ന്യൂഡൽഹി: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ തന്നെ രണ്ടാം ഇന്നിങ്‌സിന് തുടക്കമിട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് അസ്ഹറുദ്ദീൻ. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. 45 പേരുടെ പട്ടികയാണ് വെള്ളിയാഴ്ച പുറത്തുവിട്ടിരിക്കുന്നത്. ഇതിലാണ് അസ്ഹറിന്റെ പേരും ഉള്ളത്. ജൂബിലി ഹിൽസിൽനിന്നാണ് അദ്ദേഹം മത്സരിക്കുക.

മുൻ എംപി മധു ഗൗഡ് യാക്ഷി ലാൽബഹാദൂർ നഗറിൽനിന്നും പൊന്നം പ്രഭാകർ ഹസ്നാബാദിൽനിന്നും മത്സരിക്കും. കാൻഡി ശ്രീനിവാസ് റെഡ്ഡി (ആദിലാബാദ്), തുമ്ല നാഗേശ്വർ റാവു (ഖമ്മം), കെ. രാജഗോപാൽ റെഡ്ഡി (മുനുഗോഡ്) എന്നിവരും പട്ടികയിൽ ഇടംനേടിയ മറ്റു പ്രമുഖരാണ്.

119 മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ആകെയുള്ളത്. 19 മണ്ഡലത്തിലെ സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിക്കാൻ ബാക്കിയുണ്ട്. രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയോടെ കോൺഗ്രസ് ആകെ നൂറ് സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച കോൺഗ്രസ് 55 പേരുടെ പട്ടിക പുറത്തുവിട്ടിരുന്നു.

തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും എംപിയുമായ എ. രേവന്ത് റെഡ്ഡി, മുൻ ടിപിസിസി അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഡി തുടങ്ങിയ പ്രമുഖർ ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ആദ്യ പട്ടികയിൽ 17 പേരും റെഡ്ഡി സമുദായത്തിൽപ്പെട്ടവരായിരുന്നു.

നവംബർ 30-നാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റിൽ തന്നെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച ബി.ആർ.എസ്സിന് സംസ്ഥാനത്ത് നേരിയ മുൻതൂക്കമുണ്ട്. കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിനുണ്ടാകുന്ന കാലതാമസം വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.