ന്യൂഡൽഹി: മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് രാഹുൽ ഗാന്ധി. തെലങ്കാനയിൽ നിലവിലെ സാഹചര്യത്തിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും രാജസ്ഥാനിൽ വിജയത്തിനരികെയാണെന്നും കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. രാജ്യത്ത് തുല്യത ഉറപ്പാക്കാൻ ജാതി സെൻസസ് അത്യന്താപേക്ഷിതമാണെന്നും രമേശ് ബിദുരി വിവാദം ജാതി സെൻസസ് ആവശ്യത്തിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ബിജെപിയുടെ ശ്രമമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഒരു മാധ്യമ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടകയിലെ വിജയത്തിൽ നിന്ന് പ്രധാനപ്പെട്ട പല പാഠങ്ങൾ പഠിച്ചുവെന്നും അത് മറ്റുള്ള സംസ്ഥാനങ്ങളിൽ കൂടി നടപ്പിലാക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. പ്രതിപക്ഷപാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കുന്നു. അറുപത് ശതമാനത്തോളം വരുന്ന ജനങ്ങൾ ഞങ്ങൾക്കൊപ്പമാണ്. 2024-ൽ ബിജെപി ആശ്ചര്യപ്പെടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും കോൺഗ്രസ് ഉറപ്പായും വിജയിക്കുമെന്നും രാജസ്ഥാനിൽ കടുത്ത മത്സരമുണ്ടെങ്കിലും കോൺഗ്രസ് വിജയിക്കുമെന്നാണ് പാർട്ടി വിലയിരുത്തലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെലങ്കാനയിലും മിക്കവാറും ജയിക്കുന്ന സാഹചര്യമാണെന്നും രാഹുൽ കൂട്ടിചേർത്തു. പ്രതിദിൻ മീഡിയ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

'ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങൾ ഞങ്ങളുടെ ആശയ രൂപീകരണങ്ങളിളെ ശ്രദ്ധ തെറ്റിച്ചിരുന്നു.അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾ പഠിച്ചു. കർണാടകയിൽ, ഞങ്ങൾ വ്യക്തമായ കാഴ്ചപ്പാട് നൽകി, ഇപ്പോൾ ഞങ്ങൾ ആഖ്യാനത്തിന്റെ നിയന്ത്രണത്തിലാണ്. ബിജെപി ഇനി എന്തൊക്കെ ശ്രമിച്ചാലും അതിനെ തകർക്കാനാകില്ല' രാഹുൽ പറഞ്ഞു.

പ്രതിപക്ഷ സഖ്യം മാധ്യമങ്ങളുടെ ആക്രമണത്തിനൊപ്പം സാമ്പത്തിക ആക്രമണംകൂടി നേരിടേണ്ടി വരുന്നുവെന്ന് പറഞ്ഞ രാഹുൽ, ഇന്ത്യ എന്ന ആശയത്തെ എതിർക്കുന്ന ഭരണകൂടത്തിനെതിരായിട്ടാണ് പോരാട്ടമെന്നും കൂട്ടിച്ചേർത്തു.

'ഇന്ത്യ സഖ്യത്തെ പിന്തുണക്കുന്നതു കൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് രാജ്യത്തെ വ്യവസായികളോട് ചോദിച്ചു നോക്കൂ. ഏതെങ്കിലും പ്രതിപക്ഷ പാർട്ടികൾക്ക് ചെക്ക് എഴുതി നൽകിയാൽ എന്താണ് സംഭവിക്കുക? ഞങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നത് മാധ്യമങ്ങളുടെ ആക്രമണം മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നുണ്ട്. എങ്കിലും ഞങ്ങൾ കാര്യങ്ങൾകൃത്യമായി ചെയ്യുന്നുണ്ട്. രാഷ്ട്രീയ പാർട്ടിയുമായിട്ടല്ല പോരാട്ടം. ഇന്ത്യ എന്ന ആശയത്തെ എതിർക്കുന്ന ഭരണകൂടത്തിനെതിരായിട്ടാണ് പോരാട്ടം. അതുകൊണ്ടാണ് പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് നൽകിയത്- രാഹുൽ പറഞ്ഞു.

ഇതിന് മുമ്പ് ഇതേപോലെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് കണ്ടിട്ടില്ലെന്ന് പറഞ്ഞ രാഹുൽ, പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനത്തിൽ ഏറെ മതിപ്പ് ഉണ്ടാക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്ത് വലിയ കൂട്ടായ്മ രൂപപ്പെട്ടുവെന്നും വിയോജിപ്പുകൾ പരസ്പരം ചർച്ച ചെയ്ത് അഭിപ്രായ സമന്വയം ഉണ്ടാക്കിയാണ് പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് പോകുന്നതെന്നും രാഹുൽ പറഞ്ഞു. ഒരു പാർട്ടിക്കെതിരെയല്ല , ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാനാണ് പ്രതിപക്ഷം പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലും ട്വിറ്ററും അടക്കം നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാണെന്നും മാധ്യമങ്ങളെ ബിജെപി നിയന്ത്രിക്കുന്നെന്നും ഇതെല്ലാം കണക്കിലെടുത്താണ് ഭാരത് ജോഡോ എന്ന ആശയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുള്ളത് സൗഹൃദ കുത്തകയാണെന്നും രാഹുൽ പറഞ്ഞു.'നമ്മുടെ രാജ്യത്തെ പ്രധാന വ്യവസായങ്ങളുടെ നിയന്ത്രണം കൈമാറ്റം ചെയ്യപ്പെടുന്ന മിസ്റ്റർ അദാനി എന്ന ഒരു സൗഹൃദ കുത്തകയാണ് ബിജെപി പ്രധാനമായും സൃഷ്ടിച്ചിരിക്കുന്നത്, കൂടാതെ അദ്ദേഹം മാധ്യമങ്ങളുടെ ഒരു പ്രധാന ഭാഗത്തെയും നിയന്ത്രിക്കുന്നു. മറ്റ് കുത്തകകളും ഉണ്ടെങ്കിലും, അദ്ദേഹമാണ പ്രധാനി. അദ്ദേഹം വൻതോതിൽ സമ്പത്ത് ശേഖരിക്കുന്നു, ബിജെപി ഇതിൽ നിന്ന് ഗണ്യമായ തുക ഉണ്ടാക്കുന്നു. അതിനാൽ തന്നെ മാധ്യമങ്ങളിലും സാമ്പത്തിക മേഖലകളിലും അവർക്ക് നിയന്ത്രണമുണ്ട്. പ്രതിപക്ഷത്തെ പിന്തുണച്ചാൽ എന്താണ് സംഭവിക്കുകയെന്ന് ഏതെങ്കിലും വ്യവസായികളോട് ചോദിച്ചാൽ മതി' രാഹുൽ കൂട്ടിച്ചേർത്തു.