തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണയന്ത്രം തുരുമ്പിച്ചെന്ന് തോമസ് ഐസക്കിന്റെ ചിന്തവാരികയിലെ ലേഖനത്തെ അവലോകനം ചെയ്തു ചെറിയാൻ ഫിലിപ്പ്. ഭരണയന്ത്രം തുരുമ്പിച്ചിരിക്കുന്നുവെന്ന ഐസക്കിന്റെ താത്വിക വിശകലനം മുഖ്യമന്ത്രി പിണറായി വിജയനു നേരെയുള്ള ഒളിയമ്പാണെന്ന് ചെറിയാൻ കുറ്റപ്പെടുത്തി.

ആഭ്യന്തരമന്ത്രിയെന്ന നിലയിലുള്ള കോടിയേരിയുടെ നേട്ടങ്ങളെ പുകഴ്‌ത്തുക വഴി പിണറായിയുടെ ഏഴര വർഷത്തെ പൊലീസ് ഭരണത്തെ ഐസക്ക് ഇകഴ്‌ത്തുകയാണ്. വൻകിട പദ്ധതികൾ ഇഴഞ്ഞുനീങ്ങുന്നുവെന്ന് ആക്ഷേപിക്കുന്ന ഐസക്ക് അതിന്റെ കാരണം സാമ്പത്തിക പ്രതിസന്ധിയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും കെടുകാര്യസ്ഥതയാണെന്ന കാര്യം തുറന്നു പറയുന്നില്ലെന്നു മാത്രമാണെന്നും ചെറിയാൻ പറഞ്ഞു.

സേവന നിലവാരത്തിൽ പരാതികളേറെയാണെന്ന് പറയുന്ന ഐസക്ക് പരോക്ഷമായി വിമർശിക്കുന്നത് വിദ്യാഭ്യാസ - ആരോഗ്യ - ടൂറിസം - ഐ ടി മേഖലയിലെ കുത്തഴിഞ്ഞ അവസ്ഥയെയാണ്.കേരളത്തിൽ സ്വകാര്യ നിക്ഷേപം വൻ തോതിൽ വരുന്നില്ലെന്ന് വിലപിക്കുന്ന ഐസക്, സംരംഭകർ ചുവന്ന കൊടിയെയാണ് ഇപ്പോഴും ഭയക്കുന്നതെന്ന കാര്യം മറച്ചുവെയ്ക്കുന്നു. സി ഐ ടി യുവിന്റെ വെട്ടിനിരത്തൽ സമരം മുതലാണ് കാർഷിക മേഖലയിൽ മുരടിപ്പുണ്ടായത്.രണ്ടു തവണ ധനമന്ത്രിയായിരുന്ന തനിക്ക് ഇന്നത്തെ ഭീകരമായ ഭരണ തകർച്ചയിലും സാമ്പത്തിക ദുരന്തത്തിലും പങ്കില്ലെന്ന് കൈ കഴുകി പ്രതിസ്ഥാനത്തു നിന്നും മാപ്പുസാക്ഷിയാകാനുള്ള വ്യഗ്രതയാണ് ചിന്തയിലെ ലേഖനത്തിൽ പ്രതിഫലിക്കുന്നത്.

കിഫ്ബി മുഖേന കടം വാങ്ങിയ പണവും റവന്യൂ വരുമാനവും പ്രത്യുൽപ്പാദനപരമായ കാര്യങ്ങൾക്ക് വിനിയോഗിക്കാതെ ധൂർത്തടിച്ച് കേരളത്തെ പാപ്പരാക്കിയ ധനമന്ത്രിയാണ് തോമസ് ഐസക്ക് . ഭരണത്തിൽ നിന്നും പാർട്ടിയിൽ നിന്നും ഒറ്റപ്പെട്ട ഐസക്ക് ഇപ്പോൾ സി പി എം -ന്റെ ചരിത്രപരമായ തകർച്ചയിൽ നിന്നും സ്വയം രക്ഷപ്പെടാനുള്ള കപട തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ലെന്നും സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും അടക്കമുള്ള വിമർശനങ്ങളാണ് തോമസ് ഐസക്ക് ഉന്നയിച്ചത്. ''സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജൻസികളുടെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നു. കാലോചിതമായി നടത്തേണ്ട പരിഷ്‌കരണങ്ങൾ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്'' അദ്ദേഹം പറഞ്ഞു. പൊലീസിനെതിയെും വിമർശനം ഉന്നയിച്ച അദ്ദേഹം കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റുന്നില്ലെന്നും ആരോപിച്ചു.

