തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് കോണ്‍ഗ്രസ് എംപിമാര്‍. മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റിനെ പരിഹസിച്ച് ഷാഫി പറമ്പിലും ഹൈബി ഈഡനും രംഗത്തെത്തി. ധനമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി ബജറ്റ് അവതരിപ്പിക്കാമായിരുന്നുവെന്ന് ഷാഫി പറമ്പില്‍ പരിഹസിച്ചു. ഭൂരിഭാഗം പ്രഖ്യാപനങ്ങളും ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടിയാണ്. സര്‍ക്കാര്‍ വെന്റിലേറ്ററിലെന്ന മട്ടിലുള്ള പെരുമാറ്റമാണ് എന്‍ഡിഎ സര്‍ക്കാര്‍ നടത്തുന്നത്.

രാഷ്ട്രീയ അതിജീവിതത്തിന് വേണ്ടിയുള്ള ടൂള്‍ കിറ്റ് മാത്രമായി ബജറ്റിനെ മാറ്റി. കേരളത്തില്‍ നിന്നും രണ്ട് സഹമന്ത്രിമാരുള്ള കാര്യം പാടെ മറന്നു. ഭരണപക്ഷത്തിന് പോലും മുഖത്ത് പടരുന്ന നിരാശ പ്രകടമായിരുന്നു. തൊഴിലവസരങ്ങള്‍ എങ്ങനെ സൃഷ്ടിക്കും എന്നുള്ള കാര്യങ്ങള്‍ ബജറ്റില്‍ ഇല്ല. ഇന്‍സെന്റീവ്‌സ് മാത്രം പ്രഖ്യാപിച്ചുവെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.

രണ്ട് ഘടകകക്ഷികളുടെ പിന്തുണ കിട്ടാന്‍ വേണ്ടി മാത്രമുളള ബജറ്റെന്ന് ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു. ബിഹാറിനെയും ആന്ധ്രയെയും മാത്രമാണ് ബജറ്റില്‍ പരിഗണിച്ചത്. തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ കേന്ദ്രം അവഗണിച്ചവെന്നും ഹൈബി കുറ്റപ്പെടുത്തി.

ആന്ധ്രാപ്രദേശിനും ബിഹാറിനും വേണ്ടിയുള്ള ബജറ്റെന്ന് ബെന്നി ബഹ്നാന്‍ എംപിയും പരിഹസിച്ചു. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെന്ന് ഉറപ്പിക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ആന്ധ്രയ്ക്ക് കൊടുക്കേണ്ട വിഹിതം പത്ത് വര്‍ഷത്തിന് ശേഷമാണ് കൊടുക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് മോദിയുടെ നിലനില്‍പ്പിനായുള്ള ബജറ്റാണിത്. കേരളത്തിന്റെ ടൂറിസം മേഖലയെ പരിഗണിച്ചില്ല. തീര്‍ത്ഥാടന ടൂറിസത്തിന് മറ്റു ചില മുഖവും അജണ്ടയും കൊടുക്കുന്നുവെന്നും ബെന്നി ബെഹ്നാന്‍ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ പാഠം പഠിച്ചിട്ടില്ലെന്നും കേരളത്തോട് മുന്‍കാലങ്ങളിലേത് പോലെ തന്നെ അവഗണന തുടരുകയാണെന്നും മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വിടി ബല്‍റാം ആരോപിച്ചു.

ആന്ധ്രയ്ക്ക് പാക്കേജ് അനുവദിച്ചതല്ല ഇവിടുത്തെ പ്രശ്നമെന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് കാണിക്കുന്ന വിവേചനമാണ് വിഷയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉള്‍പ്പെടെ ഈ വിഷയത്തിലും അല്ലാതെയും സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും ബല്‍റാം പറഞ്ഞു. ആവശ്യം നടപ്പാവാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടി സമ്മര്‍ദ്ദം ചെലുത്തണമെന്നും ബല്‍റാം വ്യക്തമാക്കി.