- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; ബിജു രമേശ്
തിരുവനന്തപുരം: ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന് വേണ്ടി പണം നൽകിയെന്ന സിപിഎം ആരോപണം തള്ളി വ്യവസായി ബിജു രമേശ്. സിപിഎം പൊലീസിൽ പരാതി നൽകിയതിൽ പ്രതികരിച്ചാണ് ബിജു രംഗത്തുവന്നത്. തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
താൻ ആർക്കും പണം നൽകിയിട്ടില്ല. വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്. പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിശദമായി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഐഎമ്മിനെന്നും ബിജു രമേശ് പറഞ്ഞു.
നേരത്തെ യുഡിഎഫിനായി വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് സിപിഐഎം പ്രവർത്തകർ ബിജു രമേശിനെ തടഞ്ഞു വച്ചിരുന്നു. വൈകിട്ട് ആറരയോടെ തിരുവനന്തപുരം അരുവിക്കരയിൽ ഉള്ള തേക്കേമല കോളനിയിൽ എത്തിയ ബിജു രമേശിനെ സിപിഐഎം പ്രവർത്തകർ തടയുകയായിരുന്നു. വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് തടഞ്ഞത്.
പിന്നാലെ അരുവിക്കര പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കോളനിയിൽ എത്തി വീടുകളിലും ബിജു രമേശിന്റെ വാഹനങ്ങളിലും പരിശോധന നടത്തി. പിന്നീട് സംഘർഷ സാധ്യത ഒഴിവാക്കാൻ ബിജു രമേശിനെ അരവിക്കര പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ വെച്ച് സംസാരിക്കവേ അദ്ദേഹം ആരോപണങ്ങൾ നിഷേധിച്ചു.
പ്രാദേശിക കോൺഗ്രസ് നേതാവ് സുരേഷിനെ കാണാൻ വേണ്ടിയാണ് താൻ കോളനിയിൽ എത്തിയതെന്ന് രമേശ് പറഞ്ഞു. തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ മർദ്ദിച്ചു എന്ന് ആരോപിച്ച് ബിജു രമേശ് പരാതി നൽകിയിട്ടുണ്ട്. അതേസമയം ബിജു രമേശിൽ നിന്നോ വാഹനത്തിൽ നിന്നോ പണം കണ്ടെത്താനായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. അരുവിക്കര സിപിഐഎം ലോക്കൽ സെക്രട്ടറി ആന്റണിയാണ് ബിജു രമേശിനെതിരെ പരാതി നൽകിയത്. ബിജു രമേശിന്റെ ഒപ്പമുള്ളവർ പ്രവർത്തകരെ കയ്യേറ്റം ചെയ്തെന്നും ആന്റണിയുടെ പരാതിയിലുണ്ട്.
പണവുമായി എത്തിയ ബിജുരമേശ് സിപിഎം പ്രവർത്തകരെ കണ്ടപ്പോൾ മറ്റൊരു സംഘത്തിന്റെ കയ്യിൽ പണം കൊടുത്തയച്ചെന്നാണ് ആരോപണം. പിന്നാലെ പൊലീസ് സ്ഥലത്ത് എത്തി, തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്‌ളെയിങ് സ്‌ക്വാഡിനെ വിളിച്ചുവരുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരിശോധനയിൽ പണം കണ്ടെത്താനായില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും ബിജു രമേശ് പണവും മദ്യവും നൽകി വടക്കേമല കോളനിയിൽ വോട്ടർമാരെ സ്വാധീനിച്ചെന്നാണ് സിപിഎം ആരോപിക്കുന്നത്.



