തിരുവനന്തപുരം: കണ്ണൂരിലെ സിപിഎമ്മുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, രൂക്ഷ വിമർശനവുമായി സിപിഐ. കണ്ണൂരിൽ നിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് ഇത്തരക്കാരും കാരണമായെന്ന് ബിനോയ് വിശ്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കണ്ണൂരിൽ നിന്ന് കേൾക്കുന്ന വാർത്തകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണ്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെനിന്ന് സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്. സമൂഹ മാധ്യമങ്ങളിൽ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കൾക്ക് പൊറുക്കാവുന്നതല്ല, ബിനോയ് വിശ്വം പ്രസ്താവനയിൽ അറിയിച്ചു.

പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്. അവരിൽ നിന്ന് ബോധപൂർവം അകൽച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാൻ ആകൂ. ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി, അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കു ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്. അവരിൽനിന്നു ബോധപൂർവം അകൽച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാനാകൂ.

സിപിഎമ്മിൽനിന്ന് പുറത്തുപോയ യുവ നേതാവ് മനു തോമസ് കണ്ണൂരിലെ ചില സി പി എം. നേതാക്കൾക്ക് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെ പി. ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന വന്നത്.