ഹൈദരാബാദ്: തെലുങ്കാനയുടെ മണ്ണിൽ സോണിയാ ഗാന്ധിക്ക് കാര്യമായി തന്നെ സ്വാധീനമുണ്ട്. കാരണം, തെലുങ്കാന സംസ്ഥാനം രൂപം കൊള്ളുന്നതിൽ നിർണായക പങ്കുവഹിച്ചത് സോണിയ ഗാന്ധിയായിരുന്നു. ഇതോടെ രണ്ടായി വിഭജിക്കപ്പെട്ട സംസ്ഥാനങ്ങളിൽ കോൺഗ്രസിന് കരുത്തുള്ള പ്രദേശമായി തെലുങ്കാന മാറി. എന്നാൽ, ഇവിടെ ഇതുവരെ അധികാരം പിടിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ഇക്കുറി അധികാരം പിടിക്കുമെന്ന് ഉറപ്പിച്ചാണ് കോൺഗ്രസിന്റെ നീക്കങ്ങൾ. അതിന് വേണ്ടി കർണാടക മോഡൽ പ്രചരണ തന്ത്രം പാർട്ടി ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. ഇതിന് പുറമേയാണ് ഇന്നലെ നടന്ന റാലിയിൽ വൻ ജനസഞ്ചയവും.

മിക്ക കോൺഗ്രസ് നേതാക്കളും പറയുന്നത് ഇതുപോലൊരു റാലി തങ്ങൾ ജീവിതത്തിൽ കണ്ടിട്ടില്ലെന്നതാണ്. രേവന്ത് റെഡ്ഡിയെന്ന നേതാവിന്റെ സംഘടനാ പാഠവം വിളിച്ചോതുന്നതായിരുന്നു തെലുങ്കാനയിലെ റാലിയിലെ വൻ ജനസഞ്ചയം. 'ജീവിതത്തിൽ ഒരുപാട് രാഷ്ട്രീയ പരിപാടികളും റാലികളും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, തെലങ്കാനയിൽ ഇന്ന് കണ്ടത് അതിശയിപ്പിക്കുന്നതാണ്. കണ്ണെത്താ ദൂരത്തോളം ജനക്കൂട്ടമെന്നത് അക്ഷരാർഥത്തിൽ ശരിയായിരുന്നു. ആവേശവും ഊർജവുമുള്ള ജനലക്ഷങ്ങൾ. ഇതുപോലൊരു അന്തരീക്ഷം മുമ്പ് കണ്ടിട്ടില്ല. അതിശയിപ്പിക്കുന്നതും അവിസ്മരണീയമായ അനുഭവം' -കോൺഗ്രസിന്റെ സോഷ്യൽ മീഡീയ-ഡിജിറ്റൽ പ്ലാറ്റ്‌ഫോം ചെയർപേഴ്‌സൺ സുപ്രിയ ശ്രീനാതെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ 'എക്‌സി'ൽ (മുമ്പ് ട്വിറ്റർ) കുറിച്ചതാണിത്.

'വിസ്മയിപ്പിക്കുന്ന ജനക്കൂട്ടമാണ് തെലങ്കാനയിലെ ബഹുജന റാലിയിലിപ്പോൾ. വേദിയിലെ എന്റെ ഇരിപ്പിടത്തിൽ നിന്നാണ് ഈ ദൃശ്യം ചിത്രീകരിച്ചത്. ഇപ്പോഴും ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തുകയാണ്. ആവേശകരമായ അന്തരീക്ഷമാണിവിടെ. ഗാന്ധിമാരും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും വേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു' -പൊതുസമ്മേളന ദൃശ്യങ്ങൾ തത്സമയം പങ്കുവെച്ച് ശശി തരൂർ എംപി എക്‌സിൽ വിശദീകരിച്ചു.

തെലങ്കാനയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനുശേഷം നടത്തിയ 'വിജയഭേരി റാലി'യാണ് ജനബാഹുല്യം കൊണ്ട് വിസ്മയം തീർത്തത്. 12 ലക്ഷം പേർ പൊതുസമ്മേളനത്തിൽ പങ്കാളികളായെന്നാണ് നേതാക്കളുടെ അവകാശവാദം. വിജയഭേരി റാലിയിൽ പ?ങ്കെടുത്ത ജനലക്ഷങ്ങളെ കണ്ട് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്ന് തെലങ്കാന കോൺഗ്രസ് പ്രസ്താവിച്ചു. റാലി നടത്തുന്നത് തടയാൻ ബിജെപിയും ബി.ആർ.എസും കഠിന ശ്രമം നടത്തിയിരുന്നു. എന്നാൽ, തെലങ്കാനയിലെ ജനം തുക്കുഗുഡയിൽ അതിനെല്ലാം മറുപടി നൽകിയെന്നും തെലങ്കാന കോൺഗ്രസ് കമ്മിറ്റി ചൂണ്ടിക്കാട്ടി.

