തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധത്തിനെതിരെയുള്ള ആക്രമണം രക്ഷാപ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പദപ്രയോഗത്തിനെതിരെ വിവിധ കോണുകളിൽ നിന്നുമാണ് എതിർപ്പ് ഉയരുന്നത്. ഇതിനിടെ ഈ വിഷയത്തിൽ പിണറായിക്കെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി രംഗത്തുവന്നു.

ജീവൻ രക്ഷാപ്രവർത്തനത്തിന്റെ പ്രത്യാഘാതമാണ് കേരളത്തിലെ തെരുവുകളിൽ കണ്ടത്. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്ക് നല്ല ബുദ്ധിയുണ്ടാവട്ടേയെന്നും ആന്റണി പറഞ്ഞു. മുഖ്യമന്ത്രി കുറച്ചുകൂടി പക്വത കാണിച്ചിരുന്നെങ്കിൽ കേരളമാകെ ചെറുപ്പക്കാരുടെ ചോര വീഴില്ലായിരുന്നു. അവിടെയാണ് ഉമ്മൻ ചാണ്ടിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്നും ആന്റണി പറഞ്ഞു. രക്തം ചീന്തുന്നതിന് വേണ്ടി ഉമ്മൻ ചാണ്ടി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അവിടെയാണ് അദ്ദേഹത്തിന്റെ മഹത്വം. അത് എല്ലാവരും കണ്ടുപഠിക്കണമെന്നും ആന്റണി പറഞ്ഞു.

നവകേരള സദസിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കെതിരെ ആക്രമിക്കുന്ന പൊലീസ് നടപടികൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു എകെ ആന്റണിയുടെ പരാമർശങ്ങൾ. ഇതിനിടെ നവകേരള സദസിലെ ക്രമസമാധാനപാലനത്തിന് പൊലീസുകാർക്ക് 'ഗുഡ് സർവീസ് എൻട്രി' നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ.

സ്തുത്യർഹ സേവനം നടത്തിയവർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനാണ് ഐ.ജിമാർക്കും ഡി.ഐ.ജിമാർക്കും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി നിർദ്ദേശം നൽകിയത്. നവകേരളാ സദസ്സിനിടെയുള്ള പൊലീസ് നടപടികൾക്കെതിരെ പ്രതിപക്ഷത്ത് നിന്ന് കടുത്ത വിമർശനമുയരുന്നതിനിടെയാണ് ഗുഡ് സർവീസ് എൻട്രിയുടെ വരവ്.

അതേസമയം നവകേരള സദസ്സിൽ മികച്ച സുരക്ഷാപ്രവർത്തനം നടത്തിയ പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി അടക്കമുള്ള സമ്മാനങ്ങൾ നൽകാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് രംഗത്തെത്തി. മർദ്ദന വീരന്മാർക്കാണ് സർക്കാർ ഗുഡ് സർവീസ് എൻട്രി നൽകുന്നതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ ആരോപിച്ചു. സർക്കാരിന്റെ ഈ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഹസ്സൻ പറഞ്ഞു.