- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാരത് ജോഡോ യാത്രക്ക് ശേഷം വീണ്ടും യാത്രയുമായി രാഹുൽ ഗാന്ധി; 'ഭാരത് ന്യായ് യാത്ര' ജനുവരി 14ന് മണിപ്പൂരിൽ തുടക്കമിടും; 14 സംസ്ഥാനങ്ങളിലൂടെ 6200 കീലോമീറ്റർ ദൈർഘ്യമേറിയ യാത്ര മുംബൈയിൽ അവസാനിക്കും; സഞ്ചാരം പ്രത്യേകം തയ്യാറാക്കിയ ബസിൽ; ചിലയിടങ്ങളിൽ കാൽനട യാത്രയും
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ട എന്ന നിലയിൽ പുതിയ യാത്രക്ക് രാഹുൽ ഗാന്ധി. ഇക്കുറി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രക്ക് ജനുവരി 14ന് തുടക്കമാവും. വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലിൽ നിന്ന് തുടങ്ങി മഹാരാഷ്ട്രയിലെ മുബൈയിലാണ് യാത്ര അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫ്‌ളാഗ് ഓഫ് ചെയ്യും. മാർച്ച് 20നാണ് യാത്രയുടെ സമാപനം.
14 സംസ്ഥാനങ്ങളിലൂടെയും 85 ജില്ലകളിലൂടെയും കടന്നു പോകുന്ന യാത്ര 6200 കീലോമീറ്റർ പ്രത്യേകം സജ്ജീകരിച്ച ബസിലും കാൽനടയായുമാണ് യാത്ര ചെയ്യുക. മണിപ്പൂർ, നാഗാലൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ, ഛത്തീസ്‌ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെയാണ് യാത്ര കടന്നു പോകുന്നത്. യാത്രയിലൂടെ പാർട്ടിക്ക് ഉണർവ്വ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യ സഖ്യത്തിലെ കക്ഷികളെ യാത്രയിൽ പങ്കെടുപ്പിക്കുന്നതിൽ ആലോചന നടക്കുന്നതായി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. സഖ്യ നീക്കങ്ങളെ യാത്ര ബാധിക്കില്ല. മണിപ്പൂരിന്റെ മുറിവുണക്കുന്നതിന്റെ ഭാഗമാണ് യാത്ര അവിടെ നിന്ന് തുടങ്ങുന്നതെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
രാഹുൽ ഗാന്ധി നയിച്ച വൻ വിജയമായിരുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ന്യായ് യാത്ര. കന്യാകുമാരിയിൽ നിന്ന് തുടങ്ങി കശ്മീരിൽ അവസാനിച്ച ഭാരത് ജോഡോ യാത്രക്ക് പിന്നാലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ആരംഭിച്ച് പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയിൽ അവസാനിക്കുന്ന മറ്റൊരു യാത്ര രാഹുൽ നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്. ഏകദേശം 3970 കിലോമീറ്റർ ദൂരം പിന്നിട്ട യാത്ര 2023 ജനുവരി 30ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിച്ചു. 130 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലൂടെയാണ് ഏറ്റവും ദൈർഘ്യമേറിയ കാൽനടയാത്ര കടന്നുപോയത്.
യാത്രയുടെ ഭാഗമായി ഇന്ത്യയിലെ സംസ്ഥാനങ്ങളിലുടനീളം സംഘടിപ്പിച്ച പൊതു റാലികളിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും താഴെത്തട്ടിലുള്ള ജനങ്ങളുമായി സംവാദിച്ചു. രാഹുൽ നയിച്ച യാത്രയുടെ പ്രാഥമിക ലക്ഷ്യം കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതായിരുന്നു. തൊഴിലില്ലായ്മ, അസമത്വം എന്നിവയും മറ്റ് സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ മനസ്സിലാക്കുകയും അത് പരിഹരിക്കുകയും ചെയ്യുക എന്നതുമായിരുന്നു.