ന്യൂഡൽഹി: റായ്ബറേലി - അമേഠി സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ലെന്ന വിശദീകരണവുമായി റോബർട്ട് വധേര. അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ലെന്ന് വധേര ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയെ റായ്ബറേലി സീറ്റിൽ മത്സരിപ്പിക്കാതെ രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതിൽ വധേര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ വിശദീകരണം.

അമേഠിയിൽ തനിക്കു വേണ്ടി പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുന്നു എന്നാണ് റോബർട്ട് വധേര നേരത്തെ അവകാശപ്പെട്ടത്. എന്നാൽ തീരുമാനം വന്നപ്പോൾ അമേഠിയിൽ കിശോരിലാൽ ശർമ്മ സ്ഥാനാർത്ഥിയായി. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനാണ് വധേര പരസ്യമായി രംഗത്തെത്തിയത് എന്ന വ്യഖ്യാനവും ഉണ്ടായിരുന്നു. റായ്ബറേലിയിൽ രാഹുൽ മത്സരിക്കുന്നതിനോട് സോണിയ ഗാന്ധി യോജിച്ചതിൽ വധേര ശക്തമായി പ്രതിഷേധിച്ചെന്നാണ് സൂചന.

ഈ സാഹചര്യത്തിലാണ് റോബർട്ട് വധേര കുടുംബത്തിൽ ഭിന്നതയില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. രാഷ്ട്രീയത്തിലെ പദവികൾക്ക് കുടുംബ ബന്ധത്തിന് ഇടയിൽ വരാനാകില്ലെന്ന് റോബർട്ട് വധേര പറയുന്നു. കുടുംബത്തിൽ എല്ലാവരും ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുന്നത് തുടരും. എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകൾക്കും നന്ദി. പൊതുരംഗത്ത് നിന്ന് ജനങ്ങളെ സഹായിക്കാൻ കഴിയുന്നത് പോലെ ശ്രമിക്കും എന്നും റോബർട്ട് വധേര കുറിച്ചു.

രാഹുൽ പ്രിയങ്ക സോണിയ എന്നിവരുമായുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. കോൺഗ്രസ് രാഹുൽ പ്രിയങ്ക ഗ്രൂപ്പുകളായി വൈകാതെ പിളരുമെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ആചാര്യം പ്രമോദ് കൃഷ്ണം ഇന്നലെ പറഞ്ഞിരുന്നു. കോൺഗ്രസിൽ വൻ തർക്കും ഉരുണ്ടു കൂടുന്നു എന്ന പ്രചാരണം ചെറുക്കാനാണ് റോബർട്ട് വധേര ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ നോക്കുന്നത്. എന്നാൽ രാഷ്ട്രീയത്തിലിറങ്ങാനുള്ള പദ്ധതി ഉപേക്ഷിക്കുന്നില്ല എന്ന സൂചനയും റോബർട്ട് വധേര ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്.

കോൺഗ്രസിലെ രാഹുൽ ഗാന്ധിയുടെ ക്യാമ്പ് സഹോദരി പ്രിയങ്ക ഗാന്ധിയെയും ഭർത്താവ് റോബർട്ട് വധേരയേയും പാർട്ടിയിൽ ഒതുക്കിയെന്ന പരിഹാസവുമായാണ് ബിജെപി നേരത്തെ രംഗത്ത് വന്നത്. യുപിയിൽ റോബർട്ട് വധേര തനിക്ക് ജനപ്രീതിയുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പാർട്ടിയിലെ രാഹുൽ ക്യാമ്പ് വധേരയെ ഒതുക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പരിഹസിച്ചിരുന്നു. വധേര ഉടൻ തന്നെ കോൺഗ്രസ് നേതൃത്വത്തിനെതിരെ മത്സരിക്കുമെന്നും അമിത് മാളവ്യ പറഞ്ഞു. കിഷോരി ലാൽ ശർമ്മയാണ് അമേഠിയിൽ നിന്ന് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അമിത് മാളവ്യയുടെ വിമർശനം ഉണ്ടായത്.

അമേഠിയിൽ വലിയ ജനപ്രീതി അവകാശപ്പെട്ടിട്ടും സീറ്റിനായി അവഗണിക്കപ്പെട്ട റോബർട്ട് വധേരയ്ക്കായി ഒരു നിമിഷം മാറ്റിവയ്ക്കൂ. രാഹുൽ ഗാന്ധി ക്യാമ്പ് ആസൂത്രിതമായി പ്രിയങ്ക ഗാന്ധിയെയും അവരുടെ ഭർത്താവിനെയും കോൺഗ്രസിൽ ഒതുക്കുന്നുവെന്ന് വ്യക്തമാണ്. വധേര കോൺ?ഗ്രസിനെതിരെ മത്സരിക്കുമെന്നും പ്രിയങ്ക ഗാന്ധി പാർട്ടിക്കെതിരെ വിമതയായി മാറുമെന്നും അമിത് മാളവ്യ പറയുന്നു. അമേഠിയിൽ താൻ ജനപ്രിയനാണെന്ന് റോബർട്ട് വധേര കഴിഞ്ഞ മാസം പറഞ്ഞിരുന്നു. താൻ സജീവ രാഷ്ട്രീയത്തിൽ വരണമെന്നാണ് രാഷ്ട്രം ആഗ്രഹിക്കുന്നതെന്നും തനിക്ക് ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് കോൺഗ്രസ് പാർട്ടിക്ക് തോന്നുന്നുവെങ്കിൽ, താൻ ചെയ്യുമെന്നും വധേര പറഞ്ഞിരുന്നു. ഇത് അമേഠിയിൽ വധേര മത്സരിക്കുമെന്ന അഭ്യൂഹത്തിന് വഴിവെക്കുകയായിരുന്നു.

അതിനിടെ, ലോക് സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അമ്മ ഏൽപിച്ച ദൗത്യമാണെന്നാണ് രാഹുൽ പ്രതികരിച്ചത്. പരമ്പരാഗത മണ്ഡലത്തെ സേവിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് റായ്ബറേലിയിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും രാഹുൽ വിശദീകരിച്ചു. അമേഠിയും, റായ്ബറേലിയും തന്റെ കുടുംബമാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും രാഹുൽ കൂട്ടിച്ചേർത്തിരുന്നു.