- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകൾ എത്തും; പുതിയ ഭാരതത്തിന്റെ പ്രതീക്ഷയുടെ പ്രതീകം'; ഒൻപത് വന്ദേഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ ആദ്യ സർവീസ് ചൊവ്വാഴ്ച മുതൽ
ന്യൂഡൽഹി: തിരുവനന്തപുരം - കാസർകോട് റൂട്ടിലെ പുതിയ വന്ദേഭാരത് ഉൾപ്പെടെ രാജ്യത്ത് ഒമ്പതു വന്ദേഭാരത് തീവണ്ടികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഓൺലൈനിൽ കൂടി ആയിരുന്നു ഫ്‌ളാഗ് ഓഫ് ചടങ്ങ്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ, റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി., എൻ.എ. നെല്ലിക്കുന്ന് എംഎൽഎ. തുടങ്ങിയവർ പങ്കെടുത്തു.
പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾ തന്റെ സർക്കാർ പൂർത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീ സംവരണം അടക്കം ഭരണ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പുതിയ ഭാരതത്തിന്റെ പ്രതീക്ഷയുടെ പ്രതീകമാണ് വന്ദേ ഭാരതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു കോടിയിൽ അധികം യാത്രക്കാർ വന്ദേ ഭാരത് ട്രെയിനുകളിൽ രാജ്യത്ത് യാത്ര ചെയ്തു. രാജ്യത്ത് എല്ലാ ഇടത്തേയ്ക്കും വന്ദേ ഭാരത് സർവീസുകൾ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകൾ എത്തുമെന്നും അത് ടൂറിസം വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, ബിഹാർ, ബംഗാൾ, കേരളം, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ 11 സംസ്ഥാനങ്ങളിലായി പ്രധാന തീർത്ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണു പുതിയ സർവീസുകൾ.
ഉദയ്പുർ -ജയ്പുർ, തിരുനെൽവേലി -മധുര - ചെന്നൈ, ഹൈദരാബാദ് - ബെംഗളൂരു, വിജയവാഡ- ചെന്നൈ (റെനിഗുണ്ട വഴി), പട്‌ന - ഹൗറ, കാസർകോട്- തിരുവനന്തപുരം, റൂർക്കല- ഭുവനേശ്വർ പുരി, റാഞ്ചി- ഹൗറ, ജാംനഗർ- അഹമ്മദാബാദ് എന്നിവയാണ് പുതിയ സർവീസുകൾ.
കേരളത്തിലെ പുതിയ വന്ദേ ഭാരതും പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി രാവിലെ കാസർകോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന പുതിയ വന്ദേ ഭാരത് വൈകിട്ട് ഇവിടെ നിന്ന് പുറപ്പെട്ട് രാത്രിയോടെ കാസർകോടെത്തുന്ന നിലയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ രാവിലെ 7 മണിക്കാണ് യാത്ര പുറപ്പെടുക. 7.55ന് ട്രെയിൻ കണ്ണൂരെത്തും. ചെയർകാറിന് 445 രൂപയു എക്‌സിക്യൂട്ടീവ് ചെയർകാറിന് 840 രൂപയുമാണ് കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക്. 8.57നാണ് ട്രെയിൻ കോഴിക്കോടെത്തുക. തിരൂരിൽ 9.22ന് ട്രെയിൻ ഓടിയെത്തും. 9.58ന് ട്രെയിൻ ഷൊർണൂരെത്തും. 10.38 നാണ് ട്രെയിൻ തൃശ്ശൂരെത്തുക. എറണാകുളത്ത് 11.45ന് ട്രെയിനെത്തും. ഉച്ചയ്ക്ക് 12.32നാണ് ആലപ്പുഴയിൽ എത്തുക. 1.40ന് ട്രെയിൻ കൊല്ലത്തും 3.05 ന് ട്രെയിൻ തിരുവനന്തപുരത്തും എത്തും. 1555രൂപയാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെയർകാർ നിരക്ക്. എക്‌സിക്യൂട്ടീവ് ചെയർകാറിൽ 2835 രൂപയാകും ടിക്കറ്റ് നിരക്ക്. 8 മണിക്കൂറും 5 മിനുട്ടുമാണ് കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്താൻ എടുക്കുന്ന സമയം. തിരിച്ച് വൈകീട്ട് 4.05ന് ട്രെയിൻ കാസർകോടേക്ക് പുറപ്പെടും. എറണാകുളത്ത് 6.35ന് വന്ദേ ഭാരത് എത്തും. 8.52ന് തിരൂരിലെത്തും. 9.23ന് ട്രെയിൻ കോഴിക്കോടെത്തും.10.24ന് കണ്ണൂരിലും 11.58ന് കാസർകോടും എത്തിച്ചേരും.
സംസ്ഥാനത്തുകൂടി ഓടുന്ന എക്സ്‌പ്രസ്, മെയിൽ വണ്ടികളിൽ ഏറ്റവും ചെറുതാണ് രണ്ടാം വന്ദേഭാരത്. ഏഴ് ചെയർ കാറും ഒരു എക്സിക്യുട്ടീവ് ചെയറുമുണ്ട്. ചെയർകാറിൽ 546 സീറ്റും എക്സിക്യുട്ടീവ് ക്ലാസിൽ 52 സീറ്റും. നിലവിൽ ജനറൽ റിസർവേഷനിൽ ഇത് യഥാക്രമം 352, 33 സീറ്റുകൾ വീതമാണ്. എമർജൻസി ക്വാട്ട, തത്കാൽ (96 സീറ്റ്, 11 സീറ്റ്) ഉൾപ്പെടെ ബാക്കി സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. പ്രീമിയം തത്കാൽ ഇല്ല. തിരുവനന്തപുരം-കാസർകോട് (20632), കാസർകോട്-തിരുവനന്തപുരം (20631) സർവീസുകൾ തമ്മിൽ ടിക്കറ്റ് നിരക്കിൽ ചെറിയ വ്യത്യാസമുണ്ട്. ആദ്യ വന്ദേഭാരതിലും ഈ വ്യത്യാസം കാണാം. കാസർകോട്ടുനിന്ന് ആരംഭിക്കുന്ന വണ്ടിക്ക് നിരക്ക് അൽപ്പം കൂടും. കാസർകോട്-തിരുവനന്തപുരം യാത്രക്ക് ചെയർ കാറിൽ 1555 രൂപയും എക്സിക്യുട്ടീവിന് 2835 രൂപയുമാണ്. എന്നാൽ തിരുവനന്തപുരം-കാസർകോട് യാത്രയ്ക്ക് ഇത് 1515 രൂപ, 2800 രൂപ വീതമാണ്.
ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് രണ്ടാം വന്ദേഭാരതിന്റെ ആദ്യ സർവീസ് തുടങ്ങും. ബുധനാഴ്ച കാസർകോട്ടുനിന്നും. ആഴ്ചയിൽ ആറുദിവസമാണ് സർവീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്ന് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാസർകോട്ടുനിന്ന് സർവീസ് നടത്തും.




