്. കിഴക്കൻ നഗരമായ റാഫയിലും പരിസര പ്രദേശങ്ങളിലുമാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. യുദ്ധം രണ്ട് മാസം പിന്നിടുന്നതിനിടെ ഹമാസിന്റെ പകുതിയോളം ബറ്റാലിയൻ കമാൻഡർമാരെ സൈന്യം വധിച്ചുവെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

ഇനിയൊരിക്കലും ഗസ്സ ഇസ്രയേലിന് ഒരു ഭീഷണിയാകില്ലെന്നും നെതന്യാഹു പറഞ്ഞു. എന്നാൽ കൊല്ലപ്പെട്ട ഹമാസ് കമാൻഡർമാരുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി.

'ഇസ്രയേലിനെ നശിപ്പിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. എന്നാൽ, ഇപ്പോൾ ഹമാസിനെ ഞങ്ങൾ നശിപ്പിക്കുകയാണ്. ഇനിയൊരിക്കലും ഗസ്സ ഇസ്രയേലിന് ഒരു ഭീഷണിയാകില്ല. ഭീകരതയെ പിന്തുണയ്ക്കാനോ സാമ്പത്തികമായി സഹായിക്കാനോ ഭീകരത പഠിപ്പിക്കാനോ ഒരാളും ഉണ്ടാകില്ല', നെതന്യാഹു പറഞ്ഞു.

'ഞങ്ങൾ ശരിയായ പാതയിലാണ്. 110 ബന്ദികളെ തിരികെയെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ പൗരന്മാരെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും കത്തിക്കുകയുമെല്ലാം ചെയ്തവരോടുള്ള കണക്ക് ഞങ്ങൾ തീർക്കുകയാണ്. ബന്ദികളെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സഹായിക്കുന്ന വിവരങ്ങൾ ലഭ്യമാക്കാനായി വലിയൊരു 'ഇന്റലിജൻസ് ഫാക്ടറി' 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്', നെതന്യാഹു പറഞ്ഞു.

ഇസ്രയേൽ ഹമാസ് യുദ്ധം രണ്ട് മാസം പിന്നിടുമ്പോഴും ഇടയ്ക്കൊരു താൽക്കാലിക വെടിനിർത്തൽ ഉണ്ടായതൊഴിച്ചാൽ രക്തച്ചൊരിച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇസ്രയേൽ വർഷിക്കുന്ന ബോംബുകളിൽനിന്നും വെടിയുണ്ടകളിൽനിന്നും ഒഴിയാനിടമില്ലാതെ ഭീതിയിൽ കഴിയുകയാണ് ഫലസ്തീൻ ജനത. തെക്കൻ ഗസ്സയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസിൽ കനത്ത ബോംബാക്രമണവും ഷെല്ലിങ്ങും കഴിഞ്ഞ രാത്രി മുഴുവൻ നീണ്ടു നിന്നിരുന്നു.

നഗരഹൃദയത്തിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ കനത്ത വെടിവയ്പുമുണ്ടായതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർ്ട്ട് ചെയ്തത്. ബോംബാക്രമണങ്ങളിൽ പരുക്കേറ്റ നൂറുകണക്കിനു സ്ത്രീകളെയും കുട്ടികളെയുംകൊണ്ട് ആശുപത്രികൾ നിറഞ്ഞു. ഗസ്സയിലെങ്ങും യുഎൻ സഹായവിതരണവും സ്തംഭിച്ചു. വടക്കൻ ഗസ്സ ഏതാണ്ടു പൂർണമായി ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. ഒരാഴ്ചത്തെ വെടിനിർത്തലിനുശേഷമാണു തെക്കൻ ഗസ്സയിലേക്കും ഇസ്രയേൽ സൈന്യം കടന്നുചെന്നത്.

