വാഷിംഗ്ടണ്‍: ബൈഡന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി കമല ഹാരിസിനെ നോമിനേറ്റ് ചെയ്തതതോടെ ട്രംപ് കുടുത്ത മത്സരം നേരിടേണ്ടി വരുമെന്ന പ്രതീതി ശക്തമാണ്. അതുകൊണ്ട് തന്നെ കമലയെ വ്യക്തിപരമായി കടന്നാക്രമിച്ചു കൊണ്ടാണ് ട്രംപ് പ്രചരണ തന്ത്രം മെനയുന്നത്. കമല ഹാരിസ് സ്ഥാനാര്‍ഥി ആയ്‌തോടെ ഫണ്ടും എളുപ്പം ഒഴുക്കുന്നുണ്ട്. ഇത് തടയിടാനുള്ള ശ്രമങ്ങളാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്.

അതിനിടയില്‍ ട്രംപ് അനുകൂലികള്‍ കമലക്ക് ആദ്യ കുരുക്കുമായി രംഗത്തുണട്. യു എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജോ ബൈഡന്റെ പ്രചാരണ ഫണ്ടില്‍ ലഭിച്ച തുകയിലാണ് ട്രംപ് പക്ഷം കുരുക്കിട്ടിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന നിലയിലെ പ്രചരണത്തിലൂടെ ബൈഡന് ലഭിച്ച ഫണ്ട്, കമല ഹാരിസിന് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യത്തിലാണ് ട്രംപ് പക്ഷം വാദിക്കുന്നത്.

ഇത് വ്യക്തമാക്കി ട്രംപിന്റെ ഔദ്യോഗിക പ്രചാരണ സംഘം ഫെഡറല്‍ ഇലക്ഷന്‍ കമ്മിഷന് പരാതിയും നല്‍കിക്കഴിഞ്ഞു. ഇത്തരത്തില്‍ ഫണ്ട് കൈമാറ്റം നടത്തുന്നത് നിയമപരമല്ലെന്നാണ് ട്രംപ് പക്ഷത്തിന്റെ പരാതിയില്‍ പറയുന്നത്. ഇത് അംഗീകരിക്കപ്പെട്ടാള്‍ അത് വലിയ വെല്ലുവിളിയാകും. ഏറക്കുറെ 91 മില്യണ്‍ ഡോളറാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ ബൈഡന്റെ പ്രചരണ ഫണ്ടിലേക്ക് ഒഴുകിയെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

762 കോടിയിലധികം ഇന്ത്യന്‍ രൂപയെന്ന് സാരം. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കാണ് പണം കിട്ടിയതെന്നാണ് ഡൊമാക്രാറ്റുകള്‍ ചൂണ്ടികാട്ടുന്നത്. ബൈഡനുള്ള സംഭാവനയല്ലെന്നും പാര്‍ട്ടിയുടെ പ്രചരണത്തിനുള്ള ഫണ്ടാണ് അതെന്നും ഡൊമാക്രാറ്റുകള്‍ വിവരിച്ചിട്ടുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ ഫെഡറല്‍ ഇലക്ഷന്‍ കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതേസമയം യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വെല്ലുവിളികള്‍ തുടരുന്നുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട കമല ഹാരിസിന് തീവ്ര ഇടതുപക്ഷ ഭ്രമമാണെന്നും അവര്‍ ഭരിക്കാന്‍ യോഗ്യയല്ലെന്നും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കമല ഹാരിസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആദ്യമായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ട്രംപ് തന്റെ എതിരാളിക്കെതിരെ രൂക്ഷ ആക്രമണം നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ജോ ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുകയും കമല ഹാരിസിനെ പിന്‍ഗാമിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എപ്പോഴെങ്കിലും അധികാരത്തില്‍ കയറാന്‍ അവസരം ലഭിച്ചാല്‍ നമ്മുടെ രാജ്യത്തെ നശിപ്പിക്കുന്ന തീവ്ര ഇടതുപക്ഷ ചിന്താഗിക്കാരിയാണ് അവര്‍. ഞങ്ങള്‍ അത് അനുവദിക്കാന്‍ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ നല്ലവനാകേണ്ടതായിരുന്നു, വെടിയേറ്റപ്പോള്‍ ഞാന്‍ സുന്ദരനായി. നിങ്ങള്‍ ഈ ആളുകളുമായി ഇടപഴകുമ്പോള്‍ നിങ്ങള്‍ക്ക് സുന്ദരനാകാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. കമല ഹാരിസ് തികച്ചും ഭയങ്കരിയാണ്. അവര്‍ എപ്പോഴെങ്കിലും അകത്ത് കയറിയാല്‍, ഈ രാജ്യത്തെ വേഗത്തില്‍ നശിപ്പിക്കും അദ്ദേഹം ആരോപിച്ചു.

മൂന്നര വര്‍ഷത്തിനുള്ളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഈ രാജ്യത്തോട് എന്താണ് ചെയ്തത്, ഞങ്ങള്‍ അത് മാറ്റാന്‍ പോകുന്നു. പക്ഷേ, അവര്‍ നമ്മുടെ രാജ്യത്തോട് ചെയ്തത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ട്രംപ് പറഞ്ഞു.