ന്യൂഡൽഹി: സവർക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയുടെ ഹർജിയിലാണ് സെഷൻസ് കോടതിയുടെ നടപടി. ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞവർഷം മഹാരാഷ്ട്രയിൽ വച്ച് സവർക്കെതിരെ നടത്തിയ പരാമർശമാണ് ഹർജിക്ക് ആധാരം.

ഈ വർഷം ജൂണിൽ ഇതുമായി ബന്ധപ്പെട്ട് നൃപേന്ദ്ര പാണ്ഡെ സമർപ്പിച്ച ഹർജി കീഴ്ക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് തിരുത്തൽ ഹർജിയാണ് സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. നിയമത്തെയും വസ്തുതയെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ കീഴ്ക്കോടതി ഹർജി ഫയലിൽ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് നിരീക്ഷിച്ചാണ് സെഷൻസ് കോടതി നടപടി. കേസ് കീഴ്ക്കോടതിയിലേക്ക് കൈമാറിയ സെഷൻസ് കോടതി, നവംബർ ഒന്നിന് ഹർജി വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.

സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുലിനെന്താണ് പറയാനുള്ളത് എന്ന് ആരാഞ്ഞുകൊണ്ടാണ് നോട്ടീസ്. രാഹുൽ ഗാന്ധിയുടെ അഭിഭാഷക സംഘം ഈ നോട്ടീസിന് മറുപടി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ പരാതിക്കാരനായ പാണ്ഡെ എ.സി.ജെ.എം. കോടതിയിൽ സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുലിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സവർക്കർക്കെതിരേ രാഹുൽ ഗാന്ധി പല വേദികളിൽവെച്ച് പരാമർശങ്ങൾ നടത്തിയിരുന്നു. മാപ്പു പറയാൻ താൻ സവർക്കറല്ല, ബ്രിട്ടീഷുകാരിൽനിന്ന് പണം വാങ്ങി തുടങ്ങി രാഹുൽ പലതവണ സവർക്കർക്കെതിരേ പറഞ്ഞിട്ടുണ്ടായിരുന്നു. ഇത് സവർക്കറെ അപമാനിക്കുന്നതാണെന്ന് കുടുംബാംഗങ്ങൾ തന്നെ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പലയിടങ്ങളിൽ രാഹുലിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു.