- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജാതിയുടെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു; മുമ്പ് ചെയ്ത അതേ പാപം ഇന്നും ആവർത്തിക്കുന്നു; ജെഡിയുവിനെയും കോൺഗ്രസിനെയും ലാക്കാക്കി പ്രധാനമന്ത്രി
ന്യൂഡൽഹി: ബിഹാറിലെ ജാതി സെൻസസിന്റെ ഫലം പുറത്തുവിട്ടതിന് പിന്നാലെ പ്രതിപക്ഷത്തിന് എതിരെ ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം ജാതിയുടെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ നോക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. ഏതെങ്കിലും സർവേയോ, പാർട്ടിയോ മോദി പരാമർശിച്ചില്ല. എന്നാൽ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ അദ്ദേഹം സംസ്ഥാനത്ത് ദരിദ്രരുടെ വികാരങ്ങളെ വച്ച് കളിച്ച് വികസനം കൊണ്ടുവരുന്നതിൽ പ്രതിപക്ഷ കക്ഷികൾ പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
' അക്കാലത്തെ അവർ ദരിദ്രരുടെ വികാരങ്ങൾ വച്ചുകളിച്ചു.....ഇന്നും അതേ കളി കളിക്കുന്നു. നേരത്തെ അവർ ജാതിയുടെ പേരിൽ രാജ്യത്തെ ഭിന്നിപ്പിച്ചു...ഇപ്പോഴും അതേ പാപം ആവർത്തിക്കുന്നു. മുമ്പും അവർ അഴിമതിക്കാരായിരുന്നു...ഇന്ന് അവർ കൂടുതൽ അഴിമതിക്കാരാണ്, മോദി ഗ്വാളിയോറിൽ പറഞ്ഞു. ജാതിയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ഉള്ള ഏതുശ്രമവും പാപമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരാമർശം ബിഹാറിലെ ഭരണകക്ഷിയായ ജെഡി യുവിനെയും, മധ്യപ്രദേശിലെ മുഖ്യ എതിരാളായ കോൺഗ്രസിനെയും ലാക്കാക്കിയാണെന്നാണ് സൂചന. മധ്യപ്രദേശിൽ, അധികാരത്തിൽ എത്തിയാൽ ജാതി സെൻസസ് നടത്തുമെന്നാണ് കോൺഗ്രസിന്റെയും വാഗ്ദാനം.
ബിഹാർ ജാതി സെൻസസ് ഫലം
സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. 27.12 ശതമാനം പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരും 1.68 ശതമാനം പട്ടികവർഗക്കാരുമാണെന്ന് സെൻസസ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. സംവരണേതര വിഭാഗത്തിൽ പെടുന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണ്.
13 കോടിയിലധികമാണ് ബിഹാറിലെ ആകെ ജനസംഖ്യ. അതിപിന്നാക്ക- പിന്നാക്ക വിഭാഗങ്ങൾ ഒ.ബി.സി. വിഭാഗത്തിൽ പെടുന്നവരാണ്.അതായത് സംസ്ഥാന ജനസംഖ്യയുടെ 63.12 മാനവും ഒബിസി വിഭാഗമാണ്. ഇതിൽ തന്നെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉൾപ്പെടുന്ന യാദവർ .14.27 ശതമാനമാണ്.
ഭൂമിഹാർ 2.86 ശതമാനം, ബ്രാഹ്‌മണർ 3.66 ശതമാനം, മുശാഹർ 3 ശതമാനം. യാദവർ 14 ശതമാനം എന്നിങ്ങനെയാണ് സെൻസെസ് പ്രകാരമുള്ള കണക്ക്. മുസ്ലിം 17.70 ശതമാനം, ക്രിസ്ത്യാനികൾ-.0576, സിഖ് 0.0113, ബുദ്ധമതവിഭാഗം 0.0851 ശതമാനം, ജൈനർ 0.0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി സമുദായക്കാരുടെ കണക്ക്. ഹിന്ദുസമൂഹം ആകെ 81.9986 ശതമാനമാണ്.
ഒബിസി സംവരണം 27 ശതമാനമായി ഉയർത്തുന്നതുൾപ്പടെ ജാതിസെൻസസുമായി ബന്ധപ്പെട്ട തുടർനടപടികൾ സഖ്യകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി. സെൻസസ് എല്ലാവർക്കും ഗുണകരമാകുമെന്നും ദരിദ്രരുൾപ്പടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്നതാകുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. ബിജെപിയുൾപ്പടെ എല്ലാ പാർട്ടികളുടേയും പിന്തുണയോടെയാണ് സെൻസസ് തീരുമാനിച്ചതെന്നായിരുന്നു സെൻസസ് പൂർത്തിയായ വിവരം അറിയിക്കവെ നീതീഷ് വ്യക്തമാക്കിയത്.