- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഇനി 35 പേർ; ഭരണഘടനാ ഭേദഗതി പ്ലീനറി സമ്മേളനം പാസാക്കി; പ്രതിപക്ഷ പാർട്ടികളെല്ലാം ഒരു കുടക്കീഴിൽ വരണമെന്ന് രാഷ്ട്രീയ പ്രമേയം; ബിജെപിയെ താഴെയിറക്കാൻ സഖ്യമുണ്ടാക്കുമെന്ന് മല്ലികാർജുൻ ഖർഗെ
റായ്പൂർ: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഇനി മുതൽ മുപ്പത്തിയഞ്ച് അംഗങ്ങൾ. അംഗങ്ങളുടെ എണ്ണം 25ൽ നിന്ന് 35 ആയി വർധിപ്പിക്കാൻ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ തീരുമാനമായി. ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി പ്ലീനറി സമ്മേളനം പാസാക്കി. മുൻ അധ്യക്ഷന്മാരും പ്രധാനമന്ത്രിമാരും പ്രവർത്തക സമിതി അംഗങ്ങളാകും. പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് തയാറാണെന്ന് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. സഹകരിക്കാവുന്നവരുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവർത്തക സമിതി അംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് വേണ്ടെന്ന് ഇന്നലെ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. സമിതിയിലെ മുഴുവൻ അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യാൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തി കമ്മിറ്റി പ്രമേയവും പാസാക്കിയിരുന്നു.
മൂന്നാം മുന്നണി രൂപീകരിക്കാതെ ഒന്നിക്കണമെന്ന് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. ഭിന്നിച്ചു നിന്ന് ബിജെപിക്ക് നേട്ടമുണ്ടാക്കരുത്. സമാനപ്രത്യയശാസ്ത്രം ഉൾക്കൊള്ളുന്ന പ്രതിപക്ഷ പാർട്ടികളെല്ലാം ഒരു കുടക്കീഴിൽ വരണം. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ വിദ്വേഷകുറ്റകൃത്യങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു.
ബിജെപി ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്യുന്നു. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാൻ ശ്രമിക്കുന്നു. ഇതിനെ തടയേണ്ടതുണ്ടെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
കോൺഗ്രസ് തന്നിലർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്ന് ഖർഗെ പറഞ്ഞു. പാർലമെന്റിൽ നീക്കം ചെയ്ത കവിത ശകലത്തിലെ വാക്കുകൾ വേദിയിലുയർത്തി കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം ആവർത്തിക്കുക കൂടിയായിരുന്നു ഖർഗെ. ഭാരത് ജോഡോ യാത്ര രാജ്യത്തിന്റെ ആഗ്രഹ പൂർത്തീകരണമാണ്. പ്ലീനറി സമ്മേളനത്തിന് തുരങ്കം വയ്ക്കാൻ ബിജെപി ശ്രമം നടത്തി. അതിന്റെ ഭാഗമായിരുന്നു ഛത്തീസ്‌ഗഡിലെ ഇഡി റെയ്ഡ്. ജനവിരുദ്ധ നയങ്ങളിലൂടെ ജനങ്ങളെ സർക്കാർ വഞ്ചിക്കുകയാണ്. എൽഐസി, എസ് ബി ഐ പോലുള്ള സ്ഥാപനങ്ങളെ കുത്തകകൾക്ക് തീറെഴുതി. കേന്ദ്രം ഭരിക്കുന്നവരുടെ ഡിഎൻഎ പാവപ്പെട്ടവർക്കെതിരാണെന്നും ഖർഗെ പറഞ്ഞു.
ജനവിരുദ്ധ ബിജെപി സർക്കാരിനെ താഴെയിറക്കാൻ സഖ്യങ്ങൾക്ക് തയ്യാറാണ്. വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ സഖ്യമുണ്ടാക്കും. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെ ചോദ്യം ചെയ്യുമെന്നും ഖർഗെ പറഞ്ഞു.
കോൺഗ്രസ് രാജ്യത്തിന് എതിരാണെന്ന് വിമർശിക്കുന്നവർ ചൈന അതിർത്തിയിൽ കടന്നുകയറിയിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ അതിക്രമിച്ച ചൈനക്ക് പ്രധാനമന്ത്രി ക്ലീൻ ചിറ്റ് നൽകി. ചൈന അവിടെ റോഡും കുളവും എല്ലാം നിർമ്മിച്ചുകഴിഞ്ഞു. വിദേശകാര്യമന്ത്രി പറയുന്നത് ചൈനയുമായി സംഘർഷത്തിനില്ല എന്നാണ്.
ഇഡി നമ്മളെ റെയ്ഡ് ചെയ്യുന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു. ഡൽഹിയിൽ അധികാരത്തിൽ ഇരിക്കുന്നവർ പാവങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. പാവങ്ങൾക്ക് 60 രൂപയാണ് ദിവസ വരുമാനം. എന്നാൽ പ്രധാനമന്ത്രിയുടെ സുഹൃത്തിന് ആയിരം കോടി ദിവസം വരുമാനമുണ്ടെന്നും ഖർഗെ പറഞ്ഞു.
എഐസിസി പ്ലീനറി സമ്മേളനത്തിന്റെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ പതിനയ്യായിരത്തോളം കോൺഗ്രസ് നേതാക്കളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പാർട്ടി അധ്യക്ഷന് കൈമാറി. ഇന്ന് മൂന്ന് പ്രമേയങ്ങളിൽ ചർച്ച നടക്കും. രാഷ്ട്രീയം, സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലാണ് പ്രമേയ അവതരണം. നാളെ മൂന്ന് പ്രമേയങ്ങൾ കൂടി അവതരിപ്പിക്കും. നാളെ വൈകീട്ട് റാലിയോടെ പ്ലീനറി സമ്മേളനം സമാപിക്കും.
അതേസമയം താഴേതട്ടിൽ പാർട്ടി ദുർബലമെന്നാണ് സംഘടന ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ട്. സംസ്ഥാന ഘടകങ്ങളിലെ ഭിന്നത പാർട്ടിയുടെ വളർച്ചക്ക് തടസമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര നേതൃത്വത്തിന്റെ പ്രചാരണ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാകുന്നില്ലെന്നും വിമർശനം. പാർട്ടിയുടെ മുൻപിലുള്ള വഴികൾ എളുപ്പമുള്ളതല്ലെന്ന് സോണിയ ഗാന്ധിയും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