മോസ്‌കോ: റഷ്യയെ നടുക്കി ആരാധാനലയങ്ങളിൽ ആക്രമണം. റഷ്യയിൽ കൂട്ടവെടിവയ്പിൽ പൊലീസുകാർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക്ക് പോസ്റ്റിനും നേരെയാണ് വെടിവയ്പ് നടന്നത്. സംഭവത്തിൽ 13 പേർക്ക് പരുക്കേറ്റു. ഭീകരാക്രമണമെന്നാണ് റഷ്യ വിശദീകരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 15 പൊലീസുകാർ കൊല്ലപ്പെട്ടുവെന്നതിന് സ്ഥിരീകരണമുണ്ട്.

രണ്ട് ഓർത്തഡോക്‌സ് പള്ളികൾക്കും ഒരു സിനഗോഗിനും പൊലീസ് ചെക്ക്പോസ്റ്റിനും നേരെയാണ് ആക്രമണം നടന്നതെന്ന് ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. പ്രാഥമിക വിവരമനുസരിച്ച്, റഷ്യൻ ഓർത്തഡോക്‌സ് സഭയിലെ ഒരു പുരോഹിതനും പൊലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മുഴുവൻ അക്രമികളെ പിടികൂടിയോ എന്നതിൽ വ്യക്തത വന്നിട്ടില്ല. യുക്രെയിനാണ് ആക്രമണത്തിന് പിന്നിലെന്ന ചർച്ച ഉയർത്താനാണ് റഷ്യയുടെ നീക്കം. ഇത്തരം ആരോപണണങ്ങൾ അനൗദ്യോഗികമായി റഷ്യ നടത്തുന്നുണ്ട്.

ഞായറാഴ്ച റഷ്യയിലെ നോർത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനിലെ ഒരു സിനഗോഗും രണ്ട് ഓർത്തഡോക്‌സ് പള്ളികളും ഒരു പൊലീസ് പോസ്റ്റും ലക്ഷ്യമിട്ടുള്ള ഏകോപിത ആക്രമണ പരമ്പരയാണ് നടന്നത്. മൊത്തം മരണങ്ങളുടെ എണ്ണം റഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിൽ പങ്കെടുത്ത അഞ്ച് തോക്കുധാരികളും വെടിയേറ്റ് മരിച്ചതായി ഡാഗെസ്താൻ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

റഷ്യയുടെ ദേശീയ തീവ്രവാദ വിരുദ്ധ സമിതി ആക്രമണങ്ങളെ തീവ്രവാദ പ്രവർത്തനങ്ങളായി വിശേഷിപ്പിക്കുകയും വെടിവയ്‌പ്പിനെക്കുറിച്ച് ഭീകര അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. പ്രധാനമായും മുസ്ലിം നോർത്ത് കോക്കസസ് മേഖലയിലെ ഒരു പുരാതന ജൂത സമൂഹത്തിന്റെ ആസ്ഥാനമായ ഡെർബെന്റിലാണ് സിനഗോഗും പള്ളിയും സ്ഥിതി ചെയ്യുന്നത്. ജോർജിയയുടെയും അസർബൈജാനിന്റെയും അതിർത്തിയിലുള്ള ഡാഗെസ്താന്റെ തലസ്ഥാനമായ മഖച്കലയിലാണ് പൊലീസ് പോസ്റ്റ് ആക്രമണം നടന്നത്.

ആയുധധാരികൾ പള്ളികളിലെത്തിയവർക്കുനേരെ നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്‌പ്പിനെ തുടർന്ന് പള്ളിയിൽ വലിയ രീതിയിൽ തീ പടർന്നുപിടിച്ചു. പള്ളിയിൽ നിന്നും വലിയ രീതിയിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഈ ആക്രമണത്തിൽ ഒരു പുരോഹിതനും കൊല്ലപ്പെട്ടു. നാല് അക്രമികളും പൊലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ബാക്കിയുള്ളവർക്കായി തിരച്ചിൽ നടക്കുന്നതായി പൊലീസ് അറിയിച്ചു. മുൻപ് ഭീകരാക്രമണങ്ങൾ നടന്നിട്ടുള്ള മേഖലയാണിത്.