അയോധ്യ: ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച അയോധ്യാ ധാം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. നിലവിലെ സ്റ്റേഷനുസമീപം ഒന്നാം ഘട്ടമായി നിർമ്മിച്ച പുതിയ സ്റ്റേഷനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഇന്ത്യൻ റെയിൽവേയുടെ പുതിയ കൂട്ടിച്ചേർക്കലുകളായ രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ഫുഡ് പ്ലാസകൾ, വ്യാപാര സ്ഥാപനങ്ങൾ, തീർത്ഥാടകർക്കാവശ്യമായ വസ്തുക്കൾ വിൽക്കുന്ന കേന്ദ്രങ്ങൾ, ക്ലോക്ക് റൂമുകൾ, ശിശുപരിപാലന കേന്ദ്രങ്ങൾ, കാത്തിരിപ്പുമുറികൾ എന്നിവ അടങ്ങുന്നതാണ് അയോദ്ധ്യാ ധാം ജംഗ്ഷൻ സ്റ്റേഷൻ. ഐജിബിസിയുടെ (ഇന്ത്യൻ ഗ്രീൻ ബിൾഡിങ് കൗൺസിൽ) അംഗീകാരം ലഭിച്ച റെയിൽവേ സ്റ്റേഷൻ കൂടിയാണിത്.

മൂന്ന് പ്ലാറ്റ്ഫോമുകളടക്കം വിമാനത്താവള ടെർമിനലുകൾക്ക് സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആരോഗ്യപരിപാലന കേന്ദ്രമടക്കമുള്ള സംവിധാനങ്ങൾ ഒരുലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.240 കോടി രൂപ ചെലവിലാണ് മൂന്ന് നിലകളുള്ള ആധുനിക റെയിൽവേ സ്റ്റേഷൻ അയോദ്ധ്യയിൽ നിർമ്മിച്ചിരിക്കുന്നത്.

ദർഭംഗ- അയോധ്യ- ഡൽഹി, മാൾഡ- ബെംഗളൂരു അമൃത് ഭാരത് എക്സ്പ്രസുകളാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. ശ്രീ മാതാ വൈഷ്ണോ ദേവി കത്ര- ന്യൂഡൽഹി, അമൃത്സർ- ഡൽഹി, കോയമ്പത്തൂർ- ബെംഗളൂരു, മംഗളൂരു- മഡ്ഗാവ്, ജൽന- മുംബൈ, അയോധ്യ- ഡൽഹി വന്ദേഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന, പുഷ് പുൾ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വന്ദേ ഭാരതിനോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് അമൃത് ഭാരത് തീവണ്ടികൾ ട്രാക്കിലിറങ്ങുന്നത്. ഫ്ളാഗ് ഓഫിന് മുമ്പ് അമൃത് ഭാരത് എക്സ്പ്രസിനുള്ളിൽ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.

ശനിയാഴ്ച രാവിലെ പത്തോടെ പ്രധാനമന്ത്രി അയോധ്യയിലെ മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. അവിടെനിന്ന് റോഡ് ഷോ ആയാണ് അദ്ദേഹം 13 കിലോമീറ്റർ അകലെയുള്ള അയോധ്യ ധാം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്.