- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെലങ്കാനയിൽ ചുവടുറപ്പിക്കാൻ എംപിമാരെ സ്ഥാനാർത്ഥികളാക്കി ബിജെപി; ചന്ദ്രശേഖർ റാവുവിനെ നേരിടാൻ കൂറുമാറിയെത്തിയ എംഎൽഎ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് നേതൃത്വം
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാരെ ഇറക്കി സംസ്ഥാനത്ത് ചുവടുറപ്പിക്കാൻ ബിജെപി. ആദ്യ ഘട്ട പട്ടിക പ്രകാരം മൂന്ന് എംപിമാർ സ്ഥാനാർത്ഥികളാണ്. 52 പേരുടെ സ്ഥാനാർത്ഥി ലിസ്റ്റാണ് ബിജെപി പുറത്തുവിട്ടത്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ബണ്ടി സഞ്ജയ് എംപി കരിംനഗറിലും അരവിന്ദ് ധർമ്മപുരി എംപി കൊരട്ടലെയിലും മത്സരിക്കും. മറ്റൊരു എംപിയായ സോയം ബാപ്പുറാവു ആദിലാബാദിൽ നിന്ന് ജനവിധി തേടും.
ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ചേർന്ന യോഗമാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 12 നിയമസഭാ മണ്ഡലങ്ങളിൽ ജനസേനാ പാർട്ടിയെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇരുപാർട്ടികളും തമ്മിൽ സഖ്യത്തിലായിരുന്നു.
മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെ ഗജ്‌വേലിയിൽ നേരിടാൻ ബിആർഎസിൽ നിന്നും കൂറുമാറിയെത്തിയ എംഎൽഎ ഈട്ടല രാജേന്ദറിനെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. ഈട്ടല രാജേന്ദർ ഗജ്‌വേലിക്ക് പുറമേ ഹുസൂറബാദിലും മത്സരിക്കും. പ്രവാചകനിന്ദ നടത്തിയ എംഎൽഎ രാജാ സിംഗിനും സീറ്റ് നൽകി. നിലവിൽ പ്രതിനിധീകരിക്കുന്ന ഘോഷമഹലിൽ തന്നെ ഇദ്ദേഹം മത്സരിക്കും.
രാജാ സിംഗിനെ പ്രവാചക നിന്ദയുടെ പേരിൽ ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു. സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും മുൻപ് സസ്‌പെൻഷൻ പിൻവലിച്ചതായി ബിജെപി വാർത്താക്കുറിപ്പിറക്കി. 10 സ്ത്രീകൾക്ക് ബിജെപി സീറ്റ് നൽകിയിട്ടുണ്ട്.
യൂ ട്യൂബ് ചാനലിലൂടെയാണ് രാജാ സിങ് കഴിഞ്ഞ വർഷം പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയത്. പിന്നാലെ പൊലീസ് എംഎൽഎയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ രാജാ സിംഗിന് അനുയായികൾ വൻ സ്വീകരണം നൽകി. അതേസമയം രാജാ സിംഗിനെതിരെ വൻ പ്രതിഷേധവുമുണ്ടായി.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇസ്ലാമിക രാജ്യങ്ങളാകുമെന്ന് രാജാ സിങ് ഈ വർഷം മാർച്ചിൽ പരാമർശം നടത്തിയിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്നും അദ്ദേഹം പ്രസ്താവിച്ചു. തുടർന്നും തെലങ്കാന പൊലീസ് രാജാ സിംഗിനെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തൽ, കലാപാഹ്വാനം നടത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നിരന്തരമായി വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന നേതാവാണ് രാജാ സിങ്.




