ന്യൂഡൽഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലുള്ള അതൃപ്തിയെ തുടർന്ന് കോൺഗ്രസുമായി ഉടക്കു തുടർന്ന് അഖിലേഷ് യാദവ്. ഇന്ത്യ സഖ്യത്തിലെ ഭിന്നത കൂടുതൽ വ്യക്തമാക്കി കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ് രംഗത്തുവന്നു. കോൺഗ്രസിന് വോട്ടു ചെയ്യരുതെന്ന് മധ്യപ്രദേശിൽ പാർട്ടി അണികളോട് അഖിലേഷ് നിർദ്ദേശിച്ചു.

ജാതി സെൻസസ് കോൺഗ്രസിന്റെ വോട്ടു കിട്ടാനുള്ള കുതന്ത്രം മാത്രമെന്നും അഖിലേഷ് പറഞ്ഞു. മധ്യപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് സീറ്റു നല്കാൻ കോൺഗ്രസ് തയ്യാറാകാത്തതാണ് അഖിലേഷ് യാദവിനെ ചൊടിപ്പിച്ചത്. ഇന്ത്യ സഖ്യത്തിലെ സഹകരണത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കോൺഗ്രസിന്റെ ശ്രദ്ധ തെരഞ്ഞെടുപ്പിൽ മാത്രമാണെന്നും, ഇന്ത്യ സഖ്യം സ്തംഭിച്ച നിലയിലായെന്നും നിതീഷ് കുമാർ കുറ്റപ്പെടുത്തി.

നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനങ്ങളിലെ സഖ്യ സാധ്യതകൾ പാളിയ പശ്ചാത്തലത്തിലാണ് നിതീഷിന്റെ വിമർശനം. നിതിഷിന്റെ വിമർശനത്തോട് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. അതേ സമയം സഖ്യം പൊളിയുമെന്ന് നേരത്തെ തന്നെ ബിജെപി പ്രവചിച്ചിരുന്നുവെന്നും, സ്വാർത്ഥ താൽപര്യങ്ങളുള്ളവരാണ് സഖ്യത്തിലെ കക്ഷികളെന്നും അമിത് ഷാ പരിഹസിച്ചു.

നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഇന്ത്യ മുന്നണിയിലെ പാർട്ടികളെ മാനിക്കുകയും അർഹമായ പരിഗണന നൽകുകയും ചെയ്യുമെന്നും അവർ നിരാശപ്പെടേണ്ടിവരില്ലെന്നും സമാജ്‌വാദി പാർട്ടി നേതാവ് പറഞ്ഞിരുന്നു. യു.പിയിലെ 85 ലോക്‌സഭ മണ്ഡലങ്ങളിൽ 65 ഇടത്ത് സമാജ്‌വാദി പാർട്ടി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം അഖിലേഷ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് അഖിലേഷിന്റെ വിശദീകരണം.

നിയമസഭകളിലേക്കല്ല, പാർലമെന്റിലേക്കു മാത്രമാണ് ഇന്ത്യ സഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാജ്‌വാദി പാർട്ടിയുമായി ഇതുവരെ സഖ്യമുണ്ടാക്കിയ കക്ഷികളെ നന്നായി പരിഗണിച്ചിരുന്നു. ഭാവിയിലും അങ്ങനെയായിരിക്കും. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായുള്ള പ്രശ്‌നം അവസാനിച്ചു.

ദേശീയ തലത്തിൽ മാത്രമാണ് സഖ്യമെന്ന് വ്യക്തമായിരിക്കുകയാണെന്ന് അഖിലേഷ് പറഞ്ഞു. കോൺഗ്രസ് ഇന്ത്യ സഖ്യത്തിന്റെ യോഗം വിളിക്കാത്തതിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.