ന്യൂഡൽഹി: അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പി കെ മിശ്ര തുടരും. ജൂൺ 10 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നിയമനം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്ന കാലയളവിലോ അതല്ലെങ്കിൽ ഇനിയൊരു ഉത്തരവ് വരുന്നത് വരെയോ ഇരുവരും തുടരും.

ക്യാബിനറ്റ് മന്ത്രി പദവിയിലാണ് ഡോവലിന്റെയും പി കെ മിശ്രയുടെയും നിയമനം. പ്രധാനമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളായി അമിത് ഖാരെയുടെയും തരുൺ കപൂറിന്റെയും നിയമനത്തിനും മന്ത്രിസഭയുടെ നിയമന കമ്മിറ്റി അംഗീകാരം നൽകി. സർക്കാർ സെക്രട്ടറിയുടെ റാങ്കിലും സ്‌കെയിലിലും രണ്ടുവർഷത്തേക്കാണ് നിയമനം.

വർഷങ്ങളായി ഇതേ പദവികളിൽ തുടരുന്ന ഡോവിലിലും മിശ്രയിലും ഉള്ള പ്രധാനമന്ത്രിയുടെ വിശ്വാസമാണ് ഇരുവരുടെയും പുനർനിയമനങ്ങൾ സൂചിപ്പിക്കുന്നത്. ഐബി മുൻ ഡയറക്ടറായ അജിത് ഡോവൽ പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തരിൽ ഒരാളാണ്. 2014 മുതൽ അദ്ദേഹം ദേശീയ സുരക്ഷാ അദ്ധ്യക്ഷ പദവിയിൽ തുടരുന്നു. കേരള കേഡറിലെ 1968 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഡോവൽ, കീർത്തി ചക്ര സമ്മാനിക്കപ്പെട്ട ആദ്യ പൊലീസ് ഉദ്യോഗസ്ഥനാണ്. തീവ്രവാദ വിരുദ്ധ, ഇന്റലിജൻസ് യൂണിറ്റുകൾ അടക്കം ദേശീയ സുരക്ഷയുടെ ചുമതലയുള്ള ഡോവൽ രാജ്യത്തെ ഏറ്റവും ശക്തരായ ഉദ്യോഗസ്ഥരിൽ ഒരാളാണ്.

2019 ൽ നൃപേന്ദ്ര മിശ്രയ്ക്ക് പകരമാണ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പി കെ മിശ്ര ചുമതലയേറ്റത്. 1972 ബാച്ച് ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ മിശ്ര അതിനുമുമ്പ് പ്രധാനമന്ത്രിയുടെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ഇംഗ്ലണ്ടിലെ സസക്‌സ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക വികസന പഠനത്തിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്.