- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിച്ച് നരേന്ദ്ര മോദി; ഉപമുഖ്യമന്ത്രിമാരും അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് അമിത് ഷായും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിമാരായി ജഗദീഷ് ദേവ്ദ, രാജേന്ദ്ര ശുക്ല എന്നിവരും അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഉന്നത ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കമുള്ളവരും ചടങ്ങിനെത്തിയിരുന്നു.
58-കാരനായ മോഹൻ യാദവ് ദക്ഷിണ ഉജ്ജയിൻ മണ്ഡലത്തിൽനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാലുതവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാൻ യുഗത്തിന് അന്ത്യമിട്ടുകൊണ്ടാണ് മോഹൻ യാദവിനെ തിങ്കളാഴ്ച ബിജെപി നേതൃത്വം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ശിവരാജ് സിങ് ചൗഹാൻ സർക്കാരിൽ മന്ത്രിയായിരുന്ന മോഹൻ യാദവിനെ നിയമസഭാ കക്ഷി യോഗത്തിൽ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്.
ഭോപ്പാലിലെ ഒരു ക്ഷേത്രം സന്ദർശിച്ച ശേഷമാണ് 58 കാരനായ യാദവ് സത്യപ്രതിജ്ഞ ചടങ്ങിന് പോയത്. ജനസംഘത്തിന്റെ സ്ഥാപക അംഗങ്ങളിലൊരാളായ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയ്ക്കും ബിജെപിയുടെ സ്ഥാപക സൈദ്ധാന്തികൻ ശ്യാമ പ്രസാദ് മുഖർജിക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ അദ്ദേഹം സംസ്ഥാന ബിജെപിയുടെ ഓഫീസിലുമെത്തിയിരുന്നു.
തിങ്കളാഴ്ച നടന്ന യോഗത്തിൽ ബിജെപി നിയമസഭാ കക്ഷി നേതാവായി യാദവിനെ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആർഎസ്എസ്) ഏറെ അടുപ്പം പുലർത്തുന്ന അദ്ദേഹം ഉജ്ജയിൻ സൗത്തിൽ നിന്നാണ് ജനവിധി തേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് സ്ഥാനാർത്ഥി ചേതൻ പ്രേംനാരായണിനെ 12,941 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തോൽപ്പിക്കുന്നത്. 95,699 വോട്ടുകൾ നേടിയാണ് അദ്ദേഹം തുടർച്ചയായ മൂന്നാം തവണയും എംഎൽഎഎ ആയത്.
2013ലാണ് യാദവ് ആദ്യമായി ഉജ്ജയിൻ സൗത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2018ലും 2023ലും അദ്ദേഹം നിയമസഭാ സീറ്റ് നിലനിർത്തുകയായിരുന്നു. അദ്ദേഹം മധ്യപ്രദേശിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 48 ശതമാനത്തിലധികം വരുന്ന മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) സമുദായത്തിൽ നിന്നുള്ളയാളാണ് യാദവ്. 1965 മാർച്ച് 25ന് മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് അദ്ദേഹം ജനിക്കുന്നത്. രാഷ്ട്രീയ ജീവിതം കൂടാതെ, ഒരു വ്യവസായി കൂടിയാണ് യാദവ്.
മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളിലേക്ക് നവംബർ 17-ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ഡിസംബർ 3ന് വോട്ടെണ്ണൽ നടത്തി ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 20 വർഷത്തോളം ഭരണത്തിൽ തുടർന്ന ബിജെപി 163 സീറ്റുകൾ നേടി മികച്ച നേട്ടമുണ്ടാക്കിയപ്പോൾ കോൺഗ്രസ് 66 സീറ്റുകളിൽ ഒതുങ്ങി.




