ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചോര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. മന്ദിരത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് രണ്ട് മണിക്കൂര്‍ മഴ പെയ്തപ്പോഴേക്കും പുതിയ പാര്‍ലമെന്റ് മന്ദിരം ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

2600 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച മന്ദിരം 150 കൊല്ലമെങ്കിലും നിലനില്‍ക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷവും രണ്ട് മാസം പിന്നിടുമ്പോഴേക്കും ചോര്‍ച്ച തുടങ്ങിയത് അഴിമതിയുടെ വ്യക്തമായ തെളിവാണെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. പുതിയ മന്ദിരം നരേന്ദ്രമോദിയുടെ അഹങ്കാരത്തിന്റെ മാളികയാണെന്നും തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എല്ലാം ചോരുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര പരിഹസിച്ചു.

പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ ചുമതല ടാറ്റയ്ക്കായിരുന്നെങ്കിലും രൂപകല്പന ഗുജറാത്തിലെ ആര്‍ക്കിടെക്റ്റായ ബിമല്‍ പട്ടേലാണ് നടത്തിയത്.നരേന്ദ്ര മോദി ഗുജറാത്തില്‍ അധികാരത്തിലിരിക്കെ ബിമല്‍ പട്ടേലിന്റെ കമ്പനിക്ക് പല കരാറുകളും കിട്ടിയിരുന്നു.

പ്രധാനമന്ത്രിക്കെതിരെ ഇക്കാര്യവും പ്രതിപക്ഷം ആയുധമാക്കുകയാണ്.സംഭവം അന്വേഷിക്കാന്‍ എല്ലാ പാര്‍ട്ടിയിലെയും എംപിമാരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതിക്ക് രൂപം നല്‍കണമെന്നാണ് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ലോക്‌സഭ സ്പീക്കറോട് ആവശ്യപ്പെട്ടത്. ചോര്‍ച്ചയ്ക്കിടയാക്കിയ സാങ്കേതിക പ്രശ്‌നം പരിഹരിച്ചെന്ന ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ വിശദീകരണം അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല.