തിരുവനന്തപുരം: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് നിർമ്മിച്ച രക്തസാക്ഷിസ്മാരക മന്ദിരമൊരുക്കിയതിനെ വിമർശിച്ച് സിപിഐ. നേതാവ് സി ദിവാകരൻ. ഇന്ന് രക്തസാക്ഷി മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കവേയാണ് ദിവാകരൻ വിമർശനവുമായി എത്തിയത്.

ജനകീയ സമരത്തിൽ പങ്കെടുവരല്ല ഇന്ന് രക്തസാക്ഷികൾ. വേറെയൊരു പുതിയ വിഭാഗം രക്തസാക്ഷികൾ വരുന്നുവെന്നും പരിഹാസം. സെൻട്രൽ ജയിലിൽ കിടക്കുന്നവൻ എന്നാണ് രക്തസാക്ഷികളാകുന്നതെന്ന് അറിയില്ല. ഇവർ ജനകീയ സമരത്തിലോ സ്വാതന്ത്ര്യത്തിനുവേണ്ടിയോ വെടിയേറ്റ് രക്തസാക്ഷികളായവരല്ല. ഇവർ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചിട്ടില്ല. രക്തസാക്ഷിയെന്ന് പറയുന്നത് ഇപ്പോൾ അപമാനമാണ്. എന്ത് എളുപ്പത്തിലാണ് ഇപ്പോൾ രക്തസാക്ഷികൾ വരുന്നത്. യഥാർഥ രക്തസാക്ഷികൾക്ക് ഇവരുടെയൊപ്പമാണ് സ്ഥാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാനൂർ ചെറ്റക്കണ്ടി കൊക്രാട്ട് കുന്നിൽ 2015 ജൂൺ ആറിന് നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കിളമ്പിൽ ഷൈജു (32), വടക്കെ കരാൽ സുബീഷ് (29) എന്നിവർക്കാണ് സ്മാരകമന്ദിരം പണിതത്. തെക്കുംമുറി എ.കെ.ജി. നഗറിലാണ് മന്ദിരം. 2015 ജൂൺ ആറിനാണ് ബോംബ് നിർമ്മാണത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട സമയത്ത് പാർട്ടി തള്ളിപ്പറഞ്ഞവർക്കാണ് ഇപ്പോൾ സ്മാരകം പണിതിരിക്കുന്നത്. ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യും.

കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈസ്റ്റ് ചെറ്റക്കണ്ടിയിൽ ഒരു കുന്നിന്മുകളിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ബോംബ് നിർമ്മാണം നടന്നത്. ഇതിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഇരുവരും കൊല്ലപ്പെടുകയായിരുന്നു. നാലുപേർക്ക് അന്ന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് എതിരാളികൾ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നുമാണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്.

എന്നാൽ ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത് അന്ന് കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനായിരുന്നു. പാർട്ടിയുടെ ഭൂമിയിലായിരുന്നു മൃതദേഹങ്ങൾ സംസ്‌കരിച്ചതും.2016 ഫെബ്രുവരിയിലാണ് സ്മാരകം പണിയാനുള്ള പണം ജനങ്ങളിൽ നിന്ന് സമാഹരിച്ചുതുടങ്ങിയത്. എല്ലാവർഷവും ജൂൺ ആറിന് ഇരുവരുടെയും രക്തസാക്ഷി ദിനമായി ആചരിക്കുകയും ചെയ്യുന്നുണ്ട്. പാനൂർ സ്ഫോടനത്തിൽ സിപിഎം വിവാദത്തിലായതിന് പിന്നാലെയാണ് ഇപ്പോൾ കണ്ണൂരിൽ ബോംബ് നിർമ്മാണത്തിൽ കൊല്ലപ്പെവർക്ക് സ്മാരകം പണിതിരിക്കുന്നത്.