ന്യൂഡൽഹി: ആദ്യമായി എംപിമാർ ആകുന്നവരെ ലോക്‌സഭയിൽ സംസാരിക്കുന്നതിന് പ്രോത്സാഹിപ്പിക്കാൻ സ്പീക്കർ ഓം ബിർള പരിശ്രമിക്കാറുണ്ട്. എന്നാൽ, സ്പീക്കർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും 9 എം പിമാർ 17 ാമത് ലോക്‌സഭയിൽ കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല.

ബോളിവുഡിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സണ്ണി ദിയോളും, ശത്രുഘ്‌നൻ സിൻഹയും ഈ മിണ്ടാത്ത മറ്റ് 7 എംപിമാർക്കൊപ്പമുണ്ട്. ഫെബ്രുവരി 9 ന് സഭ പിരിഞ്ഞതോടെയാണ് റെക്കോഡുകൾ പുറത്തുവന്നത്.

ബിജെപിയെ പ്രതിനിധീകരിക്കുന്ന സണ്ണി ദിയോൾ ഗുർദാസ്പൂരിൽ നിന്നാണ് ആദ്യമായി പാർലമെന്റംഗമായത്. ദിയോൾ അഞ്ചുവർഷ കാലയളവിൽ രേഖാമൂലം ചില കാര്യങ്ങൾ എഴുതി കൊടുത്തിട്ടുണ്ട്. എന്നാൽ, ടി എം സിയുടെ ശത്രുഘ്‌നൻ സിൻഹ സഭയിൽ സംസാരിക്കുകയോ, രേഖാമൂലം എന്തെങ്കിലും സമർപ്പിക്കുകയോ ചെയ്തിട്ടില്ല. സിനിമയിൽ തീപ്പൊരി ഡയലോഗുകളുടെ ആശാനായ സിൻഹ സഭയിൽ മിണ്ടാത്തത് പലർക്കും അദ്ഭുതമായി.

17 ാമത് ലോക്‌സഭയുടെ ആദ്യസമ്മേളനം 2019 ജൂൺ 17 നാണ് ആരംഭിച്ചത്. ആ വർഷം മെയിൽ പൊതുതിരഞ്ഞെടുപ്പ് നടന്നു. 543 എംപിമാരിൽ ഏഴുപേർ മാത്രമേ ഈ അഞ്ചുവർഷം ലോക്‌സഭയിൽ ഏതെങ്കിലും ചർച്ചയിലോ സംവാദത്തിലോ പങ്കെടുക്കാത്തതായിട്ടുള്ളു.
സഭയിൽ ഒരിക്കൽ പോലും സംസാരിക്കാത്തവരിൽ ആറു പേർ ബിജെപി പ്രതിനിധികളാണ്. രണ്ടു പേർ ടി.എം.സി എംപിമാരും ഒരാൾ ബി.എസ്‌പി അംഗവുമാണ്. രമേശ് ചന്ദപ്പ ജിഗാജിനാഗി (ബീജാപ്പൂർ, കർണാടക), അതുൽ കുമാർ സിങ് (ഘോഷി, യു.പി), ദിബ്യേന്ദു അധികാരി (തംലുക്, പശ്ചിമ ബംഗാൾ), ബി.എൻ ബച്ചെഗൗഡ (ചിക്കബല്ലപൂർ, കർണാടക), പ്രധാൻ ബറുവ (ലഖിംപൂർ, അസം), സണ്ണി ഡിയോൾ (ഗുർദാസ്പൂർ, പഞ്ചാബ്), അനന്ത് കുമാർ ഹെഗ്ഡെ (ഉത്തര കന്നഡ, കർണാടക), വി. ശ്രീനിവാസ പ്രസാദ് ( ചാമരാജനഗർ, കർണാടക), ശത്രുഘ്നൻ സിൻഹ (അസൻസോൾ, പശ്ചിമ ബംഗാൾ) എന്നിവരാണ് പാർലമെന്റിൽ അഞ്ചു വർഷം മൗനം പാലിച്ചത്.

ഇവരിൽ ആറു പേർ സഭയിൽ ചില കാര്യങ്ങൾ എഴുതിക്കൊടുത്തിട്ടുണ്ട്. ശത്രുഘ്നൻ സിൻഹ, അതുൽ കുമാർ സിങ്, രമേശ് ചന്ദപ്പ എന്നിവർ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല. എംപിമാരെ ചർച്ചയിൽ പങ്കെടുപ്പിക്കാൻ സ്പീർക്കർ ഓം ബിർല പലവട്ടം പ്രോത്സാഹിപ്പിച്ചിരുന്നു. സണ്ണി ഡിയോളിനെ രണ്ടു തവണ ചർച്ചയിൽ പങ്കെടുക്കാൻ സ്പീക്കർ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വാപൂട്ടി ഇരുന്നതേയുള്ളു എന്നാണ് റിപ്പോർട്ട്.

എംപിമാരുടെ ഈ മൗനം പാലിക്കൽ അവരുടെ തിരഞ്ഞെടുപ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ്.

ഹാജർ നില

ചില എംപിമാർ സഭയിൽ വരാനേ കൂട്ടാക്കിയില്ല. അതുൽ റായ്, സണ്ണി ദിയോൾ, ദിവ്യേന്തു അധികാരി എന്നിവർക്ക് യഥാക്രമം 1%, 17%, 24% ഹാജർ നില മാത്രം. വി ശ്രീനിവാസ് പ്രസാദ്, ബി എൻ ബച്ചേ ഗൗഡ എന്നിവർക്ക് 32%, 39 % എന്നിങ്ങനെ. ശത്രുഘ്‌നൻ സിൻഹ സംസാരിച്ചില്ലെങ്കിലും 65 % ഹാജർ രേഖപ്പെടുത്തി.

അതേസമയം, രണ്ടുബിജെപി എംപിമാർ 100 ശതമാനം ഹാജർ രേഖപ്പെടുത്തി. മോഹൻ മാണ്ഡവിക്കും ഭാഗീരഥ് ചൗധരിക്കും ഒദുദിവസം പോലും മിസായില്ല.