കോഴിക്കോട്: ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് പിന്മാറുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. താക്കീത് നൽകിക്കൊണ്ടുള്ള കെപിസിസി നിർദ്ദേശം കിട്ടിയിട്ടില്ല. ഐക്യദാർഢ്യം വിഭാഗീയ പ്രവർത്തനം അല്ലെന്നും ആര്യാടൻ ഷൗക്കത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു. കെപിസിസി കത്ത് കിട്ടിയാൽ മറുപടി നൽകുമെന്നും ആര്യാടൻ ഫൗണ്ടേഷന്റെ പേരിലിറക്കിയ വാർത്താക്കുറിപ്പിൽ ആര്യാടൻ ഷൗക്കത്ത് പറയുന്നു.

നാളെ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തരുതെന്ന് ആര്യാടൻ ഷൗക്കത്തിന് കെസിപിപി നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് പരിപാടി നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരും. ആര്യാടൻ ഷൗക്കത്ത് നടത്തുന്നത് പാർട്ടിയെ വെല്ലുവിളിച്ചു കൊണ്ടുള്ള പരിപാടിയാണെന്നും കോൺഗ്രസ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.

മലപ്പുറത്തെ കോൺഗ്രസ് നേതാക്കളെ അണിനിരത്തി പാർട്ടി സംഗമം നടത്തിയതാണ്. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ നേരത്തെയും വിഭാഗീയ പ്രവർത്തനങ്ങൾക്ക് ശ്രമിച്ചപ്പോൾ താക്കീത് നൽകിയതാണ്. പാർട്ടി തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ ഒരുതരത്തിലുള്ള വിഭാഗീയതയും അനുവദിക്കില്ലെന്നും കെപിസിസി നേതൃത്വം മുന്നറിയിപ്പ് നൽകി.

ഫലസ്തീൻ ഐക്യദാർഢ്യ റാലിയെ വിഭാഗീയതക്കുള്ള മറയായി അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണം. അതിനാൽ നാളത്തെ സമാന്തര പരിപാടിയിൽ നിന്ന് പിന്തിരിയണം. സംഘടന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വിഭാഗീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് തള്ളുകയാണ് ആര്യാടൻ ഷൗക്കത്ത്.