- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് അറിയില്ലെന്ന് എ എൻ ഷംസീർ; മുൻ ധാരണയിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി പുനഃസംഘടനാ സാധ്യത തള്ളാതെ ഇ പി ജയരാജൻ; മന്ത്രിസ്ഥാനം ഒഴിയുന്നതിൽ ബുദ്ധിമുട്ടില്ലെന്ന് ആന്റണി രാജുവും
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച വാർത്തകൾ പുറത്തുവരുമ്പോൾ അതിനോട് പ്രതികരിച്ചു സ്പീക്കർ എ എൻ ഷംസീർ. പുനഃസംഘടനാ ചർച്ചയെ കുറിച്ച് ് തനിക്ക് ഒന്നുമറിയില്ലെന്ന് സ്പീക്കർ പറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത്. ചർച്ചകളെക്കുറിച്ച് അറിയില്ലെന്നും ഷംസീർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിമാരെ മാറ്റുന്നതിനോടൊപ്പം ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. അതേസമയം പുനഃസംഘടനാ സാധ്യതകളെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും തള്ളിയില്ല. എൽഡിഎഫിനെ മുൻധാരണയിൽ മാറ്റം ഉണ്ടാകില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി ആന്റണി രാജുവും. മന്ത്രി സ്ഥാനം ഒഴിയുന്നതിനോട് ഒരു ബുദ്ധി മുട്ടുമില്ല. ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലതെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. മുന്നണി തീരുമാനം നടപ്പാക്കാനുള്ള ദിവസം ഇന്നല്ല. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുമോയെന്ന് ഞാനല്ല പറയേണ്ടതെന്നും ആന്റണി രാജു പറഞ്ഞു. ഇപ്പോൾ വരുന്ന വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണ്.
എൽഡിഎഫ് കൺവീനർ പറയുന്നതിന് വിരുദ്ധമാണ് വാർത്തകളെന്നും മന്ത്രി കൂട്ടിച്ചേർത്തു. രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും മാറിയേക്കുമെന്നാണ് വിവരം. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബിഗണേശ്‌കുമാറും മന്ത്രിസഭയിലേക്ക് എത്തിയേക്കും.
അടുത്തയാഴ്ച ഇത് സംബന്ധിച്ച ചർച്ചകൾ നടന്നേക്കും. ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേശ്‌കുമാർ നേരത്തേ അറിയിച്ചിട്ടുണ്ട്. എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേശിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനം ആദ്യ സർക്കാരിനോളം മികച്ചതല്ലെന്ന വിമർശനം വ്യപകമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുമുണ്ട്. സിപിഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തിലും മാറ്റമുണ്ടായേക്കും.




