- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മണിപ്പുരിലെ ജനങ്ങൾ 147 ദിവസമായി ദുരിതമനുഭവിക്കുന്നു; സംസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ല; മണിപ്പുർ യുദ്ധക്കളമായി മാറി; കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണം'; വിമർശിച്ച് ഖർഗെ
ന്യൂഡൽഹി: മണിപ്പുരിൽ സംഘർഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംസ്ഥാന സർക്കാരിനുമെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. 'കഴിവില്ലാത്ത' മുഖ്യമന്ത്രിയെ പുറത്താക്കൂവെന്ന് ആവശ്യപ്പെട്ട അദ്ദേഹം മണിപ്പുർ യുദ്ധക്കളമായി മാറിയെന്നും പറഞ്ഞു. ജൂലൈ 6 മുതൽ കാണാതായിരുന്ന 2 മെയ്‌തെയ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
കലാപം നിയന്ത്രണവിധേയമാക്കാൻ, കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണം. സംസ്ഥാനത്തെ ബിജെപി. കലാപ ഭൂമിയാക്കിയെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണം കലാപകാരികൾ ആയുധമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
''147 ദിവസമായി മണിപ്പുരിലെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാനം സന്ദർശിക്കാൻ ഇതുവരെ സമയം കിട്ടിയിട്ടില്ല. അക്രമത്തിൽ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നതിന്റെ ചിത്രങ്ങൾ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഘർഷത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ആയുധമാക്കിയതായി വ്യക്തമാണ്'' അദ്ദേഹം എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു.
അക്രമത്തിന് ബിജെപിയെ കുറ്റപ്പെടുത്തിയ അദ്ദേഹം, മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനെ 'കഴിവില്ലാത്തവൻ' എന്ന് പരിഹസിച്ചു. മുഖ്യമന്ത്രിയെ പുറത്താക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
2 മെയ്‌തെയ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിനെ തുടർന്ന് മണിപ്പുരിൽ വീണ്ടും സംഘർഷം ഉടലെടുത്തിരുന്നു. 17 വയസ്സുള്ള വിദ്യാർത്ഥിനിയുടെയും 20 വയസ്സുള്ള സുഹൃത്തിന്റെയും കൊലയ്ക്കു മുൻപും പിൻപുമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെ ഇംഫാലിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ഔദ്യോഗിക വസതിക്കു മുൻപിൽ ആയിരക്കണക്കിനു വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. സംഘർഷത്തിൽ മുപ്പതോളം പേർക്കു പരുക്കേറ്റു.
ജൂലായ് ആറിന് കാണാതായ രണ്ടുവിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരും ആർ.എ.എഫും തമ്മിലുണ്ടായ സംഘർഷത്തിൽ 45 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ബുധനാഴ്ച സംസ്ഥാന സർക്കാർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, ഇംഫാലിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ ഒത്തുചേർന്നതായി വിവരമുണ്ട്.




