ലണ്ടൻ: വരുന്ന പൊതു തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായി കുടിയേറ്റ മാറിയ പശ്ചാത്തലത്തിൽ നടത്തിയ അഭിപ്രായ സർവ്വേയിൽ 52 ശതമാനം പേർ പറയുന്നത് ലേബർ പാർട്ടിയുടെ കുടിയേറ്റ നയങ്ങളിൽ വിശ്വാസമില്ലെന്നാണ്. സമാനമായ കാര്യം കൺസർവേറ്റീവ് പാർട്ടിയെ കുറിച്ച് 49 ശതമാനം പേരും പറയുന്നു. കുടിയേറ്റം മുഖ്യ തെരഞ്ഞെടുപ്പ് ചർച്ചാ വിഷയമാക്കിയത് വെറുതെയല്ല എന്നത് അടിവരയിട്ട് പറയുന്നതാണ് സർവ്വേഫലത്തിന്റെ മറ്റൊരു ഭാഗം.

യു കെയിൽ ആകെ 43 ശതമാനം പേരാണ് കുടിയേറ്റം വിപരീതഫലമുണ്ടാക്കി എന്ന് കരുതുന്നവർ. അതേസമയം, 35 ശതമാനം പേർ കുടിയേറ്റം ബ്രിട്ടന് സഹായകരമാണെന്നും പറയുന്നു. വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും വ്യത്യസ്ത ഫലങ്ങളാണ് ലഭിച്ചതെങ്കിലും, ലണ്ടനിലെയും സ്‌കോട്ട്‌ലാൻഡിലെയും ജനങ്ങൾ മാത്രമാണ് കുടിയേറ്റം കൊണ്ട് പ്രയോജനമുണ്ടായതായി സമ്മതിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബാക്കിയുള്ളിടങ്ങളിൽ കുടിയേറ്റ വിരുദ്ധ വികാരം നല്ല രീതിയിൽ സ്വാധീനം ചെലുത്തുന്നു എന്നാണ് ഇത് കാണിക്കുന്നത്.

അതുപോലെ വിവിധ പ്രായക്കാർക്കിടയിലും വ്യത്യസ്ത അഭിപ്രായങ്ങളാണ്. 18 നും 24 നും ഇടയിൽ പ്രായമുള്ള യുവ തലമുറയിലെ 54 ശതമാനം പേർ കുടിയേറ്റം ബ്രിട്ടന് പ്രയോജനം ചെയ്തു എന്ന് ചിന്തിക്കുമ്പോൾ, 65 ഉം അതിന് മുകളിലും പ്രായമുള്ളവരിൽ 58 ശതമാനം പേർ ചിന്തിക്കുന്നത് കുടിയേറ്റം ബ്രിട്ടീഷ് സമൂഹത്തിൽ വിപരീത ഫലം ഉണ്ടാക്കി എന്നാണ്. അതുപോലെ, കുടിയേറ്റം സമ്പദ്ഘടനയിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്.

39 ശതമാനം പേർ കുടിയേറ്റം സമ്പദ്ഘടനയ്ക്ക് ഗുണകരമായി എന്ന് ചിന്തിക്കുമ്പോൾ, 37 ശതമാനം പേർ ചിന്തിക്കുന്നത് കുടിയേറ്റം സമ്പദ്ഘടനയിൽ വിപരീതഫലം ഉണ്ടാക്കി എന്നാണ്. അതേസമയം, ഈ ചിന്തകളിൽ സ്ത്രീ പുരുഷ വിവേചനവും പ്രകടമായി എന്നതാണ് മറ്റൊരു സവിശേഷത. 34 ശതമാനം സ്ത്രീകൾ കുടിയേറ്റം അനുകൂലഫലമുണ്ടാക്കി എന്ന് പറഞ്ഞപ്പോൾ 43 ശതമാനം പുരുഷന്മാരാണ് ഈ അഭിപ്രായമുള്ളവർ.

കുടിയേറ്റം നിയന്ത്രിക്കുന്നത് ഹൗസിങ് മേഖലയിൽ അനുകൂല ഫലങ്ങൾ ഉണ്ടാക്കുമ്പോഴും, എൻ എച്ച് എസ്സ്, അതിഥിസത്കാര മേഖല, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കുമെന്നും സർവ്വേയിൽ പങ്കെടുത്തവർ പറയുന്നു. രാഷ്ട്രീയ പാർട്ടികളുടെ കുടിയേറ്റ നയങ്ങളിലും ആളുകൾക്ക് വ്യത്യസ്റ്റ്ത അഭിപ്രയങ്ങളാണുള്ളത്. 52 ശതമാനം പേർ ലേബർ പാർട്ടിയുടെ നയങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തുമ്പോൾ 49 ശതമാനം പേരാണ് കുടിയേറ്റ വിഷയത്തിൽ കൺസർവേറ്റീവ് പാർട്ടിയിൽ അവിശ്വാസം രേഖപ്പെടുത്തിയത്. കുടിയേറ്റത്തെ കുറിച്ച് യാഥാർത്ഥ്യബോധത്തോടെ നയം വ്യക്തമാക്കുന്നത് റിഫോം യു കെ പാർട്ടി മാത്രമാണെന്നാണ് 60 ശതമാനം പേരും പറയുന്നത്.