''കാർഷിക മേഖലയിലെ വളർച്ച രൂക്ഷമായ മുരടിപ്പിൽ തുടരുകയാണ്. പ്രതികൂലമായ കമ്പോള സ്ഥിതിയാണ് അതിന്റെ അടിസ്ഥാന കാരണം. ഇതിനെ മറികടക്കത്തക്കരീതിയിൽ ഉൽപാദനക്ഷമതയും ഉൽപാദനവും ഉയർത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ല'' അദ്ദേഹം പറഞ്ഞു.

ലേഖനത്തിന്റെ തുടക്കഭാഗം ഇങ്ങനെ:

രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഒന്നാണ് കേരളത്തിന്റെ ഭരണയന്ത്രം. ഇതിന്റെ പിന്നിൽ നീണ്ട നാളത്തെ ചരിത്രമുണ്ട്. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലുമുള്ള സംവരണ സംവിധാനത്തിലൂടെ പിന്നോക്ക വിഭാഗക്കാർക്ക് ഭരണയന്ത്രത്തിൽസ്ഥാനം ലഭിച്ചു. ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലുകളും നിരന്തരമായ ബഹുജന സമ്മർദ്ദവും കേരളത്തിലെ ഇടതുപക്ഷ മനസ്സും ഈയൊരു സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിനു സഹായിച്ചിട്ടുണ്ട്.

ജീവനക്കാരുടെ പ്രസ്ഥാനങ്ങളും ഈ ജനാധിപത്യവല്ക്കരണ പ്രക്രിയയിൽപങ്കാളികളാണ്. കേരളത്തിലെ ഭരണയന്ത്രം ക്ഷേമപ്രവർത്തനങ്ങളും വിദ്യാഭ്യാസാദി സേവനങ്ങളും പ്രദാനം ചെയ്യുന്നതിനും ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനും വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഭരണസംവിധാനത്തിന് മേൽപ്പറഞ്ഞ നേട്ടങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും നിരവധി പോരായ്മകളും അതിനുണ്ട്. അതിന്റെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീണ്ടുപോകുന്ന നിരവധി പദ്ധതികൾ.

വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജൻസികളുടെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നു. ഭരണസംവിധാനത്തിന്റെ ഇത്തരം ദൗർബല്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സ്വകാര്യവല്ക്കരണ അജൻഡകൾ ജനങ്ങളുടെ മനസ്സിൽ അടിച്ചേല്പിക്കാനുള്ള ശ്രമം നടക്കുന്നതെന്നതും തിരിച്ചറിയപ്പെടേണ്ടതുണ്ട്.

പൊതുമേഖലയെയും പൊതു സംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കിൽ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയർത്തിയേ തീരൂ. നിയോ ലിബറൽ സർക്കാർ ഭരണയന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണയന്ത്രത്തിനു രൂപം നൽകാൻ നമുക്കു കഴിയണം. കാലോചിതമായി നടത്തേണ്ട പരിഷ്‌കരണങ്ങൾ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്. ഭരണപരിഷ്‌കരണവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ സർക്കാരുകൾ ഇത്തരം പരിശ്രമങ്ങൾ ഓരോ ഘട്ടത്തിലും സ്വീകരിച്ചിരുന്നു എന്നും വലതുപക്ഷ സർക്കാരുകൾ അതിനെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല എന്നും കാണാനാകും...... ഇങ്ങനെയാണ് ലേഖനത്തിന്റെ തുടക്ക ഭാഗത്തിലെ പരാമർശം.