ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന് വിളിച്ച പ്രസ്താവന പിൻവലിച്ച് ഡി.എം.കെ എംപി സെന്തിൽ കുമാർ. തന്റെ പ്രസ്താവന ജങ്ങളുടെ വികാരം വ്രണപ്പെടുത്തിയെങ്കിൽ അത് പിൻവലിക്കുന്നതായി അദ്ദേഹം പറഞ്ഞു. 'ഇന്നലെ ഞാൻ അശ്രദ്ധമായി നടത്തിയ പ്രസ്താവന ലോക്‌സഭയിലെ അംഗങ്ങളുടെയും ജനങ്ങളുടെയും വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ അത് പിൻവലിക്കാൻ ആഗ്രഹിക്കുന്നു. വാക്കുകൾ നീക്കം ചെയ്യാൻ അഭ്യർത്ഥിക്കുകയാണ്. പ്രസ്താവനയിൽ ഖേദിക്കുന്നു'- സെന്തിൽ കുമാർ പറഞ്ഞു.

വിവാദമുണ്ടാക്കാനല്ല താൻ പ്രസ്താവന നടത്തിയതെന്നും ബിജെപിയെ വിമർശിക്കുകയായിരുന്നു ലക്ഷ്യമെന്നും അത് ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും സെന്തിൽ കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സെന്തിൽകുമാറിന്റെ പരാമർശങ്ങൾ കൊണ്ട് ലോക്‌സഭയിൽ വലിയ ബഹളമാണ് ഇന്നുണ്ടായത്. ,

രാജ്യത്തെ ജനങ്ങൾ ഇത്തരം പരാമർശങ്ങൾ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡിഎംകെയ്ക്ക് നന്നായി അറിയാമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു. ഗോമൂത്രത്തിന്റെ ഗുണങ്ങൾ ഡിഎംകെയ്ക്ക് ഉടൻ മനസിലാകും. രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് ജനങ്ങളിൽനിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.

'കർണ്ണാടകയിൽ ബിജെപി സർക്കാരുണ്ടായിരുന്നെന്ന കാര്യം അവർ മറന്നു. കർണാടകയിലെ ഭൂരിഭാഗം എംപിമാരും കർണാടകയിൽ നിന്നുള്ളവരാണ്. ബിജെപി, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് ഞങ്ങൾക്ക് 3 എംപിമാരുണ്ട്, 8 എംഎൽഎമാർ തിരഞ്ഞെടുക്കപ്പെട്ടു. അവർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കരുത്, ഈ വിഷയത്തിൽ സോണിയ ഗാന്ധി ഒരു വ്യക്തത നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഗോമൂത്ര പരാമർശത്തെക്കുറിച്ച് ബിജെപി എംപി സാധ്വി നിരഞ്ജൻ ജ്യോതി പറഞ്ഞു. ഡിഎംകെ എംപിയുടെ 'ഗോമൂത്രം' പരാമർശത്തിനെതിരായ ബഹളത്തെ തുടർന്ന് ഇന്ന് ലോക്സഭ 12 മണി വരെ താൽക്കാലികമായി പിരിഞ്ഞു.

സെന്തിൽകുമാറിന്റെ പരാമർശം തള്ളി കോൺഗ്രസ് നേരത്തേ രംഗത്തെത്തിയിരുന്നു. സെന്തിൽകുമാറിന്റെ വാക്കുകൾ നിർഭാഗ്യകരമാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തെ വോട്ടെണ്ണൽ ഞായറാഴ്ചയാണ് നടന്നത്. ഹിന്ദി ഹൃദയഭൂമി കീഴടക്കിയ ബിജെപി മധ്യപ്രദേശ് നിലനിർത്തുകയും രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും അധികാരം പിടിക്കുകയും ചെയ്തിരുന്നു. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.