- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിലെ ഹിജാബ് നിരോധനത്തിൽ ഇളവുമായി സർക്കാർ; റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാം; മറ്റ് പരീക്ഷകളിൽ നിന്നും ഹിജാബ് വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; ഹിജാബ് വിഷയത്തിൽ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു കോൺഗ്രസ്
ബംഗളൂരു: കർണാടകയിൽ ഏറെ വിവാദങ്ങൾക്കിടയാക്കി ഹിജാബ് നിരോധനത്തിൽ ഇളവുമായി കോൺഗ്രസ് സർക്കാർ. തെരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ചു കൊണ്ടാണ് ഹിജാബ് നിരോധനത്തിൽ ഇളവു നൽകി കൊണ്ടുള്ള തീരുമാനത്തിലേക്ക് കോൺഗ്രസ് കടന്നിരിക്കുന്നത്. സർക്കാർ സർവീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകി. ഒക്ടോബർ 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന സർക്കാർ സർവീസ് റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് മുന്നോടിയായാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.
കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിൽ സംസ്ഥാന സർക്കാരിന്റെ നിർണായക തീരുമാനമാണിപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ സർവീസുകളിലേക്ക് ഉള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഇനി ഹിജാബ് ധരിക്കാമെന്നും ഹിജാബിന് കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് പരീക്ഷകളിൽ (കെഎഇ) ഇനി വിലക്കുണ്ടാകില്ലെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കി.
മറ്റ് പരീക്ഷകളിൽ നിന്നും ഹിജാബ് വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം സി സുധാകർ പറഞ്ഞു. മുൻ സർക്കാർ നിയമ നിർമ്മാണം നടത്തിയതിനാൽ അത് പിൻവലിക്കുന്നതിന് ഭരണഘടനാപരമായ നടപടികൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കർണാടകയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഹിജാബ് നിരോധനം നീക്കൽ കർണാടകയിൽ ബിജെപി സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധന ഉത്തരവ് ഏറെ വിവാാങ്ങൾക്ക് വഴിവെച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിലും പരീക്ഷകളിലും മറ്റു പൊതുപരീക്ഷകളിലും ഹിജാബിന് നിരോധനമേർപ്പെടുത്തിയത് കർണാടകയിൽ വലിയ വിവാദവും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കർണാടകയിലെ മുൻ ബിജെപി സർക്കാർ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് ''സമത്വത്തിനും സമഗ്രതയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
2021 ഡിസംബറിൽ ഉഡുപ്പിയിലെ സ്വകാര്യ കോളേജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് പെൺകുട്ടികളെ ക്ലാസുകളിൽ നിന്ന് തടഞ്ഞതിന് പിന്നാലെയാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാകുന്നത്. പെൺകുട്ടികൾ കോളേജിൽ പ്രതിഷേധ പ്രകടനം നടത്തുകയും വൈകാതെ ഇത്തരം പ്രകടനങ്ങൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. കർണാടക ഹൈക്കോടതി ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്നീട് ശരിവെക്കുകയായിരുന്നു.
ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന് അത്യന്താപേക്ഷിതമല്ലെന്നായിരുന്നു കോടതിയുടെ പരാമർശം. ഈ വിധിയെ ചോദ്യം ചെയ്ത് പെൺകുട്ടികൾ രംഗത്തെത്തിയതോടെ ഭിന്നാഭിപ്രായങ്ങളായിരുന്നു കോടതി മുന്നോട്ടു വെച്ചത്. സംഭവം ചീഫ് ജസ്റ്റിസിന്റെ പരിഗണനക്കയക്കുമെന്നും പുതിയ ബെഞ്ച് രൂപീകരിക്കുമെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ പുതിയ ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ല.
മേയിൽ സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ നിരോധനം പിൻവലിക്കുമെന്ന് പാർട്ടിയുടെ ഏക മുസ്ലിം വനിതാ എംഎൽഎ കനീസ് ഫാത്തിമ പറഞ്ഞിരുന്നു.




