- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ആ പരാമർശം എന്നെ അസ്വസ്ഥനാക്കി; തല പൊട്ടിച്ചിതറുന്നതു പോലെ തോന്നി; കഴിഞ്ഞ രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല'; എം പി സ്ഥാനത്ത് തുടരണോയെന്ന് ചിന്തിക്കേണ്ടി വരുമെന്ന് ഡാനിഷ് അലി
ന്യുഡൽഹി: ലോക്‌സഭയിൽ തനിക്കെതിരെ നടത്തിയ വർഗീയ പരാമർശത്തിൽ ബിജെപി എംപി രമേഷ് ബിധുരിക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചില്ലെങ്കിൽ എംപി സ്ഥാനത്തു തുടരണോയെന്ന കാര്യം ചിന്തിക്കേണ്ടിവരുമെന്ന് ബിഎസ്‌പി എംപി കുൻവാർ ഡാനിഷ് അലി. തന്റെ അനുഭവം ഇതാണെങ്കിൽ ഇന്ത്യയിലെ സാധാരണക്കാരുടെ അനുഭവം എന്തായിരിക്കുമെന്നും ഡാനിഷ് അലി ചോദിച്ചു.
''ആ പരാമർശം എന്നെ അസ്വസ്ഥനാക്കി. തല പൊട്ടിച്ചിതറുന്നതു പോലെ തോന്നി. കഴിഞ്ഞ രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.'' ഡാനിഷ് അലി പറഞ്ഞു. ''പാർലമെന്റിന്റെ ഈ പ്രത്യേക സമ്മേളനത്തിൽ, തിരഞ്ഞെടുക്കപ്പെട്ട എംപി അദ്ദേഹത്തിന്റെ സമുദായത്തിന്റെ പേരിൽ ആക്രമിക്കപ്പെടുന്നത് രാജ്യത്തിനാകെ നാണക്കേടാണ്. അദ്ദേഹത്തിനെതിരെ അദ്ദേഹത്തിന്റെ പാർട്ടി നടപടിയെടുക്കുമോ അതോ പ്രോത്സാഹിപ്പിക്കുമോ എന്നു നമുക്കു നോക്കാം. ഇതു വിദ്വേഷ പ്രസംഗമാണ്.'' ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഡാനിഷ് അലി പറഞ്ഞു.
വർഗീയ പരാമർശം നടത്തിയ ബിജെപി എംപി ബിധുരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡാനിഷ് അലി ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തുനൽകി. തിരഞ്ഞെടുക്കപ്പെട്ട എംപിക്കു നേരെ ഇത്രയും മോശമായ ഒരു പദപ്രയോഗം നടത്തുന്നത് ഇതാദ്യമായാണ്. ഇതൊരു ഭീഷണിയാണ്. ആധുനിക ഇന്ത്യയുടെ പരീക്ഷണശാലയിൽ ഒരു നേതാവിന് ഇത്തരത്തിലുള്ള പരിശീലനമാണോ നൽകുന്നതെന്നും ഡാനിഷ് അലി ചോദിച്ചു.
ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ രമേഷ് ബിധുരിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർല മുന്നറിയിപ്പു നൽകി. സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഖേദം പ്രകടിപ്പിച്ചു. അതേസമയം ബിധുരിയെ സസ്‌പെൻഡ് ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഏതൊരു ഇന്ത്യൻ പൗരനെയും അപമാനിക്കുന്നതാണ് ബിധുരിയുടെ പരാമർശമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പ്രതികരിച്ചു.
സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് രമേഷ് ബിധുരിക്ക് ബിജെപി നോട്ടിസ് നൽകി. അതേസമയം വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചതിനെതിരെ മുൻ കേന്ദ്രമന്ത്രി ഹർഷവർധനും രംഗത്തെത്തി. ബിധുരിയെ പിന്തുണയ്ക്കുന്ന രീതിയിലായിരുന്നു പാർലമെന്റിൽ തന്റെ പ്രതികരണം എന്നരീതിയിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് ദൗർഭാഗ്യകരമാണെന്ന് ഹർഷ വർധൻ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു.
''എന്റെ മുസ്ലിം സുഹൃത്തുക്കൾ ഇത് വിശ്വസിക്കുന്നുണ്ടോ? ഇത് കരുതിക്കൂട്ടി നിർമ്മിച്ചെടുത്ത ഒരു കഥയാണ്. 30 വർഷത്തെ പൊതുജീവതത്തിൽ നിരവധി മുസ്ലിം സഹോദരങ്ങളുമായി ഞാൻ ഇടപഴകിയിട്ടുണ്ട്. ചാന്ദ്‌നി ചൗക്കിൽ നിരവധി മുസ്ലിം സുഹൃത്തുക്കൾക്കൊപ്പമാണ് ഞാൻ കളിച്ചു വളർന്നത്. അതേ ചാന്ദ്‌നി ചൗക്കിൽ നിന്ന് എല്ലാ സമുദായക്കാരുടെയും പിന്തുണയോടെയാണ് ഞാൻ പാർലമെന്റിൽ എത്തിയത്. ഇത്രയും ദൗർഭാഗ്യകരമായ ഒരു സംഭവത്തിലേക്ക് എന്റെ പേര് വലിച്ചിഴച്ചതിൽ വളരെ ദുഃഖമുണ്ട്. എന്താണ് പറഞ്ഞതെന്ന് ഞാൻ കേട്ടില്ല എന്നതാണ് യാഥാർഥ്യം. എന്റെ തത്വങ്ങളിൽ അടിയുറച്ചു വിശ്വസിച്ചാണ് ഞാൻ മുന്നോട്ടുപോകുന്നത്. രാജ്യത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിൽ ഞാൻ ഒരിക്കലും വിട്ടുവീഴ്ച നടത്തിയിട്ടില്ല.'' ഹർഷ വർധൻ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.




