ബംഗളൂരു: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം ചർച്ചയാകുന്നതിനിടെ കേരളത്തിലെ ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാക്കുകൾ വിവാദത്തിൽ. കേരളത്തിലെ ക്ഷേത്രത്തിൽ ദർശനത്തിന് ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടത് വിവേചനമാണെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.

ഒരിക്കൽ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കടക്കാൻ ആവശ്യപ്പെട്ടുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇതോടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിക്കുകയും പുറത്തു നിന്ന് പ്രാർത്ഥിച്ചാൽ മതിയാകുമെന്ന് അവരോട് പറയുകയായിരുന്നു. എല്ലാവരോടും ഷർട്ട് അഴിക്കാൻ അവർ ആവശ്യപ്പെട്ടില്ല, മറിച്ച് ചിലരോട് മാത്രമാണ് പറഞ്ഞത്. ഇത് മനുഷ്യത്വരഹിതമായ ആചാരമാണ്, ദൈവത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

'ഒരിക്കൽ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കയറാൻ ആവശ്യപ്പെട്ടു. ഞാൻ ക്ഷേത്രത്തിൽ കയറാൻ വിസമ്മതിക്കുകയും പുറത്ത് നിന്ന് പ്രാർത്ഥിക്കാമെന്ന് അവരോട് പറയുകയും ചെയ്തു. ചിലരോട് മാത്രമാണ് അവർ ഷർട്ടഴിക്കാൻ ആവശ്യപ്പെട്ടത്. ഇത് തികച്ചും മനുഷ്യത്വരഹിതമായ ആചാരമാണ്. ഈശ്വരന് മുൻപിൽ എല്ലാവരും സമന്മാരാണ്'- സിദ്ധരാമയ്യ പറഞ്ഞു.

ശ്രീ നാരായണ ഗുരുവിന്റെ 169-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കെയാണ് ഇക്കാര്യം പറഞ്ഞത്. പിന്നാലെ സിദ്ധരാമയ്യയുടെ പരാമർശം വലിയ വിവാദമായി. ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും പ്രവേശിക്കണമെങ്കിൽ പുരുഷന്മാർ ഷർട്ട് മാറ്റി ഷോൾ ധരിക്കണം. കേരളത്തിൽ മാത്രമല്ല കർണാടകയിലും ആന്ധ്രാപ്രദേശിലെയും നിരവധി ക്ഷേത്രങ്ങളിൽ ഈ രീതി പിന്തുടരുന്നുണ്ട്.

അതേസമയം, ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറുപടി പറയണമെന്ന് ആവർത്തിക്കുകയാണ് ബിജെപി. ഹിന്ദു വിശ്വാസത്തെ ആക്രമിക്കാൻ മുംബൈയിലെ യോഗത്തിൽ 'ഇന്ത്യ' മുന്നണിയെടുത്ത തീരുമാനമാണോയെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ഉദയനിധി സ്റ്റാലിന്റെ ആരോപണത്തിൽ മറുപടി പറയണമെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.

എന്നാൽ നേരത്തെ തന്നെ കോൺഗ്രസ് നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. സർവ ധർമ സമഭാവനയാണ് കോൺഗ്രസിനുള്ളതെന്നായിരുന്നു കെ സി വേണുഗോപാൽ പറഞ്ഞത്. ഓരോ പാർട്ടിക്കും അവരുടെ നിലപാട് പറയാൻ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ 'ഇന്ത്യ'യിലും ഭിന്നത ഉണ്ടാക്കിയിരുന്നു. മമതയടക്കമുള്ള നേതാക്കൾ ഉദയനിധിയെ തള്ളിയപ്പോൾ, വിഷയം വിവാദമാക്കുന്നത് ബിജെപിയാണെന്ന ആരോപണമാണ് സമാജ് വാദി പാർട്ടി ഉയർത്തിയത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളിൽ ഇടപെടരുതെന്നുമായിരുന്നു വിവാദത്തിൽ മമതയുടെ പ്രതികരണം.