ജയ്പുർ: രാജ്യത്തെ യുവാക്കളുടെ ഉന്നമനത്തിനായി ഒട്ടേറെ വാഗ്ദാനങ്ങളുമായി കോൺഗ്രസിന്റെ പ്രകടനപത്രിക. സർക്കാർ സർവീസിൽ ഒഴിവു വരുന്ന മുപ്പത് ലക്ഷത്തോളം തസ്തികകൾ ഉടൻ നികത്തുമെന്നതാണ് പ്രധാന വാഗ്ദാനം. സ്റ്റാർട്ടപ്പുകൾക്ക് 5000 കോടി, ബിരുദധാരികൾക്ക് അപ്രന്റിസിഷിപ്പ് എന്നിങ്ങനെ മറ്റ് വൻ പ്രഖ്യാപനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലാണ് പ്രഖ്യാപനം. യുവാക്കൾക്കായുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയിട്ടുള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സർക്കാർ സർവ്വീസിൽ ഒഴിഞ്ഞുകിടക്കുന്ന ഏകദേശം 30-ലക്ഷം തസ്തികകൾ നികത്തുമെന്നും കർഷകർക്ക് വിളകളുടെ താങ്ങുവില നിയമപരമായി ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ബൻസ്വാരയിൽ ന്യായ് യാത്ര പ്രവേശിച്ചപ്പോഴാണ് പ്രഖ്യാപനം നടത്തിയത്.

'ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് അധികാരത്തിൽ വരുകയാണെങ്കിൽ സർക്കാർ സർവ്വീസിൽ ഒഴിവുകിടക്കുന്ന 30-ലക്ഷത്തോളം തസ്തികകൾ നികത്തും. റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോരുന്നത് തടയാൻ നിയമം കൊണ്ടുവരും.'-ഭാരത് ജോഡോ ന്യായ് യാത്രയിൽ വെച്ച് രാഹുൽ ഗാന്ധി പറഞ്ഞു.

കർഷകർരുടെ വിളകൾക്ക് താങ്ങുവില നിയമപരമായി തന്നെ ഉറപ്പാക്കും. താത്കാലിക ജീവനക്കാർക്ക് സാമൂഹിക സുരക്ഷയും സ്റ്റാർട്ടപ്പുകൾക്ക് 5000 കോടി രൂപയുടെ ഫണ്ടും രാഹുൽ ഗാന്ധി ഉറപ്പുനൽകി.

രാജ്യത്തെ ഏതൊരു യുവ ബുരുദധാരിക്കും സർക്കാർ, സ്വകാര്യ മേഖലകളിൽ അപ്രന്റിസിഷിപ്പിന് അവകാശമുണ്ട്. അവർക്ക് ഒരു വർഷം അപ്രന്റിസിഷിപ്പ് ലഭ്യമാക്കും. ഒരു ലക്ഷം രൂപയും ഇക്കാലയിളവിൽ ലഭിക്കും. തൊഴിലിനുള്ള അവകാശം കോൺഗ്രസ് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ മേഖലകളിൽ 30-ലക്ഷത്തോളം ഒഴിവുകളുണ്ട്. മോദിക്ക് ഇത് നികത്താനാവുന്നില്ല. ബിജെപിക്കും സാധിക്കുന്നില്ല. അധികാരത്തിൽ വന്നാൽ ഈ തസ്തികകൾ നികത്തുകയാണ് ഞങ്ങളുടെ ആദ്യ ചുവടെന്നും രാഹുൽ പറഞ്ഞു.