- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ സൈനികൻ വ്യാജനെങ്കിലും ഞാൻ പറഞ്ഞത് കാര്യം; തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി കേരളം മാറുന്നു; ഒട്ടേറെ സംഭവങ്ങളുണ്ടെങ്കിലും, സൈനികന്റെ വിഷയം ഉയർത്തി അതിനെ വെള്ളപൂശുന്നു: വിശദീകരിച്ച് അനിൽ ആന്റണി
തിരുവനന്തപുരം: കൊല്ലം കടയ്ക്കലിൽ സൈനികനെ പിഎഫ്ഐ ചാപ്പകുത്തിയെന്ന വാർത്തയിൽ പ്രതികരിച്ചതിന്റെ പേരിൽ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്കെതിരെ കടുത്ത വിമർശനമാണ് സൈബറിടത്തിൽ നിന്നും ഉയരുന്നത്. സംഭവത്തിന്റെ വസ്തുത പുറത്തു വരുന്നതിന് മുമ്പ് പ്രതികരിച്ചതിന്റെ പേരിലാണ് അനിലിനെതിരെ വിമർശനം ഉയരുന്നതും. എന്നാൽ, ഈ സംഭവത്തിൽ വിശദീകരണവുമായി അനിൽ രംഗത്തുവന്നു.
ഈ സൈനികൻ വ്യാജനാണെന്നു തെളിഞ്ഞെങ്കിലും താൻ ഉന്നയിച്ച കാര്യത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് അനിൽ ആന്റണി എക്സിൽ പറഞ്ഞു. തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി കേരളം മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങളുണ്ടെങ്കിലും, ഈ സൈനികന്റെ വിഷയം ഉയർത്തിക്കാട്ടി അതിനെ വെള്ളപൂശാനാണ് പലരും ശ്രമിക്കുന്നതെന്നും അനിൽ ആന്റണി എക്സിൽ പറഞ്ഞു.
''ഭീകരവാദത്തോട് അനുഭാവം പുലർത്തുന്ന വലിയൊരു വിഭാഗം രാഷ്ട്രീയക്കരും മാധ്യമങ്ങളും ഫാക്ട് ചെക്ക് നടത്തുന്നവരും രണ്ടു ദിവസം മുൻപ് ഞാൻ നടത്തിയ ചില പ്രസ്താവനകളിൽ അസ്വസ്ഥരായിക്കണ്ടു. ഞാൻ പരാമർശിച്ച സൈനികനും അയാളുടെ സുഹൃത്തും വ്യാജന്മാരാണെന്നു തെളിഞ്ഞെങ്കിലും തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം മാറുന്നുവെന്ന വസ്തുത ഇല്ലാതാകുന്നില്ല.
ഐഎസുമായി ബന്ധമുള്ള പോപ്പുലർ ഫ്രണ്ടിന്റെ ഒന്നിലധികം രഹസ്യ നീക്കങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ദേശീയ അന്വേഷണ ഏജൻസി തകർത്തത്. ഈ ഭീകരസംഘടനകൾക്ക് അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്തി നൽകിയതിന് കേരള പൊലീസ് ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതും അടുത്തിടെയാണ്.
കോൺഗ്രസും സിപിഎമ്മും മുസ്ലിം ലീഗും ഉൾപ്പെടുന്ന ഐഎൻഡിഐ മുന്നണിയുമായി ബന്ധം പുലർത്തുന്ന, ഭീകരവാദത്തോട് മമത കാട്ടുന്ന ചിലരും അവരുമായി ബന്ധപ്പെട്ട മാധ്യമങ്ങളും ഈ സംഭവം വച്ച് ഇവിടെ നടക്കുന്ന എല്ലാ ഇന്ത്യാവിരുദ്ധ ക്രിമിനൽ പ്രവർത്തനങ്ങളെയും വെളുപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഇവരെല്ലാം കനത്ത ഭീഷണിയാണ് ഉയർത്തുന്നത്'' അനിൽ ആന്റണി കുറിച്ചു.




