തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമർശിച്ച് മുതിർന്ന നേതാവ് കെഇ ഇസ്മായിൽ എത്തുമ്പോൾ സിപിഐയിൽ വീണ്ടും വിഭാഗിയതയുടെ സാധ്യതകൾ ചർച്ചകളിൽ. നേതൃത്വം ഏറ്റെടുക്കാൻ നേതാക്കൾ പാർട്ടിയിൽ ഒരുപാട് ഉണ്ടായിരുന്നെങ്കിലും കാനം രാജേന്ദ്രന്റെ വിശ്വസ്തരിൽ വിശ്വസ്തനായ ബിനോയ് വിശ്വത്തെ തന്നെ സെക്രട്ടറിയാക്കാൻ ഒടുവിൽ സിപിഐ തീരുമാനിക്കുകയായിരുന്നു.

ഇത്ര തിരക്ക് കൂട്ടി പാർട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം പാർട്ടി സംസ്ഥാന കൗൺസിൽ ചേർന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞു. അന്തരിച്ച കാനം രാജേന്ദ്രന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടർച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വത്തോടുള്ള എതിർപ്പല്ലിതെന്നും ഇസ്മയാൽ പറഞ്ഞു. അതിനിടെ പരസ്യമായുള്ള വിമർശനം അച്ചടക്ക ലംഘനമാണെന്ന സൂചന ബിനോയ് വിശ്വവും നൽകി. അത്രയും അനുഭവസമ്പത്തുള്ള നേതാക്കൾക്ക് പാർട്ടി സംഘടനാ കാര്യങ്ങൾ എവിടെ പറയണമെന്നറിയാം. സഖാവ് കെഇ ഇസ്മയിൽ അങ്ങനെ പറഞ്ഞു കാണുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

കാനത്തിന്റെ മരണ ശേഷം പ്രകാശ് ബാബുവും സത്യൻ മൊകേരിയും ഉൾപ്പടെ നേതാക്കൾ പലരുടെ പേരും സെക്രട്ടറി പദത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. എന്നാൽ മരിക്കും മുമ്പ് കാനം രാജേന്ദ്രൻ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ വച്ച നിർദേശമാണ് ബിനോയ് വിശ്വത്തെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിച്ചത്. മൂന്നു മാസത്തേക്ക് പാർട്ടിയിൽ നിന്ന് അവധി അപേക്ഷിച്ചിരുന്ന കാനം പകരം സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ ഏൽപ്പിക്കാനായിരുന്നു നിർദ്ദേശിച്ചത്. ഇതാണ് നടപ്പാക്കിയത്. ഈ കത്തും ആ യോഗത്തിൽ ഡി രാജ വായിച്ചിരുന്നു.

കാനം രാജേന്ദ്രൻ സംസ്‌കാര ചടങ്ങുകൾക്ക് പിന്നാലെ ചേർന്ന സംസ്ഥാന നിർവാഹക സമിതിയിൽ മറ്റ് പേരുകളൊന്നും ഉയർന്നു വന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിശദീകരണം. കത്ത് വായിച്ചാണ് നിശബ്ദമാക്കിയതെന്നാണ് ഉയരുന്ന മറുവാദം. സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്കു ബിനോയ് വിശ്വത്തെ എത്തിച്ചത് കാനം രാജേന്ദ്രന്റെ കത്തായിരുന്നു. മരിക്കും മുൻപു കാനം തന്നെ ബിനോയിയുടെ പേരു നിർദേശിച്ചിട്ടുണ്ടെന്നു ജനറൽ സെക്രട്ടറി ഡി.രാജ കോട്ടയത്തു ചേർന്ന നിർവാഹകസമിതി യോഗത്തെ അറിയിച്ചതോടെ എല്ലാവരും നിശബ്ദരായി. അങ്ങനെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി. ഇനി സംസ്ഥാന സമിതി അംഗീകരിക്കണം. അപ്രതീക്ഷിത അട്ടിമറിയാണ് ഉണ്ടായതെന്ന വാദവും ശക്തമാണ്.