വടക്കൻ ഗസ്സയിൽനിന്നു പലായനം ചെയ്ത ലക്ഷക്കണക്കിനാളുകൾ അഭയം തേടിയ ഖാൻ യൂനിസും യുദ്ധഭൂമിയായതോടെ ഒഴിഞ്ഞുപോകാനിടമില്ലാത്ത ദുരവസ്ഥയിലാണു ജനങ്ങൾ. അൽ മവാസി എന്ന ചെറുപട്ടണത്തിലേക്കു മാറാനാണ് ഇസ്രയേൽ സൈന്യം നിർദ്ദേശിച്ചത്. ഒരു വിമാനത്താവളത്തെക്കാൾ ചെറുതാണ് ഈ പ്രദേശം.
ഗസ്സയിലെ പ്രതിസന്ധി അനുനിമിഷം വഷളാകുകയാണെന്നു ലോകാരോഗ്യസംഘടന അറിയിച്ചു. റഫായിൽ അടക്കം എല്ലായിടത്തും കനത്ത

ബോംബാക്രമണമാണു നടക്കുന്നതെന്നു സംഘടനയുടെ ഗസ്സ പ്രതിനിധി റിച്ചഡ് പീപർകോൺ പറഞ്ഞു. ഗസ്സയിൽ ഇസ്രയേൽ ഉപരോധം മൂലം വൈദ്യുതി, ഇന്ധന വിതരണം നിലച്ചിട്ടു 2 മാസം പിന്നിടുന്നു. 80% വീടുകൾ തകർന്നു. മിക്ക ആശുപത്രികളും അടച്ചു. ശേഷിക്കുന്ന ആശുപത്രികളുടെ പ്രവർത്തനവും നിലച്ച സ്ഥിതിയാണ്. നിലവിൽ റഫാ മാത്രമാണു യുഎൻ സഹായവിതരണമുള്ള ഏക സ്ഥലം. എന്നാൽ, അഭയാർഥികളെക്കൊണ്ടു നിറഞ്ഞതിനാൽ അവിടേക്ക് എത്താൻ പറ്റാത്ത സ്ഥിതിയാണ്.

ഇസ്രയേലിന്റെ ബോംബ് വർഷം നിലയ്ക്കാത്ത ഗസ്സയിൽ പലായനം ചെയ്യുന്ന ജനങ്ങൾക്ക് കഴിയാൻ സുരക്ഷിതമേഖലകൾ സൃഷ്ടിക്കുക സാധ്യമല്ലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. ആക്രമണം നടക്കുന്ന വടക്കുഭാഗം വിട്ടോടിയ ജനങ്ങളുൾപ്പെടെ കഴിയുന്ന തെക്കൻഗസ്സയിലും ഇസ്രയേൽ യുദ്ധത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.

ഇവിടെ യുദ്ധം നടക്കുന്ന പ്രദേശങ്ങളിൽനിന്ന് കൂടുതൽ തെക്കോട്ടേക്ക് ഒഴിഞ്ഞുപോകാൻ ഇസ്രയേൽസൈന്യം ജനങ്ങളോട് നിർദ്ദേശിച്ചിരുന്നു. ''സുരക്ഷിതമേഖലയെന്ന് ഇസ്രയേൽ പറയുന്ന ഇടങ്ങൾ അങ്ങനെയല്ല. അവ സൃഷ്ടിക്കുകയെന്നത് ശാസ്ത്രീയമോ യുക്തിസഹമോ സാധ്യമോ ആയ കാര്യമല്ല. ശരിയായ സുരക്ഷിതമേഖലയാകണമെങ്കിൽ അവിടെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും പാർപ്പിടവും ഉറപ്പുവരുത്താൻ കഴിയണം. സുരക്ഷിതമെന്ന് ഇസ്രയേൽ പറയുന്ന ഇടങ്ങളിൽ അവയൊന്നും ഉറപ്പാക്കാൻ കഴിയില്ല'' -യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു. 400 പേർക്ക് ഉപയോഗിക്കാൻ ഒരു ശൗചാലയം എന്ന അവസ്ഥയാണ് ഗസ്സയിലെന്നും അദ്ദേഹം പറഞ്ഞു.