ചെന്നൈ: ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ തമിഴ്‌നാട് ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെ കേന്ദ്ര ആഭ്യന്തരമന്ത്രി പരസ്യമായി താക്കീത് ചെയ്തതിനെ വിമർശിച്ച് ഡിഎംകെ. തമിഴ്‌നാട്ടിലെ ഒരു പ്രമുഖ വനിതാ നേതാവിനെ പരസ്യമായി ശാസിക്കുന്നത് മര്യാദയാണോ എന്നാണ് ഡിഎംകെയുടെ ചോദ്യം.

"ഇത് എന്തു തരം രാഷ്ട്രീയമാണ്? തമിഴ്‌നാട്ടിലെ ഒരു പ്രമുഖ വനിതാ നേതാവിനെ പരസ്യമായി ശാസിക്കുന്നത് മര്യാദയാണോ? എല്ലാവരും ഇതു കാണുമെന്ന് അമിത് ഷാ ഓർക്കണം. വളരെ തെറ്റായ ഉദാഹരണം!" ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ എക്‌സിൽ കുറിച്ചു.

തമിഴ്‌നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയെ തമിഴിസൈ സൗന്ദർരാജൻ വിമർശിച്ചിരുന്നു. ഇക്കാര്യത്തിലാണ് അമിത് ഷായുടെ പരസ്യമായ താക്കീതെന്നാണ് സൂചന.

അമിത് ഷായും മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും സംസാരിച്ചു കൊണ്ടിരിക്കെ ഇവരെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തേക്ക് വന്ന തമിഴിസൈ കൈകൂപ്പി അമിത് ഷായെ അഭിവാദനം ചെയ്തിരുന്നു. പിന്നീട് തൊട്ടടുത്തിരുന്ന ജെ.പി നഡ്ഡയെയും നിതിൻ ഗഡ്കരിയെയും അഭിവാദ്യം ചെയ്തു. ഈ സമയത്താണ് അമിത് ഷാ തമിഴിസൈയെ അടുത്തേക്ക് വിളിച്ചത്. വിരൽ ചൂണ്ടിക്കൊണ്ടായിരുന്നു അമിത് ഷായുടെ സംസാരം. ശകാരിക്കുന്നതാണെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തന്നെ വണങ്ങിയ ശേഷം മുന്നോട്ട് പോയ മുൻ തെലങ്കാന ഗവർണർ കൂടിയായ തമിഴിസൈ സൗന്ദർരാജനെ തിരികെ വിളിച്ച് അമിത് ഷാ താക്കീത് നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. പരസ്യമായി തമിഴിസൈയെ താക്കീത് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ വോട്ട് മുന്നേറ്റം പലയിടത്തുമുണ്ടായെങ്കിലും ഒരിടത്തും വിജയിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. പ്രസിഡന്റ് കെ.അണ്ണാമലൈയുടെയും തമിഴിസൈ സൗന്ദർരാജന്റെയും വിഭാഗങ്ങൾ തമ്മിലെ തർക്കവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇതിന്റെ ബാക്കിയാണോ അമിത് ഷാ മുന്നറിയിപ്പായി നൽകിയതെന്ന് പലരും സംശയം ഉന്നയിക്കുന്നുണ്ട്.

പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായ അണ്ണാമലൈയുടെ എഐഡിഎംകെയോടുള്ള പെരുമാറ്റമാണ് ബിജെപി ബന്ധം തകരാൻ കാരണമെന്ന് ഒരുവിഭാഗം വാദിക്കുന്നു. എഐഡിഎംകെ-ബിജെപി ബന്ധം തുടർന്നിരുന്നെങ്കിൽ 35 സീറ്റുകൾ നേടാമായിരുന്നെന്ന് ഒരുവിഭാഗം പറയുന്നു. ഇതുതന്നെയാണ് സമിഴിസൈയുടെയും അഭിപ്രായം. ഇത് അണ്ണാമലൈ പക്ഷക്കാർക്ക് കടുത്ത രോഷമുണ്ടാകുകയും സമൂഹമാധ്യമങ്ങളിൽ തമിഴിസൈയെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെതിരെ തമിഴിസൈ പക്ഷം കോടതിയിൽ പോയിരിക്കുന്ന വേളയിലാണ് അമിത് ഷാ തമിഴിസൈയെ താക്കീത് ചെയ്ത വീഡിയോയും പുറത്തുവരുന്നത്.