ലണ്ടൻ: ഋഷിയെ മാറ്റി മറ്റാരെ നേതാവാക്കിയാലും അടുത്ത പൊതു തെരെഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി കടപുഴകുമെന്ന് സർവ്വേഫലം. ഒബ്സർവർ നടത്തിയ സർവ്വേയിലാണ് ഈഅഭിപ്രായം ഉയർന്നത്. ഋഷി സുനകിനെ അട്ടിമറിച്ച് വരുന്ന പൊതു തെരഞ്ഞെടുപ്പിന് മുൻപായി സഭാനേതാവ് പെന്നി മൗർഡാന്റിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നു എന്ന അഭ്യുഹങ്ങൾക്കിടയിലാണ് ഈ സർവ്വേ ഫലം പുറത്തു വരുന്നത്.

ഏതായാലും, ഋഷിക്ക് പകരക്കാരാകും എന്ന് പ്രതീക്ഷിക്കുന്നവരിൽ പെന്നി മോർഡാന്റിന് മാത്രമാണ് ഋഷിയേക്കാൾ അല്പമെങ്കിലും കൂടുതൽ ജനപ്രീതിയുള്ളു എന്നും സർവ്വേയിൽ പറയുന്നു. എന്നാൽ, അതും വെറും നാമമാത്രമായ മേൽക്കൈ മാത്രമാണ് ഋഷിക്ക് മേൽ മോർഡാന്റിനുള്ളത്. സർവ്വേയിൽ ഋഷി സുനക് 29 പോയിന്റുകൾ നേടിയപ്പോൾ മോർഡന്റ് 30 പോയിക്റ്റുകൾ നേടി.

അതേസമയം, ഋഷിയുടെ പിൻഗാമിയുാകും എന്ന് കരുതുന്ന നിലവിലെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി, മുൻ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ, ബിസിനസ്സ് സെക്രട്ടറി കെമി ബേഡ്നോക്ക് എന്നിവർ ജനപ്രീതിയുടെ കാര്യത്തിൽ ഋഷി സുനകിന്റെ ഏറെ പുറകിലാണ്. അതേസമയം പാർട്ടി എന്ന നിലയിൽ ലേബർ പാർട്ടി ടോറികളേക്കാൾ മുൻപിലാണ്.

ഋഷി സുനക് നയിക്കുന്ന ടോറി സർക്കാരാണോ കിയർ സ്റ്റാർമർ നയിക്കുന്ന ലേബർ സർക്കാരാണോ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ലേബർ പാർട്ടിക്ക് ടോറികളേക്കാൾ 18 പോയിന്റ് കൂടുതൽ ലഭിച്ചു. പെന്നി മോർഡന്റിനെ ടോറി നേതാവാക്കിയപ്പാൾ ലേബർ പാർട്ടിക്ക് നേടാനായത 15 പോയിന്റിന്റെ ലീഡ് മാത്രമായിരുന്നു.

അതേസംയം ബ്രേവർമാനോ ബേഡ്നോക്കോ നേതാവായാൽ ലേബർ പാർട്ടി 24 പോയിന്റുകൾക്കായിരുന്നു മുന്നിലായത്. ജെയിംസ് ക്ലെവർലി ആകുമ്പോൾ 21 പോയിന്റുകൾക്കും. അതുപോലെ, നിലവിലെ നേതാക്കളുടെ പേരുകൾ പരാമർശിക്കാതെ, ഏത് പാർട്ടിക്കാണ് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ലെബർ പാർട്ടി എന്നായിരുന്നു 41 ശതമാനം പേർ മറുപടി പറഞ്ഞത്.

25 ശതമാനം പേർ കൺസർവേറ്റീവ് പാർട്ടിക്ക് ഒപ്പം നിന്നപ്പോൾ റീഫോം പാർട്ടിക്ക് 11 ശതമനവും ലിബറൽ ഡെമോക്രാറ്റുകൾക്ക് 10 ശതമാനവും ഗ്രീൻസിന് 8 ശതമാനവും ലഭിച്ചു.