വാഷിങ്ടൺ: ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ വധശ്രമക്കേസിൽ കുറ്റാരോപിതനായ ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയെ കോടതിയിൽ ഹാജരാക്കി. യുഎസ് കോടതിയിലാണ് തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഗുപ്തയെ ഹാജരാക്കിയത്. ചെക്ക് റിപ്പബ്ലിക്ക് പൊലീസാണ് നിഖിൽ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഗുപ്തയെ ഹാജരാക്കി. അദ്ദേഹം കുറ്റം നിഷേധിച്ചതായി അഭിഭാഷകൻ ജെഫ്രി ഷാബ്രോ പറഞ്ഞു. നിലവിൽ ഗുപ്ത ബ്രൂക്ലിനിലെ ഫെഡറൽ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ തടവുക്കാരനാണ്. 52 കാരനായ ഗുപ്തയെ കഴിഞ്ഞ വർഷമാണ് ചെക്ക് റിപ്പബ്ലിക്കിൽ വെച്ച് യു.എസ് സർക്കാറിന്റെ അഭ്യർത്ഥന പ്രകാരം അറസ്റ്റ് ചെയ്തത്.

നിഖിൽ ഗുപ്തക്കെതിരെ ന്യൂയോർക് ഫെഡറൽ കോടതിയിൽ പ്രോസിക്യൂട്ടർമാർ കുറ്റപത്രം സമർപ്പിച്ചിരുന്നു. പന്നൂനെ വധിക്കാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയെന്നാരോപിച്ച് ജൂൺ 30നാണ് ചെക്ക് റിപ്പബ്ലിക്കിൽ ഗുപ്തയെ അറസ്റ്റ് ചെയ്തത്. അമേരിക്കയും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള കുറ്റവാളി കൈമാറൽ ഉടമ്പടിപ്രകാരമായിരുന്നു അറസ്റ്റ്. വാടകക്കൊലയാളിയെ സംഘടിപ്പിക്കാൻ ഡൽഹിയിലെ ഇന്ത്യൻ ഉദ്യോഗസ്ഥനാണ് ഗുപ്തയെ നിയോഗിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.

കുറ്റാരോപണങ്ങൾ നേരിടുന്നതിനായി യു.എസിലേക്ക് കൈമാറുന്നതിനെതിരെ ഗുപ്ത സമർപ്പിച്ച ഹരജി ചെക്ക് ഭരണഘടന കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. പന്നൂനെ കൊല്ലാൻ ഗുപ്ത ഒരു ഹിറ്റ്മാനെ നിയമിച്ചതായും 15,000 ഡോളർ അഡ്വാൻസ് നൽകിയതായും ഫെഡറൽ അഭിഭാഷകർ ആരോപിക്കുന്നു. പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഗുപ്ത പ്രവർത്തിച്ചതെന്ന് യു.എസ് ഫെഡറൽ അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ത്യ ഇത്തരമൊരു കേസിൽ പങ്കില്ലെന്ന് പറഞ്ഞതോടെ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഗുപ്തയെ യു.എസിലേക്ക് കൈമാറിയ വിവരം ചെക്ക് നീതിന്യായ മന്ത്രി നേരത്തെ സ്ഥിരീകരിച്ചിരുന്നു. 'ഇത് രണ്ട് രാജ്യങ്ങൾക്കും സങ്കീർണ്ണമായ വിഷയമാണ്. ബാഹ്യ സമ്മർദ്ദങ്ങൾ പരിഗണിക്കാതെ തന്നെ അയാൾക്ക് പൂർണ്ണമായ നടപടിക്രമങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും'. ഗുപ്തയുടെ അഭിഭാഷകൻ ഷാബ്രോവ് പറഞ്ഞു. തന്റെ അഭിഭാഷകൻ മുഖേന കുറ്റം നിഷേധിച്ച ഗുപ്ത അന്യായമായി കുറ്റം ചുമത്തി എന്നാണ് കോടതി മുമ്പാകെ പറഞ്ഞത്.

ഗുപ്തയുടെ അഭിഭാഷകൻ രോഹിണി മൂസ ഇന്ത്യൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ തന്റെ കക്ഷിയെ അന്യായമായാണ് തടവിൽ വെച്ചിരിക്കുന്നതെന്നും ഇരയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുമായി ഹരജിക്കാരനെ ബന്ധിപ്പിക്കാൻ രേഖകളൊന്നുമില്ലെന്നും വ്യക്തമാക്കി. യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെ ഡൽഹി സന്ദർശനത്തിന് മുന്നോടിയായാണ് ഗുപ്തയെ കൈമാറുന്നത്. ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് മുന്നിൽ സള്ളിവൻ ഈ വിഷയം ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.