ന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി ശരിവെച്ച സുപ്രീം കോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ച് മുന്മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഗുലാം നബി ആസാദ്, ഒമർ അബ്ദുള്ള എന്നിവർ. അതേ സമയം മുതിർന്ന കോൺഗ്രസ് നേതാവും മഹാരാജ ഹരി സിങ്ങിന്റെ മകനുമായ കരൺ സിങ് വിധിയെ സ്വാഗതം ചെയ്തു. അനാവശ്യമായി വിധിയെ എതിർക്കുന്നതിൽ അർഥമില്ലെന്നും കരൺ സിങ് പറഞ്ഞു.

സുപ്രീം കോടതി വിധി ഇന്ത്യയുടെ തോൽവിയാണെന്നായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ആത്മവിശ്വാസം വെടിയരുത്. കശ്മീർ ഒരുപാട് ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ട്. സുപ്രീം കോടതിയുടെ വിധി നമ്മുടെ തോൽവിയല്ല, മറിച്ച് ഇന്ത്യയുടെ തോൽവിയാണ്. ഈ വിധി ആഘോഷിക്കുന്ന ധാരളമാളുകളുണ്ടാകാം.

ഇന്ന് ജമ്മു-കശ്മീർ ഒരു ജയിലാക്കി മാറ്റി. ഞങ്ങളെ വീട്ടുതടങ്കലിലാക്കി, കടകൾ അടച്ചിടണമെന്ന് വ്യാപാരികളോടാവശ്യപ്പെട്ടു. കാലങ്ങളായി അഭീമുഖീകരിക്കുന്ന ഒരു രാഷ്ട്രീയ യുദ്ധമാണിത്. നിരവധി പേർ ഇതിനായി അവരുടെ ജീവൻ ത്യജിച്ചു. വെറുതെയിരിക്കാൻ ഞങ്ങളൊരുക്കമല്ല, ഒന്നിച്ചു നിന്ന് പോരാടുക തന്നെ ചെയ്യണം, വീഡിയോ സന്ദേശത്തിൽ മെഹ്ബൂബ മുഫ്തി പറഞ്ഞു.

അത്യന്തം ദുഃഖകരവും നിരാശാജനകവുമാണ് വിധിയെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി(ഡി.പി.എ.പി.) അധ്യക്ഷനും ജമ്മുകശ്മീർ മുന്മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് വ്യക്തമാക്കി. ദൗർഭാഗ്യകരമാണ് വിധിയെങ്കിലും സുപ്രീം കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. വിധിയിൽ കശ്മീരിലെ ജനങ്ങൾ അസന്തുഷ്ടരാണെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു.

വിധിയിൽ നിരാശരാണ്, പക്ഷേ തോറ്റുപിന്മാറാൻ ഒരുക്കമല്ലെന്നായിരുന്നു നാഷണൽ കോൺഫ്രൻസ് നേതാവും കശ്മീർ മുന്മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയുടെ പ്രതികരണം. ബിജെപി.ക്ക് ഇവിടേക്കെത്താൻ പതിറ്റാണ്ടുകൾ വേണ്ടിവന്നു. ഒരു നീണ്ട പോരാട്ടത്തിന് ഞങ്ങളും സജ്ജരാണ്, ഒമർ അബ്ദുള്ള എക്സിൽ കുറിച്ചു.