- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരേസമയം തിരഞ്ഞെടുപ്പു നടത്തുന്നതിന് ആവശ്യമായ ശുപാർശകൾ നൽകാനാണ് സമിതിയോടുള്ള സർക്കാർ ആവശ്യം; ആശയം നടപ്പാക്കുന്നതിന്റെ ഗുണദോഷങ്ങൾ പഠിച്ച് ശുപാർശ നൽകാനല്ല! സമിതിയിൽ ഖാർഗയെ തഴഞ്ഞത് വിവാദമാക്കി കോൺഗ്രസ്; അധീർ രഞ്ജൻ ചൗധരി പിന്മാറാൻ സാധ്യത; ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് പരിഷ്‌കാരം നടപ്പാക്കാനുറച്ച് ബിജെപി
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞടുപ്പ് പരിഷ്‌കാരം പഠിക്കാനുള്ള ഉന്നതതല സമിതിയിൽ നിന്നും ലോക്‌സഭയിലെ കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി പിന്മാറിയേക്കും. രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്റുമായ മല്ലികാർജ്ജുൻ ഖർഗെയെ ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇത്. ഒറ്റത്തിരഞ്ഞെടുപ്പ് എന്ന നിർദ്ദേശം പരിശോധിച്ച് ശുപാർശ സമർപ്പിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി രൂപവത്കരിച്ച ഉന്നതസമിതിയിലെ അംഗങ്ങളുടെ പേരും പരിഗണനാവിഷയങ്ങളും കേന്ദ്രം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭയിലെ കോൺഗ്രസിന്റെ നേതാവ് അധീർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, 15-ാം ധനകാര്യ കമ്മിഷൻ മുൻ ചെയർമാൻ എൻ.കെ. സിങ്, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി. കാശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ മുഖ്യ വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവരാണ് അംഗങ്ങൾ. നിയമമന്ത്രി അർജുൻ മേഘ്‌വാൾ പ്രത്യേക ക്ഷണിതാവായി യോഗങ്ങളിൽ പങ്കെടുക്കും. നിയമകാര്യ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതി സെക്രട്ടറി.
ഇതിനിടെയാണ് ഖാർഗെ വിഷയം കോൺഗ്രസ് ചർച്ചയാക്കുന്നത്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് വിമർശനവുമായി എത്തുന്നത്. താഴേത്തട്ടിൽ നിന്ന് പാർട്ടിയുടെ ഉന്നത തലത്തിൽ എത്തിയ ഖർഗെയുടെ അയോഗ്യത എന്താണെന്ന് കെസി വേണുഗോപാൽ ചോദിച്ചു. ഉന്നതതല സമിതി തട്ടിപ്പാണെന്നും അദാനി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് അധീർ രഞ്ജൻ ചൗദരിയുടെ പിന്മാറ്റത്തിനുള്ള സാധ്യത.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവ ഒരേ സമയത്ത് നടത്തുന്നതിനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. ഉന്നതാധികാര സമിതി അതിവേഗം യോഗം ചേർന്ന് പരിഷ്‌കാരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ എല്ലാ ചെലവുകളും നിയമ മന്ത്രാലയം വഹിക്കും. സമിതിയുടെ ഓഫീസ് അടക്കമുള്ള കാര്യങ്ങളും നിയമ മന്ത്രാലയം ഒരുക്കും.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് 2014 ലെ ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ബിജെപി ഇത് നേരത്തെ ഉൾക്കൊള്ളിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് മുൻ രാഷ്ട്രപതിയെ അധ്യക്ഷനാക്കിയുള്ള സമിതിയെ രൂപീകരിച്ചത്. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ നിയമനിർമ്മാണവിഭാഗം അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്. ഡൽഹിയായിരിക്കും ആസ്ഥാനം. യോഗങ്ങളും ബന്ധപ്പെട്ട പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സമിതിക്ക് തീരുമാനിക്കാം. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുകയും പ്രാതിനിധ്യം ഉറപ്പാക്കുകയും ആശയവിനിമയം നടത്തുകയും വേണം.
ലോക്‌സഭ, നിയമസഭകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പു നടത്തുന്ന സമ്പ്രദായത്തിലേക്കു മാറാൻ തന്നെയാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഒരേസമയം തിരഞ്ഞെടുപ്പു നടത്തുന്നതിന് ആവശ്യമായ ശുപാർശകൾ നൽകാനാണ് മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആശയം നടപ്പാക്കുന്നതിന്റെ ഗുണദോഷങ്ങൾ പഠിച്ച് ശുപാർശ നൽകാനല്ല. ഒരേ സമയം തിരഞ്ഞെടുപ്പെന്ന ആശയം 1982ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുവച്ചതു മുതൽ കോൺഗ്രസ് എതിർക്കുന്നതുമാണ്. രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് എന്ന കാരണം പറഞ്ഞു ഗുലാം നബി ആസാദിനെ സമിതിയിലുൾപ്പെടുത്തി. എന്നാൽ, രാജ്യസഭയിലെ നിലവിലെ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖർഗെയെ തഴഞ്ഞു. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിക്കുന്നത്.
ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും തിരഞ്ഞെടുപ്പ് ഒരേ സമയമെന്നതു ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ്. എന്നാൽ, ബിജെപിയിലെ സുശീൽ കുമാർ മോദി അധ്യക്ഷനായ നിയമകാര്യ പാർലമെന്ററി സ്ഥിരം സമിതി കഴിഞ്ഞ മാസം 4ന് നൽകിയ റിപ്പോർട്ടിൽ പൊതുവോട്ടർ പട്ടികയെക്കുറിച്ച് ആശങ്ക വ്യക്തമാക്കിയിരുന്നു.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള നീക്കമുണ്ടായാൽ അതിനെതിരെ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എതിർപ്പ് ഉയരുന്ന സംസ്ഥാനമായിരിക്കും കേരളം. ബിജെപി മാത്രമായിരിക്കും പിന്തുണ നൽകുക. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വ്യത്യസ്ത കാഴ്ചപ്പാടോടെ വോട്ടു ചെയ്യുന്ന പ്രവണതയും കേരളത്തിനുണ്ട്.
ആകെ 5 തവണയാണു കേരളത്തിൽ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടന്നിട്ടുള്ളത്. കേരളത്തിൽ ഏറ്റവുമൊടുവിൽ ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് നടന്നത് 1996 ലായിരുന്നു. അന്ന് ലോക്‌സഭയിൽ എൽഡിഎഫിനും യുഡിഎഫിനും 10 വീതം സീറ്റുകൾ ലഭിച്ചു. നിയമസഭയിൽ 80 സീറ്റുകളോടെ ഇടതുമുന്നണി അധികാരത്തിലെത്തി. ഒരുമിച്ചു നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിലൊക്കെ ഫലം ഏതാണ്ട് ഒരു പോലെയായിരുന്നു. അങ്ങനെയല്ലാതെ നടന്ന മിക്ക തിരഞ്ഞെടുപ്പുകളിലും ഫലം വ്യത്യസ്തവുമായിരുന്നു.