സെക്രട്ടറിയായിരിക്കെ വിടപറഞ്ഞ സി.കെ.ചന്ദ്രപ്പനു പകരക്കാരൻ വന്നതു മാസങ്ങൾ കഴിഞ്ഞാണ്. ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ പേര് കാനത്തിന് പകരമായി ഉയർന്നിരുന്നു. എന്നാൽ അത്തരമൊരു ചർച്ചയ്ക്ക് പോലും അവസരം നൽകാതെയാണ് കാനത്തിന്റെ ഇഷ്ടം അനുസരിച്ച് അദ്ദേഹത്തിന്റെ മരണ ശേഷം പകരക്കാരൻ എത്തുന്നത്. സംസ്ഥാന നിർവാഹക സമിതി തിരക്കിട്ടു കോട്ടയത്തു വിളിച്ചപ്പോൾ സെക്രട്ടറിയുടെ ചുമതലയിൽ തീരുമാനം കൂടി ഉണ്ടാകുമെന്ന് പലർക്കും അറിയില്ലായിരുന്നു. പാർട്ടി തല അനുശോചന യോഗങ്ങൾ, എൽഡിഎഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ആലോചിക്കാനാണു യോഗമെന്ന സൂചനയാണു പുറത്തു പറഞ്ഞത്.

യോഗം തുടങ്ങിയപ്പോൾ അജണ്ട കേട്ട് ഏവരും ഞെട്ടി. പട്ടടയിലേക്കു കാനത്തിന്റെ ഭൗതികശരീരം വച്ചതിനു തൊട്ടുപിന്നാലെ തന്നെ ഇതു വേണോ എന്നു ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബു ചോദിച്ചു. മുതിർന്ന നേതാക്കളായ കെ.ആർ.ചന്ദ്രമോഹൻ, ഇ.ചന്ദ്രശേഖരൻ എന്നിവരും 'ടൈമിങ്' സംബന്ധിച്ചു സന്ദേഹം പ്രകടിപ്പിച്ചു. എന്നാൽ സെക്രട്ടറിയെ സംബന്ധിച്ച തീരുമാനം നീട്ടിക്കൊണ്ടു പോകേണ്ടെന്ന ധാരണ കേന്ദ്രനേതൃത്വം കൈക്കൊണ്ടു. തീരുമാനം നീണ്ടാൽ അതു ഗ്രൂപ്പിസമാകുമെന്നും കരുതി. ഇതോടെ അതിവേഗ തീരുമാനവും എത്തി.

കൊച്ചി അമൃത ആശുപത്രിയിൽ കഴിയുമ്പോഴാണ് അവധി അപേക്ഷ സംബന്ധിച്ച കത്ത് കാനം കേന്ദ്രനേതൃത്വത്തിനു കൈമാറിയത്. 'ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്തു പാർട്ടിയിൽ നിന്ന് 3 മാസത്തേക്ക് അവധി അനുവദിക്കണം. എന്റെ അഭാവത്തിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തെ ആ ചുമതല ഏൽപിക്കാവുന്നതാണ്' ഇതായിരുന്നു കാനത്തിന്റെ കത്ത്. യോഗത്തിന്റെ അജൻഡയിൽ ഉണ്ടായിരുന്ന 'സംഘടന' എന്ന വിഷയം എടുത്തപ്പോൾ ജനറൽ സെക്രട്ടറി ഡി.രാജ കത്തിന്റെ കാര്യം അറിയിക്കുകയും ഈ യോഗത്തിൽ തന്നെ കാനത്തിന്റെ നിർദ്ദേശം നടപ്പാക്കാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പുതിയ ആൾ വരണമെന്നു അസി. സെക്രട്ടറി പി.പി.സുനീറും വ്യക്തമാക്കിയിരുന്നു.

വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങളുടെ ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ച ബിനോയ് വിശ്വം വി എസ് മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു. എം പി എന്ന നിലയിലും കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്ന നിലയിലും ദേശീയ തലത്തിൽ പ്രവർത്തിക്കുന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്.