ന്യൂഡൽഹി: കോൺഗ്രസിന് രാവണ മനോഭാവമെന്ന ബിജെപി പ്രചരണത്തെ ചെറുക്കാൻ അതിവേഗ നീക്കങ്ങളുമായി കോൺഗ്രസ്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എഐസിസി നേതൃത്വം എത്തുന്നത് ബിജെപി പ്രചരണത്തെ ചെറുക്കാനാണ്. കേരളത്തിലെ സാഹചര്യമല്ല തീരുമാനത്തിന് പിന്നിലെന്ന് എഐസിസി നേതൃത്വം വിശദീകരിക്കുന്നു.

കോൺഗ്രസ് സ്വീകരിച്ചത് മതേതരത്വത്തിലൂന്നിയ നിലപാടാണെന്നും സംസ്ഥാനങ്ങളിൽ പൂജകളിലോ ചടങ്ങുകളിലോ പാർട്ടി നേതാക്കൾ പങ്കുചേരുന്നത് എതിർക്കില്ല. അയോധ്യയിലെ ക്ഷേത്രത്തോട് എതിർപ്പില്ലെന്നും എഐസിസി നേതൃത്വം വിശദീകരിക്കുന്നു. ഇതിലൂടെ തന്നെ ബിജെപി പ്രചരണത്തെ നേരിടാനാണ് നീക്കം. സംസ്ഥാന തല നേതാക്കളെ പ്രതിഷ്ഠാ ചടങ്ങിന് പോകാൻ അനുവദിക്കുമെന്നും സൂചനയുണ്ട്. കേരളത്തിലെ വയനാടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിക്ക് തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് അയോധ്യ ചടങ്ങ് കോൺഗ്രസ് ബഹിഷ്‌കരിക്കുന്നതെന്നാണ് ബിജെപി പറഞ്ഞു വയ്ക്കുന്നത്.

അയോധ്യയിൽ ആർഎസ്എസ് പരിപാടിയെ ആണ് എതിർക്കുന്നതെന്നാണ് കോൺഗ്രസ് വിശദീകരണം. തങ്ങളെ പോലെ ചടങ്ങിനെ എതിർക്കുന്ന ശങ്കരാചാര്യന്മാരും ഹിന്ദു വിരുദ്ധരാണോയെന്ന് ചോദിച്ച എഐസിസി നേതാക്കൾ പാർട്ടിയിൽ പരസ്യ തർക്കം വേണ്ടെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ ഗുജറാത്തിലെ പാർട്ടി നേതാവ് അർജുൻ മോദ്വാഡിയ പാർട്ടി തീരുമാനം ചോദ്യം ചെയ്ത് പ്രസ്താവനയിറക്കി. ഇങ്ങനെ പല നേതാക്കളും അയോധ്യയിൽ ഇടഞ്ഞു നിൽക്കുകായണ്. ന്യൂനപക്ഷ പ്രീണനം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നാണ് അവരുടെ നിലപാട്.

പാർട്ടിയിൽ ദേശീയ തലത്തിൽ ഏറ്റവും സ്വാധീനമുള്ള രണ്ട് നേതാക്കൾ കെസി വേണുഗോപാലും ജയ്‌റാം രമേശുമാണ്. ഇവർ രണ്ട് പേരുടെയും നിലാപാടാണ് അയോധ്യ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. ഇത് പല പ്രമുഖ നേതാക്കളേയും ചൊടിപ്പിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസിന് ശങ്കരാചാര്യന്മാരുടെ നിലപാട് സഹായമായി. ശങ്കരാചാര്യന്മാർ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മോദി പ്രതിഷ്ഠ നടത്തുന്നതിനെ അടക്കം ശങ്കരാചാര്യന്മാർ ചോദ്യം ചെയ്തിരുന്നു. ഇതും കോൺഗ്രസ് ചർച്ചയാക്കും.

ഇതോടെയാണ് ബഹുമാനപൂർവം അയോധ്യ ചടങ്ങിലേക്ക് ക്ഷണം നിരസിക്കുന്നുവെന്ന് രണ്ട് ഖണ്ഡികയും അഞ്ച് വരികളുമുള്ള വിശദീകരണ വാർത്താക്കുറിപ്പിൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി വ്യക്തമാക്കിയത്. ജനുവരി 22ന് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ജ്യോതിർമഠം ശങ്കരാചാര്യർ രംഗത്തു വന്നിരുന്നു. രാജ്യത്തെ നാല് മഠങ്ങളിലെയും ശങ്കരാചാര്യന്മാരോ പുരോഹിതരോ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രം പൂർത്തീകരിക്കുന്നതിന് മുൻപാണ് പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കിൽ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കരാചാര്യരും വ്യക്തമാക്കിയിരുന്നു.

നാല് ശങ്കരാചാര്യന്മാർ കൈക്കൊണ്ട തീരുമാനത്തെ മോദി വിരുദ്ധത ആയി കണക്കാക്കേണ്ടതില്ലെന്നും അവർ 'ശാസ്ത്രവിരുദ്ധർ' ആകാൻ ആഗ്രഹിക്കാത്തതിനാലാണ് നിലപാടെന്നും ജ്യോതിർ മഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ് സരസ്വതി എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.ചടങ്ങിന് പോകാത്തതിന്റെ കാരണം ഏതെങ്കിലും വെറുപ്പോ വിദ്വേഷമോ കൊണ്ടല്ല, മറിച്ച് ശാസ്ത്രവിധി പിന്തുടരുകയും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ശങ്കരാചാര്യരുടെ കടമയായതുകൊണ്ടാണ്. ഇവിടെ ശാസ്ത്രവിധി അവഗണിക്കപ്പെടുന്നു. ക്ഷേത്രം അപൂർണ്ണമായിരിക്കെയാണ് പ്രാണ പ്രതിഷ്ഠ നടത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു.

"ഇത് പറഞ്ഞാൽ ഞങ്ങളെ 'മോദി വിരുദ്ധർ' എന്ന് വിളിക്കും. ഇവിടെ എന്താണ് മോദി വിരുദ്ധതയെന്നും അദ്ദേഹം ചോദിച്ചു.പുരി ഗോവർദ്ധൻ മഠാധിപതി നിശ്ചലാനന്ദ സരസ്വതി ചടങ്ങ് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ ജ്യോതിർമഠം ശങ്കരാചാര്യരും നിലപാട് വിശദീകരിച്ച് രംഗത്തെത്തിയത്.