- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിതീഷിന് മുന്നിൽ ബിജെപിയുടെ വാതിലുകൾ എന്നെന്നേക്കുമായി അടഞ്ഞിരിക്കുന്നു; വികസനവാദിയിൽ നിന്ന് അദ്ദേഹം അവസരവാദിയായി മാറി; നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനമോഹിയാണ്; ആയാ റാം ഗയാ റാം പരിപാടി മതി': ശക്തമായ വിമർശനവുമായി അമിത് ഷാ
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് മുന്നിൽ ബിജെപിയുടെ വാതിലുകൾ എന്നെന്നേക്കുമായി അടഞ്ഞിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'കോൺഗ്രസിനും ജംഗിൾ രാജിനും എതിരെ ജീവിതകാലം മുഴുവൻ പോരാടിയ ശേഷം, നിതീഷ് കുമാർ സോണിയ ഗാന്ധിക്കും ലാലു പ്രസാദ് യാദവിനുമൊപ്പം സഖ്യമുണ്ടാക്കി. വികസനവാദിയിൽ നിന്ന് അദ്ദേഹം അവസരവാദിയായി മാറി. നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനമോഹിയാണ്. 'ആയാ റാം ഗയാ റാം' പരിപാടി മതി. നിതീഷിന് മുന്നിൽ ബിജെപിയുടെ വാതിലുകൾ എന്നെന്നേക്കുമായി അടഞ്ഞിരിക്കുന്നു' അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നിന്നാൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി നൂറു കടക്കില്ലെന്ന നിതീഷിന്റെ പ്രസ്താവനയ്ക്ക് മറുപടിയാണ് ഷാ നൽകിയത്. മൂന്നുവർഷം കൂടുമ്പോൾ പ്രധാനമന്ത്രി ആകാനുള്ള മോഹം ഉദിക്കുന്നതുകൊണ്ടാണ് നിതീഷ് കുമാർ സഖ്യം മാറുന്നതെന്ന് അമിത് ഷാ പരിഹസിച്ചു. ബിഹാറിൽ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കഴിഞ്ഞ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ജെഡിയുവിനെക്കാൾ സീറ്റിൽ ജയിച്ചത് ബിജെപി ആയിരുന്നു. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷിന് നൽകിയ വാക്കു പാലിക്കാനായി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി. ലാലുവിനും നിതീഷിനും ബിഹാറിനെ പിന്നാക്കാവസ്ഥയിൽ നിന്ന് രക്ഷിക്കാൻ കഴിയില്ല. സംസ്ഥാനത്ത് പൂർണ ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പോടെ അതിന് കളമൊരുക്കണം'- അമിത് ഷാ ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
നേരത്തെ, പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാർ രംഗത്തെത്തിയിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷപാർട്ടികളും ഒന്നിക്കണം. കോൺഗ്രസ് ഇതിനായി ഉടൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ ബിജെപിയെ നൂറിൽ താഴെ ഒതുക്കാം. അല്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് നിങ്ങൾക്കറിയാമെന്നും നിതീഷ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