- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയുടെ മാനുഷികമായ ഇടപെടലിന് ഒരുപാട് നന്ദി; ഇതോടൊപ്പം രാഷ്ട്രീയ ഇടപെടലും പ്രതീക്ഷിക്കുന്നു; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടൽ നടത്തണം'; പ്രതികരണവുമായി ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ
ന്യൂഡൽഹി: ഇന്ത്യയുടെ സഹായ ഹസ്തത്തിന് നന്ദി അറിയിച്ച് ഫലസ്തീൻ. ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ടെന്നും ഫലസ്തീൻ ജനതക്ക് കൂടുതൽ സഹായം ആവശ്യമാണെന്നും സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ രാഷ്ട്രീയ ഇടപെടൽ നടത്തണമെന്നും ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബു അൽഹൈജാ പറഞ്ഞു.
'ഇന്ത്യയുടെ മാനിഷികമായ ഇടപെടലിന് ഒരുപാട് നന്ദിയുണ്ട്. ഇത്തരത്തിലുള്ള സഹായമാണ് ഗസ്സയിലെ ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത്. ഇതോടൊപ്പം തന്നെ രാഷ്ട്രീയ ഇടപെടലും പ്രതീക്ഷിക്കുകയാണ്. ഫലസ്തീനുമായും ഇസ്രയേലുമായും ഇന്ത്യ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. അതിനാൽ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടൽ നടത്തണം. അതൊടൊപ്പം മാനുഷികപരമായ സഹായം ഗസ്സയിലെത്തുകയും വേണം'-അദ്‌നാൻ അബു അൽഹൈജാ പറഞ്ഞു.
ഇസ്രയേലുമായുള്ള യുദ്ധത്തിൽ തകർന്ന ഫലസ്തീന് മരുന്നുകൾ, ടെന്റുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ ആദ്യഘട്ടത്തിൽ ഫലസ്തീനിലേക്ക് അയച്ചത്. ഇന്ത്യയുടെ സഹായം ഈജിപ്ത് അതിർത്തി വഴി ഗസ്സയിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. 6.5 ടൺ വൈദ്യസഹായ സാമഗ്രികളും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം ഐഎഎഫ് സി-17 ഞായറാഴ്ച പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഈജിപ്തിലെ അൽ-അരിഷ് വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്യുക. അവശ്യ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ എന്നിവയും അവശ്യവസ്തുക്കളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.
'ഫലസ്തീനിലെ ജനങ്ങൾക്കായി 6.5 ടൺ മെഡിക്കൽ സഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം ഈജിപ്തിലെ അൽഹരീഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു' വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എകസിലൂടെ അറിയിച്ചു.
ജീവൻരക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, ശുചീകരണ വസ്തുക്കൾ, ജല ശുദ്ധീകരണ ടാബ്ലറ്റുകൾ തുടങ്ങിയ വസ്തുക്കളടങ്ങുന്നതാണ് ഇന്ത്യ അയച്ച സഹായമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 'ഫലസ്തീനിലെ ജനങ്ങൾക്ക് ഇന്ത്യൻ ജനതയുടെ സമ്മാനം' എന്ന് സഹായ പായ്ക്കുകളിൽ ഒട്ടിച്ചിട്ടുണ്ട്.
യുദ്ധവും ഉപരോധവും തകർത്തുകളഞ്ഞ ഗസ്സയിലെ ജനങ്ങൾക്ക് ആദ്യഘട്ട മാനുഷികസഹായമെത്തിക്കുന്നതിന് ഈജിപ്തിലെ റാഫ അതിർത്തി കഴിഞ്ഞ ദിവസം തുറന്നിരുന്നു. ദിവസങ്ങൾനീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ശനിയാഴ്ച ഗസ്സയിലെ യുദ്ധമുഖത്തേക്ക് മനുഷ്യത്വത്തിന്റെ വെളിച്ചം അല്പമെങ്കിലുമെത്തിയത്.
സഹായവുമായെത്തിയ ഈജിപ്ഷ്യൻ റെഡ് ക്രെസന്റിന്റെ 20 ട്രക്കുകളെയാണ് നിലവിൽ കടത്തിവിട്ടത്. യുദ്ധം അഭയാർഥികളാക്കിയ ലക്ഷക്കണക്കിന് ആളുകളാണ് കുടിവെള്ളവും ഭക്ഷണവുമില്ലാതെ ഗസ്സയിൽ ദുരന്തമുഖത്തുള്ളത്. പരിക്കേറ്റവർപോലും അഭയതീരം തേടി പലായനത്തിലാണ്. 23 ലക്ഷത്തിലേറെ ജനങ്ങളുള്ള ഗസ്സയിൽ 20 ട്രക്ക് സഹായംകൊണ്ട് ഒന്നുമാവില്ലെന്ന് റെഡ് ക്രെസന്റ് അറിയിച്ചിരുന്നു.
അടുത്ത ഘട്ട ട്രക്ക് വ്യൂഹത്തിന് ഉടൻ റഫാ അതിർത്തിയിലൂടെ കടന്നെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎൻ അറിയിച്ചു. 30 ഓളം ട്രക്കുകളാണ് രണ്ടാം ഘട്ടത്തിൽ ഗസ്സയിലെത്തുകയെന്നാണ് വിവരം.
ഇന്ത്യയെ കൂടാതെ വിവിധ രാജ്യങ്ങൾ ഇതിനോടകം ഗസ്സയ്ക്കായി ഈജിപ്തിലേക്ക് സഹായം അയച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ വ്യോമാക്രമണം ശക്തമാക്കുമെന്നും വടക്കൻ ഗസ്സയിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യണമെന്നുള്ള ഇസ്രയേൽ ഭീഷണി ആശങ്കൾക്കിടയാക്കിയിട്ടുണ്ട്.