'ഇന്നലെ തെലങ്കാനയിലെ രംഗറെഡ്ഡിയിൽ കോൺഗ്രസ് പാർട്ടി മഹാറാലി നടത്തി. തങ്ങളുടെ സംസ്ഥാനത്തേക്ക് ഒരു കോൺഗ്രസ് സർക്കാരിനെ സ്വാഗതം ചെയ്യാൻ ഏറെ തൽപരരായ, അതിനായി ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയ തെലങ്കാനയിലെ ജനസഹസ്രത്തെ നോക്കൂ. കഴിഞ്ഞ തവണ മോദി ഒരു റാലി സംഘടിപ്പിച്ചപ്പോൾ 10 ലക്ഷം ആളുകളാണ് പങ്കെടുത്തത്. എന്നാൽ, ഇന്നലത്തെ കോൺഗ്രസ് റാലി ആറുലക്ഷം പേരുമായാണ് ആരംഭിച്ചതെങ്കിലും 12 ലക്ഷത്തിലേറെ പേരായി അത് ഉയർന്നു. തങ്ങളുടെ പ്രിയ നേതാക്കളെ കാണാനും കേൾക്കാനുമാണ് സ്വമേധയാ അവർ ഒഴുകിയെത്തിയത്. മാധ്യമങ്ങൾ വഴി സൃഷ്ടിച്ചെടുക്കുന്ന മോദിയുടെ പ്രശസ്തി പഴങ്കഥയായിക്കഴിഞ്ഞു. ഇനിയിതാ കോൺഗ്രസിന്റെ യുഗം, രാഹുൽ ഗാന്ധിയുടെ യുഗം' -ഒരാൾ എക്‌സിൽ കുറിച്ചതിങ്ങനെ.

പരേഡ് ഗ്രൗണ്ടിലും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലും പൊതുസമ്മേളനം നടത്താൻ കോൺഗ്രസ് ആദ്യം ആലോചിച്ചെങ്കിലും അനുമതി ലഭിക്കാനിടയില്ലാത്തതിനാൽ പദ്ധതി മാറ്റുകയായിരുന്നു. ഒടുവിൽ തുക്കുഗുഡയിലെ മൈതാനത്ത് നടത്താൻ അനുമതി തേടിയപ്പോൾ അവിടെ ക്ഷേത്രത്തിന്റെ സ്ഥലമുണ്ടെന്നും പൊതുപരിപാടികൾക്കായി അത് ഉപയോഗിക്കുന്നതിന് നിയമം അനുവദിക്കുന്നി?ല്ലെന്നുമായിരുന്നു മറുപടി.

ഈ സാഹചര്യത്തിൽ തുക്കുഗുഡയിലെ കർഷകർ സഹായവുമായി രംഗത്തെത്തുകയായിരുന്നു. ക്ഷേത്രസ്ഥലത്തിന് പുറത്ത് സമ്മേളനം നടത്താനായി 100 ഏക്കർ തങ്ങൾ ഒരുക്കാമെന്നായിരുന്നു അവരുടെ വാഗ്ദാനം. ഈ സ്ഥലത്താണ് പാർട്ടി ഐതിഹാസികമായ റാലി നടത്തിയത്. തെലങ്കാന രൂപവത്കരിക്കാൻ ഏറ്റവും സഹായിച്ച സോണിയ ഗാന്ധിയോട് കാട്ടിയ അനാദരവാണിതെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ കുറ്റപ്പെടുത്തി തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ ആറിന വാഗ്ദാനങ്ങളുമായാണ് കോൺഗ്രസ് രംഗത്തുവന്നത്. തെലങ്കാന സംസ്ഥാന രൂപീകരണ വാർഷികത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ വെച്ച് സോണിയാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. മഹാലക്ഷ്മി സ്‌കീമിന്റെ കീഴിൽ സ്ത്രീകൾക്ക് മാസം 2,500 രൂപവീതം ധനസഹായം നസൽകും. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകും. തെലങ്കാന സ്റ്റേറ്റ് ആർടിസിയിലെ ബസുകളിൽ സംസ്ഥാനമൊട്ടാകെ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കും.

ഗൃഹജ്യോതി പദ്ധതിയുടെ ഭാഗമായി 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകും. വീടില്ലാത്തവർക്ക് വീടു വയ്ക്കാനായി സ്ഥലും അഞ്ചുലക്ഷം രൂപയും നൽകും. കർഷകർക്ക് പ്രതിവർഷം 15,000 രൂപവീതവും കർഷകത്തൊഴിലാളികൾക്ക് 12,000 രൂപയും ധനസഹായം നൽകുമെന്നും സോണിയ പ്രഖ്യാപിച്ചു.