തിരുവനന്തപുരം: തട്ടം വിവാദത്തിൽ പാർട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിൽ താൻ ഏറ്റെടുക്കുന്നുവെന്ന് സിപിഎം സംസ്ഥആന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ. പാർട്ടി നിലപാടാണ് തന്റെയും നിലപാടെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ വിശദീകരിച്ചു.

മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികൾ തട്ടം തലയിലിടാൻ വന്നാൽ വേണ്ടായെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെയാണെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിൽ അനിൽ കുമാർ പ്രസംഗിച്ചിരുന്നു. ഇത് വിവാദമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ പരാമർശത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.

വസ്ത്രധാരണം വ്യക്തിയുടെ ജനാധിപത്യ അവകാശമാണെന്നും അതിലേക്ക് കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടതില്ലെന്നുമായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്. അനിൽകുമാർ സംസാരിച്ചപ്പോൾ അതിൽ ഒരു ഭാഗത്ത് മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട പ്രശ്നം ഉന്നയിച്ചു. നമുക്കറിയാം രാജ്യത്ത് ഇത്തരം പ്രശ്നങ്ങൾ, പ്രത്യേകിച്ച് ഹിജാബ് പ്രശ്നം ഉയർന്നപ്പോൾ സ്ത്രീകൾ എങ്ങനെയാണ് അല്ലെങ്കിൽ സാധാരണ മനുഷ്യർ എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടത് എന്നത് കോടതിയുടെ പ്രശ്നമായി കാണുന്നതിനോട് യോജിപ്പില്ല എന്ന പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്.

വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. ഭരണഘടന ഉറപ്പ് നൽകുന്ന കാര്യം കൂടിയാണ്. ഹിജാബ് പ്രശ്നം ഉയർന്നപ്പോൾ പാർട്ടി അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഇക്കാര്യം വ്യക്തമാക്കിയതുമാണ്. അതുകൊണ്ട് തന്നെ ഓരോ വ്യക്തിയുടെയും ജനാധിപത്യ അവകാശമായ വസ്ത്രധാരണത്തി ലേക്ക് കടന്ന് കയറേണ്ടുന്ന ഒരു നിലപാടും ആരും സ്വീകരിക്കേണ്ട കാര്യമില്ല. ഇന്ന വസ്ത്രമേ ധരിക്കാൻ പാടുള്ളൂ എന്ന് പറയാനും വ്യക്തിയുടെ വസ്ത്രധാരണത്തെ വിമർശനാത്മകമായി ചൂണ്ടിക്കാട്ടാനും ആഗ്രഹിക്കുന്നില്ല.

അതുകൊണ്ട് അനിൽകുമാറിന്റെ ആ പരാമർശം പാർട്ടി നിലപാടിൽ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു പരാമർശവും പാർട്ടിയുടെ ഭാഗത്ത് നിന്നും ഉന്നയിക്കേണ്ടതില്ല എന്ന ഔദ്യോഗികനിലപാട് വ്യക്തമായി ചൂണ്ടിക്കാട്ടുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഗോവിന്ദന്റെ വിശദീകരണത്തിന് പിന്നാലെയാണ് അനിൽകുമാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

ഇതിനുപിന്നാലെയാണ് ഗോവിന്ദൻ മാസ്റ്റർ നൽകിയ വിശദീകരണം തന്റെ നിലപാടാണെന്നും പാർട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നും വ്യക്തമാക്കി അനിൽകുമാർ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്.

കുറിപ്പിന്റെ പൂർണരൂപം:

എസ്സൻസ് സമ്മേളനത്തിൽ അവർ ഉന്നയിച്ച ഒരുവിഷയത്തോട് ഞാൻ നടത്തിയ മറുപടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി സ: എം വി ഗോവിന്ദൻ മാസ്റ്റർ നൽകിയ വിശദീകരണം എന്റെ നിലപാടാണ്. കേവല യുക്തിവാദത്തിനെതിരെയും ഫാസിസ്റ്റ് - തീവ്രവാദ രാഷ്ട്രീയങ്ങൾക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തിൽ ഒരുമിക്കാൻ പാർട്ടി നൽകിയ വിശദീകരണം വളരെ സഹായിക്കും. പാർട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിൽ ഞാൻ ഏറ്റെടുക്കുന്നു.