ന്യൂഡല്‍ഹി: കസ്റ്റംസ് ഡ്യൂട്ടികളില്‍ ഇളവു വരുത്തിയതു കൊണ്ട് രാജ്യത്ത് സ്വര്‍ണ്ണത്തിനും വെള്ളിക്കും വില കുറയും. കാന്‍സര്‍ മരുന്നുകള്‍ക്കും വില കുറയ്ക്കുമെന്നാണ് നിര്‍മല സീതാരാമന്റെ ബജറ്റിലെ പ്രഖ്യാപനം. ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും. ഇത് ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ മൊബൈല്‍ ഫോണുകളുടെ വിലകുറയുന്നതിന് വഴിവെച്ചേക്കും. കസ്റ്റംസ് തീരുവയില്‍ 15 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചത്.

സമുദ്രോല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ നികുതിയിളവ് നല്‍കും. മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉള്‍പ്പടെ 3 ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീന്‍ തീറ്റയ്ക്ക് ഉള്‍പ്പടെ വില കുറയ്ക്കും. അതേസമയം പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിലയും ഉയരുമെന്നാണ് പ്രഖ്യാപനം.

പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായം അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. അസം, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്. ഹിമാചല്‍ പ്രദേശിന് പ്രളയ സഹായം നല്‍കും. വെള്ളപൊക്കം നിയന്ത്രിക്കാനായി ബിഹാറിന് പ്രത്യേക സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു.

തൊഴില്‍ അവസരങ്ങള്‍ ഒരുക്കാനും യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും പ്രഖ്യാപനങ്ങളുണ്ട്. ഇതില്‍ സുപ്രധാനമായത് പുതിയ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും എന്നതാണ്. ഇപിഎഫ് അക്കൗണ്ട് എടുക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ പണം നല്‍കുകയെന്നും മന്ത്രി പ്രഖ്യാപിച്ചു. 210 ലക്ഷം യുവാക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കിയിട്ടുണ്ട്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വായ്പ തുക ഉയര്‍ത്തിയതായി ധനമന്ത്രി നിര്‍മ്മല്‍ സീതാരാമന്‍ പ്രഖ്യാപിച്ചു. വായ്പ തുക 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായാണ് ഉയര്‍ത്തിയത്.

പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് ( പിഎംഎംവൈ) കീഴിലുള്ള ഒരു പദ്ധതിയാണ് മൈക്രോ യൂണിറ്റ് ഡെവലപ്മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി ( മുദ്ര). 2015-ല്‍ ആരംഭിച്ച ഈ സ്‌കീം പ്രകാരം ഇതുവരെ 10,00,000 രൂപ വരെയുള്ള ബിസിനസ് ലോണുകള്‍ ലഭ്യമാക്കുന്നു . മറ്റ് ബിസിനസ് ലോണുകളില്‍ നിന്ന് വ്യത്യസ്തമായി, മുദ്ര ലോണുകള്‍ ലഭിക്കുന്നതിന് ഈട് പണയം വെക്കേണ്ടതില്ല.

എല്ലാ മേഖലയിലും അധിക തൊഴില്‍ നല്‍കും. സ്ത്രീകള്‍ക്ക് പ്രത്യേക നൈപുണ്യ പദ്ധതി. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രത്യേക നടപടി. 20 ലക്ഷ്യം യുവാക്കള്‍ക്ക് പരിശീലനം നല്‍കും. വിദ്യാഭ്യാസ ലോണിന് വായ്പയ്ക്ക് യോഗ്യതയില്ലാത്തവര്‍ക്കും സഹായം നല്‍കും. 5 വര്‍ഷം കൊണ്ട് 20 ലക്ഷം ചെറുപ്പക്കാര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ഗവേഷണത്തിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും.